ബാര്‍ കോഴ കേസില്‍ നിയമോപദേശം 31നകം
Friday, May 29, 2015 10:40 PM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിക്കെതിരേയുള്ള ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ടിന്മേല്‍ നിയമോപദേശം 31നകം നല്‍കുമെന്നു സൂചന. വിജിലന്‍സ് നിയമോപദേശകന്‍ സി.സി. അഗസ്റിന്‍ 31നകം അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആര്‍. സുകേശനു റിപ്പോര്‍ട്ട് കൈമാറും.

വിജിലന്‍സ് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു കേസില്‍ കുറ്റപത്രം നല്‍കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. നിയമോപദേശത്തോടൊപ്പം അന്തിമ റിപ്പോര്‍ട്ട് അന്വേഷണ മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ഷേക് ദര്‍ബേഷ് സാഹിബിനു നല്‍കും. തുടര്‍ന്നു വിജിലന്‍സ് ഡയറക്ടറാണു സര്‍ക്കാരിനും കോടതിക്കും അന്തിമറിപ്പോര്‍ട്ട് നല്‍കുന്നത്. എഡിജിപിക്കും ഡയറക്ടര്‍ക്കും ആവശ്യമെങ്കില്‍ അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടാം.

കേസിലെ വിജിലന്‍സ് അന്വേഷണ വിവരങ്ങള്‍ ചോരുന്നതു സംബന്ധിച്ചു ക്രൈംബ്രാഞ്ച് എറണാകുളം എച്ച്എച്ച്ഡബ്യു എസ്പി കെ.ജി. സൈമണ്‍ അന്വേഷിക്കും. ക്രൈംബ്രാഞ്ച് എഡിജിപി അനന്തകൃഷ്ണനാണ് അന്വേഷണം

എസ്പി സൈമണിനെ ഏല്‍പ്പിച്ചത്. ബാര്‍ കോഴ അന്വേഷണ വിവരങ്ങള്‍ ചോരുന്നതു സംബന്ധിച്ച് അന്വേഷിക്കാന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാന്‍ നളിനി നെറ്റോ നിര്‍ദേശം നല്‍കി.

കേസിന്റെ അന്വേഷണം കോടതിയുടെ പൂര്‍ണനിയന്ത്രണത്തില്‍ വേണമെന്ന ബിജു രമേശിന്റെ ഹര്‍ജി വിജിലന്‍സ് കോടതി ഇന്നു പരിഗണിക്കും. ഹര്‍ജി ഇന്നലെ കോടതിയുടെ പരിഗണനയ്ക്കു വന്നിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇന്നത്തേക്കു മാറ്റുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.