ബിഷപ് ഡോ. പീറ്റര്‍ സെലസ്റിന്‍ ഇളമ്പാശേരില്‍ അന്തരിച്ചു
ബിഷപ് ഡോ. പീറ്റര്‍ സെലസ്റിന്‍ ഇളമ്പാശേരില്‍ അന്തരിച്ചു
Thursday, May 28, 2015 12:21 AM IST
കോട്ടയം: കപ്പൂച്ചിന്‍ സഭാംഗവും ജമ്മു-ശ്രീനഗര്‍ രൂപത മുന്‍ബിഷപ്പുമായ ഡോ. പീറ്റര്‍ സെലസ്റിന്‍ ഇളമ്പാശേരില്‍ (77) അന്തരിച്ചു. കബറടക്കം ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു ഭരണങ്ങാനം അസീസി ആശ്രമദേവാലയത്തില്‍. ഭൌതികശരീരം നാളെ വൈകുന്നേരം അഞ്ചിനു മുട്ടുചിറ റൂഹാദ കൂദിശ ഫൊറോനാ പള്ളിയിലും തുടര്‍ന്നു ഭരണങ്ങാനം അസീസി ആശ്രമദേവാലയത്തിലും പൊതുദര്‍ശനത്തിനു വയ്ക്കും. ഇന്നലെ പുലര്‍ച്ചെ 4.30നു ഭരണങ്ങാനം അസീസി ആശ്രമത്തിലായിരുന്നു ദേഹവിയോഗം. ഭൌതികശരീരം കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ് ആശുപത്രി മോര്‍ച്ചറിയില്‍.

2014 ഡിസംബര്‍ മൂന്നിനു സ്ഥാനത്യാഗം ചെയ്ത ബിഷപ്, ഭരണങ്ങാനം അസീസി ആശ്രമത്തില്‍ വിശ്രമ ജീവിതത്തിലായിരുന്നു. പാലാ രൂപതാ മുട്ടുചിറ റൂഹാദ കൂദിശ ഫൊറോനാ ഇടവകയില്‍ പരേതരായ ചാക്കോ ഇളമ്പാശേരിയുടെയും ഏലിയാമ്മയുടെയും മകനായി 1938 ജൂണ്‍ 28നു ജനനം. 1980-83, 89-92 വര്‍ഷങ്ങളില്‍ ഉത്തര്‍പ്രദേശ് ക്രിസ്തുജ്യോതി പ്രൊവിന്‍സിന്റെ സുപ്പീരിയര്‍ റെഗുലറായിരുന്നു. ആസാം മിഷന്റെ ഡെലഗേഷന്‍ സുപ്പീരിയറായി സേവനം അനുഷ്ഠിക്കവേ, 1998 സെപ്റ്റംബര്‍ ആറിനു ബിഷപ്പായി നിയമിതനായി. ജമ്മു-ശ്രീനഗര്‍ രൂപത വികാരി ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍നിന്നു മിസിയോളജിയില്‍ ഡോക്ടറേറ്റ് നേടി. സഹോദരങ്ങള്‍: ചേര്‍ത്തല നടയ്ക്കല്‍ റോസമ്മ, പാഴ്തുരുത്ത് പുളിക്കീല്‍ മാമ്മി, കാണക്കാരി കമുകുംപള്ളിയില്‍ പാലംപുരയ്ക്കല്‍ ക്ളാര, പരേതനായ ജോര്‍ജ്, ഔസേപ്പച്ചന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.