അരുണാചല്‍പ്രദേശില്‍നിന്നു കൊണ്ടുവന്ന 16 കുട്ടികള്‍ മടങ്ങുന്നു
Friday, July 3, 2015 1:29 AM IST
കൊച്ചി: ആലുവ ജനസേവ ശിശുഭവനില്‍ സംരക്ഷിച്ചിരുന്ന അരുണാചല്‍ പ്രദേശുകാരായ 16 കുട്ടികള്‍ സ്വദേശത്തേക്കു മടങ്ങുന്നു. കുട്ടികളെ തിരിച്ചയക്കാനുള്ള ജില്ലാ ശിശുക്ഷേമ സമിതിയുടെ നടപടിക്ക് ഹൈക്കോടതി അനുമതി നല്‍കി. കുട്ടികള്‍ സുരക്ഷിതരായി മാതാപിതാക്കളുടെ അടുത്തെത്തിയെന്ന് സര്‍ക്കാരും ശിശുക്ഷേമ സമിതിയും ഉറപ്പാക്കണമെന്നു ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കുട്ടികളെ തിരിച്ചയക്കുന്നതു തടയണമെന്ന് ആവശ്യപ്പെട്ട് ജനസേവ ശിശുഭവന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

കഴിഞ്ഞ മേയില്‍ ഒരു ഏജന്റ് മുഖാന്തിരം ഇവിടെ എത്തിച്ച കുട്ടികളുടെ കാര്യത്തില്‍ ശിശുക്ഷേമ സമിതി ഇടപെട്ടതിനെ തുടര്‍ന്നാണ് വിഷയം കോടതിയുടെ മുന്‍പിലെത്തിയത്.

ജനസേവ ശിശുഭവനില്‍ സംരക്ഷിച്ചുവന്ന കുട്ടികളെ ഇന്നലെ ഉച്ചയോടെ തന്നെ ജില്ലാ ശിശുക്ഷേമ സമിതി ഓഫീസില്‍ എത്തിച്ചതായി സമിതി അധ്യക്ഷ പത്മജ നായര്‍ പറഞ്ഞു. ഇന്നു പുലര്‍ച്ചെ 5.30നുള്ള ദിബ്രുഗഢ് വിവേക് എക്സ്പ്രസിലാണ് കുട്ടികള്‍ക്കു മടക്കയാത്രയ്ക്ക് സൌകര്യമൊരുക്കിയിരുന്നത്.


കുട്ടികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള ഉത്തരവാദിത്വം ജില്ലാ ശിശുക്ഷേമ സമിതിക്കാണെന്ന് ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കി. അരുണാചല്‍ പ്രദേശിലുള്ള ലോഹിതിലെ ശിശുക്ഷേമ സമിതിയുമായി ബന്ധപ്പെട്ട് കുട്ടികളെ സുരക്ഷിതമായി എത്തിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും രണ്ടു പോലീസ് ഉദ്യോഗസ്ഥരെ കൂടി സംഘത്തിനൊപ്പം അയക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

അതേസമയം കുട്ടികളെ തിരിച്ചയക്കാനുള്ള നടപടി പിന്‍വലിക്കാനായി ജനസേവയിലെ കുട്ടികള്‍ ഒന്നിച്ചു പ്രാര്‍ഥന നടത്തിയതായി ചെയര്‍മാന്‍ ജോസ് മാവേലി പത്രസമ്മേളനത്തില്‍ അറിയിച്ചു. രക്ഷിതാക്കളുടെയും അരുണാചല്‍ പ്രദേശിലെ ശിശുക്ഷേമ സമിതിയുടെയും അനുമതിയും മറ്റെല്ലാ രേഖകളുമായാണ് ജനസേവ ശിശുഭവനില്‍ കുട്ടികളെ സംരക്ഷിച്ചിരുന്നത്.

എന്നാല്‍ കുട്ടിക്കടത്ത് എന്ന പേരില്‍ ജനസേവ ശിശുഭവനെ അപകീര്‍ത്തിപ്പെടുത്താനുള്ള നുണ പ്രചാരണം നടത്തുകയാണെന്ന് ജോസ് മാവേലി ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.