അരുവിക്കര ഉപതെരഞ്ഞെടുപ്പ്: സുലേഖ മത്സരിച്ചാല്‍ കാര്‍ത്തികേയന്റെ ആത്മാവുപോലും ക്ഷമിക്കില്ലെന്നു പിള്ള
അരുവിക്കര ഉപതെരഞ്ഞെടുപ്പ്: സുലേഖ മത്സരിച്ചാല്‍ കാര്‍ത്തികേയന്റെ ആത്മാവുപോലും ക്ഷമിക്കില്ലെന്നു പിള്ള
Saturday, May 30, 2015 12:24 AM IST
തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എം.ടി. സുലേഖയെ യുഡിഎഫ് സ്ഥാനാര്‍ഥിയാക്കിയാല്‍ കുടുംബവാഴ്ചയെ എതിര്‍ത്ത ജി. കാര്‍ത്തികേയന്റെ ആത്മാവു പോലും അത് ക്ഷമിക്കില്ലെന്നു കേരള കോണ്‍ഗ്രസ്- ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ള.

കെ. കരുണാകരന്‍ കുടുംബവാഴ്ചയ്ക്കു ശ്രമിക്കുന്നുവെന്നു പറഞ്ഞാണു ജി. കാര്‍ത്തികേയന്‍ കോണ്‍ഗ്രസില്‍ തിരുത്തല്‍വാദ പ്രസ്ഥാനം രൂപീകരിച്ചതെന്നു പിള്ള പറഞ്ഞു.

എം. വിജയകുമാര്‍ മികച്ച സ്ഥാനാര്‍ഥിയാണ്. ഇടതു സ്ഥാനാര്‍ഥിയുടെ വിജയത്തിന് തന്റെ പാര്‍ട്ടി പ്രവര്‍ത്തിക്കും. വികൃതമുഖമുള്ള ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പതനം ആരംഭിക്കുന്ന ദിവസമായാണു തെരഞ്ഞെടുപ്പിനെ കാണുന്നത്.

സര്‍ക്കാരിനു സാമ്പത്തികനഷ്ടമുണ്ടാക്കിയതിന് കോടതിയില്‍ ഫയല്‍ചെയ്തിട്ടുള്ള കേസ് ഒത്തുതീര്‍ക്കാമെന്ന് ഉറപ്പു നല്‍കിയാണ് ബാര്‍ കോഴകേസില്‍ കെ. ബാബുവിന് അനുകൂലമായി ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയെക്കൊണ്ടു മൊഴി നല്‍കിച്ചതെന്നു പിള്ള പറഞ്ഞു.


സ്പിരിറ്റ് എത്തിക്കാമെന്നു ട്രാവന്‍കൂര്‍ ഷുഗര്‍ ആന്‍ഡ് കെമിക്കല്‍സുമായി ഒപ്പുവച്ച കരാര്‍ ലംഘിച്ചതിന് രാജ്കുമാര്‍ ഉണ്ണിക്കെതിരേ തിരുവല്ല മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. കരാര്‍ ലംഘനം മൂലം 82 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നും 12 ശതമാനം പലിശ ഉള്‍പ്പെടെ നഷ്ടമായ പണം ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് കേസ്.

ഈ കേസ് ഒത്തുതീര്‍ക്കാമെന്ന് ഉറപ്പു നല്‍കിയാണ് അദ്ദേഹത്തില്‍നിന്ന് അനുകൂല മൊഴി കോടതിയില്‍ കൊടുപ്പിച്ചിട്ടുള്ളത്. ബാര്‍ കോഴ കേസില്‍ കെ.എം. മാണിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുമെന്നു കരുതുന്നില്ല.

കുറ്റപത്രം വന്നാലും കോടതിവിധി വരട്ടെയെന്നു പറഞ്ഞു മാണി അധികാരത്തില്‍ തുടരും. തനിക്ക് ചെയ്യാനാകുന്നത് ചെയ്തുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ അറിയിച്ചത്. ബാര്‍ കോഴ കേസില്‍ മാണിയോടു കാട്ടിയ നിലപാടല്ല മന്ത്രി കെ. ബാബുവിനോടുള്ളതെന്നും പിള്ള പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.