അന്യസംസ്ഥാന കുട്ടികളെ കണ്െടത്തിയ സംഭവം കുട്ടിക്കടത്തല്ലെന്നു സര്‍ക്കാര്‍
Wednesday, June 3, 2015 12:19 AM IST
കൊച്ചി: അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള 29 കുട്ടികളെ എറണാകുളം നോര്‍ത്ത് റെയില്‍വെ സ്റേഷനില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കണ്െടത്തിയ സംഭവം കുട്ടിക്കടത്തല്ലെന്നും ഇവരില്‍ 20 കുട്ടികള്‍ എറണാകുളത്തെ സ്കൂളുകളില്‍ പഠിക്കുന്നവരാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.

റെയില്‍വെ സ്റേഷനില്‍ നിന്ന് കുട്ടികളെ പിടികൂടിയ സംഭവം കുട്ടിക്കടത്താണെന്ന് ആരോപിച്ച് തമ്പ് എന്ന സംഘടനയ്ക്കു വേണ്ടി രാജേന്ദ്രപ്രസാദ് നല്‍കിയ ഹര്‍ജിയിന്‍മേലാണ് ഇക്കാര്യം വ്യക്തമാക്കി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

സാമൂഹ്യക്ഷേമവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ടെസി പി. ജോസാണ് സര്‍ക്കാരിനുവേണ്ടി റിപ്പോര്‍ട്ട് നല്‍കിയത്.

മേയ് 20 നാണ് 29 കുട്ടികളെ റെയില്‍വെ സ്റേഷനില്‍നിന്നു പിടികൂടിയത്. ഇവരില്‍ 20 കുട്ടികള്‍ മൂന്നു വര്‍ഷമായി എറണാകുളം നെട്ടൂരിലെ ഖദീജത്തുല്‍ ഉല്‍ കുബ്ര ഇസ്ളാമിക് കോംപ്ളക്സ് യത്തീംഖാനയിലെ അന്തേവാസികളാണ്. ഇതില്‍ 16 കുട്ടികള്‍ മാടവന സെന്റ് മേരീസ് സ്കൂളിലും നാലു കുട്ടികള്‍ നെട്ടൂരിലെ ആര്‍എംഎംഎല്‍പി സ്കൂളിലും പഠിക്കുന്നവരാണെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.


ഇവര്‍ മധ്യവേനലവധിക്ക് നാട്ടില്‍ പോയി മടങ്ങിവന്നവരാണെന്നും ശേഷിക്കുന്ന ഒമ്പതു കുട്ടികളെ മതിയായ വിദ്യാഭ്യാസം നല്‍കാനായി കൊണ്ടുവന്നതാണെന്നും ഇവരെ പല സ്കൂളുകളില്‍ ചേര്‍ക്കാനുള്ള നടപടികള്‍ തുടങ്ങിയതായും നെട്ടൂര്‍ യത്തീംഖാന അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള കുട്ടികളെ ഇടപ്പള്ളിയിലെ അനാഥാലയത്തിലാക്കിയിട്ടുണ്ട്. ജുവനൈല്‍ ജസ്റീസ് നിയമത്തിന്റെ പരിധിയിലല്ല, അനാഥാലയങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്ന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് നിയമത്തിന്റെ പരിധിയിലാണ് ഈ കുട്ടികള്‍ ഉള്‍പ്പെടുകയെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.