കാലവര്‍ഷം ജൂണ്‍ ആദ്യമെത്തും; ഇക്കുറി 28% അധിക വേനല്‍മഴ
കാലവര്‍ഷം ജൂണ്‍ ആദ്യമെത്തും; ഇക്കുറി 28% അധിക വേനല്‍മഴ
Saturday, May 30, 2015 12:20 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: സംസ്ഥാനത്തു കാലവര്‍ഷം ജൂണ്‍ ഒന്നിനോ രണ്ടിനോ എത്തുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇന്നു മുതല്‍ നാലു ദിവസത്തിനകം കാലവര്‍ഷം എത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്.

ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജൂണ്‍ ഒന്നോടെ തന്നെ കേരളത്തില്‍ കാലവര്‍ഷം എത്താന്‍ സാധ്യതയുണ്െടന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടറുടെ ചുമതല വഹിക്കുന്ന എസ്. സുദേവന്‍ ദീപികയോടു പറഞ്ഞു. എന്നാല്‍, പതിവിലും കുറവു കാലവര്‍ഷമാണ് ഇത്തവണ ലഭിക്കാന്‍ സാധ്യതയുള്ളത്.

അതേസമയം, ഇക്കുറി വേനല്‍മഴ കാര്യമായി ലഭിച്ചു. 28 ശതമാനം അധിക മഴയാണു കേരളത്തില്‍ ഇത്തവണ ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ച് 31 മുതല്‍ മേയ് 27 വരെ 33.7 സെന്റിമീറ്റര്‍ മഴയാണു ശാരശരി ലഭിക്കേണ്ടിയിരുന്നത്.

എന്നാല്‍, 43.1 സെന്‍ിമീറ്റര്‍ മഴ ലഭിച്ചു. വെള്ളപ്പൊക്കവും ദുരിതവും ഏറെ വിതച്ച തിരുവനന്തപുരം ജില്ലയിലാണു ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ വേനല്‍ മഴ രേഖപ്പെടുത്തിയത്. ഇവിടെ 87 ശതമാനം അധിക മഴ ലഭിച്ചു.


കേരളത്തിന്റെ ഊഷര ഭൂമിയെന്ന് അറിയപ്പെടുന്ന പാലക്കാടാണു രണ്ടാം സ്ഥാനത്ത്. 64 ശതമാനം അധിക മഴ. അളവിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ 68.4 സെന്റിമീറ്റര്‍ വേനല്‍ മഴ പെയ്ത പത്തനംതിട്ടയാണ് ഒന്നാമത്. തൃശൂര്‍ ജില്ലയില്‍ മാത്രമാണു ശരാശരിയിലും കുറവു മഴ ലഭിച്ചത്. രണ്ടു ശതമാനത്തിന്റെ കുറവാണുണ്ടായത്. 33.5 സെന്റിമീറ്റര്‍ ലഭിക്കേണ്ടിടത്ത് 32.9 സെന്റിമീറ്റര്‍ മാത്രമാണു പെയ്തത്. എറണാകുളത്തു ശരാശരി മഴ മാത്രമാണു ലഭിച്ചതെന്നും നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഓരോ ജില്ലയിലും പെയ്ത വേനല്‍ മഴയും ദീര്‍ഘകാല ശരാശരി മഴയും (ബ്രാക്കറ്റില്‍) സെന്റിമീറ്റര്‍ കണക്കില്‍ ചുവടെ:

ആലപ്പുഴ- 49.8 (42.5), കണ്ണൂര്‍- 26.7 (25.1), എറണാകുളം- 38.4 (38.4), ഇടുക്കി- 48.3 (38.9), കാസര്‍ഗോഡ്- 27.4 (22.4), കൊല്ലം- 50.1 (42.8), കോട്ടയം- 60.6 (40.1), കോഴിക്കോട്- 30.6 (29.7), മലപ്പുറം- 36.6 (28.6), പാലക്കാട്- 42.2 (25.7), പത്തനംതിട്ട- 68.4 (50.7), തിരുവനന്തപുരം- 61.4 (32.9), തൃശൂര്‍- 32.9 (33.5), വയനാട്- 35.7(24.4).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.