വിജയകുമാറിന്റെ സ്ഥാനാര്‍ഥിത്വം സിപിഎം സെക്രട്ടേറിയറ്റ് അംഗീകരിച്ചു
വിജയകുമാറിന്റെ സ്ഥാനാര്‍ഥിത്വം സിപിഎം സെക്രട്ടേറിയറ്റ് അംഗീകരിച്ചു
Saturday, May 30, 2015 12:21 AM IST
തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എം. വിജയകുമാറിനെ സ്ഥാനാര്‍ഥിയാക്കാനുള്ള പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിന് ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അംഗീകാരം നല്‍കി. നാളെ എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി യോഗം ചേര്‍ന്നു സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കും. മറ്റു ചര്‍ച്ചകളൊന്നും കൂടാതെ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്കു നേരത്തേ തന്നെ സിപിഎം ചുമതല നല്‍കിയിരുന്നു. സ്ഥാനാര്‍ഥിയെ സിപിഎം തീരുമാനിച്ചതോടെ ഇന്നു മുതല്‍ ബൂത്തു തലം മുതലുള്ള തെരഞ്ഞെടുപ്പു കമ്മിറ്റികള്‍ കൂടും. പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ പങ്കെടുത്തുകൊണ്ടാണു ബൂത്ത് കമ്മിറ്റികള്‍ ചേരുക.


മണ്ഡലത്തിലെ വോട്ടര്‍മാരുടെ മനസറിയാന്‍ കഴിഞ്ഞ ദിവസം തുടങ്ങിയ രാഷ്ട്രീയ സര്‍വേ അടുത്ത രണ്ടു ദിവസംകൊണ്ട് അവസാനിപ്പിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് ജില്ലാ സെക്രട്ടേറിയറ്റിനു നിര്‍ദേശം നല്‍കി.

ഉപതെരഞ്ഞെടുപ്പിന്റെ സംഘടനാ ചുമതല പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തെരഞ്ഞെടുപ്പിന്റെ മേല്‍നോട്ടം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനുമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.