യുവാവിന്റെ മരണം: ബധിരനും മൂകനുമായ അയല്‍വാസി അറസ്റില്‍
യുവാവിന്റെ മരണം: ബധിരനും മൂകനുമായ അയല്‍വാസി അറസ്റില്‍
Tuesday, June 30, 2015 12:25 AM IST
ചെറുതോണി: കഞ്ഞിക്കുഴി ആല്‍പ്പാറ ഈട്ടിക്കുന്നേല്‍ സ്നോബിയുടെ (32) മരണം കൊലപാതകം. അയല്‍വാസിയായ ബധിരനും മൂകനുമായ യുവാവ് അറസ്റില്‍. ഉപദേശിക്കുന്ന് പുത്തന്‍പുരയ്ക്കല്‍ അനീഷ് സേവ്യറിനെയാണ് (32) കഞ്ഞിക്കുഴി സിഐ സാം ജോസ് അറസ്റുചെയ്തത്.

കഴിഞ്ഞ അഞ്ചിനാണ് സ്നോബിയെ വീടിനു സമീപമുള്ള തോട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. മരണത്തില്‍ ദുരൂഹതയുള്ളതായി സഹോദരനും മാതാപിതാക്കളും പരാതി നല്‍കിയിരുന്നു. അന്വേഷണം ശരിയായ ദിശയിലല്ലെന്നും ക്രൈം ബ്രാഞ്ചിന് അന്വേഷണ ചുമതല കൈമാറണമെന്നുമാവശ്യപ്പെട്ട് ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇന്നു വൈകുന്നേരം നാലിന് ആക്ഷന്‍ കൌണ്‍സിലിന്റെ നേതൃത്വത്തില്‍ പ്രതിഷേധയോഗം ചേരാനും തീരുമാനിച്ചിരുന്നു.

ഇന്നലെ വൈകുന്നേരത്തോടെ ദുരൂഹതകള്‍ അവസാനിപ്പിച്ചു പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കൊലപാതകം സംബന്ധിച്ച് പോലീസ് പറയുന്നതിങ്ങനെ. സ്നോബിയുടെ പന്നിഫാമിലെ ജോലിക്കാരനായിരുന്നു അനീഷ്. സ്നോബി അനീഷിന് ശമ്പളം നല്‍കാതിരിക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നതായി പറയുന്നു. ഇതേത്തുടര്‍ന്ന് കുറച്ചുകാലങ്ങളായി ഇരുവരും പിണക്കത്തിലായിരുന്നു.


പിന്നെയും ലോഹ്യത്തിലായ ഇവര്‍ സംഭവദിവസം തോട്ടുകരയില്‍ ഒന്നിച്ചിരുന്ന് മദ്യപിച്ചു. തുടര്‍ന്ന് കുളിക്കാനിറങ്ങിയ ഇവരില്‍ സ്നോബി അനീഷിനെ വെള്ളത്തില്‍ മുക്കിപ്പിടിച്ചു. പിടിവിടുവിച്ച അനീഷ് സ്നോബിയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് വീട്ടിലേക്കുപോയ അനീഷ് തിരികെയെത്തി സ്നോബിയെ വെള്ളത്തില്‍നിന്നും വലിച്ചു കരയ്ക്കിടുകയും സ്നോബിയുടെ വസ്ത്രങ്ങള്‍ പാറയുടെ മുകളില്‍ എടുത്തുവയ്ക്കുകയും ചെയ്തു.

യുവാവിന്റെ മരണംസംബന്ധിച്ച് അന്വേഷണമാരംഭിച്ചതുമുതല്‍ അനീഷിനെ പോലീസ് സംശയിച്ചിരുന്നു. ഇരുവരും ഒന്നിച്ചു മദ്യപിച്ചത് കണ്ടതായി ദൃക്സാക്ഷികള്‍ മൊഴിനല്‍കിയിട്ടും ഇയാള്‍ നിഷേധിച്ചത് പോലീസിന്റെ സംശയം ബലപ്പെടുത്തി.

കഞ്ഞിക്കുഴി എസ്എന്‍ സ്കൂളിലെ ഭിന്നശേഷിവിദ്യാര്‍ഥികളെ പരിശീലിപ്പിക്കുന്ന അധ്യാപകന്‍ അനൂപിന്റെ സഹായത്തോടെ കൂടുതല്‍ ചോദ്യംചെയ്തതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കഞ്ഞിക്കുഴി സിഐക്കൊപ്പം എസ്ഐ സി.വി. ഏബ്രഹാം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഷാജു തുടങ്ങിയവര്‍ അന്വേഷണത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.