മൊബൈല്‍ ഫോണില്‍ നറുക്കെടുപ്പുഫലം; ലോട്ടറിരംഗത്തെ വമ്പന്‍ തട്ടിപ്പ്
Wednesday, July 29, 2015 12:30 AM IST
സി.സി. സോമന്‍

കോട്ടയം: കേരളാ ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം തത്സമയം മൊബൈല്‍ ഫോണിലൂടെ അറിഞ്ഞ് സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ കൈവശപ്പെടുത്തുന്ന വന്‍തട്ടിപ്പ് സംഘം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിലസുന്നു. നറുക്കെടുപ്പു കേന്ദ്രങ്ങളില്‍നിന്നാണ് ഫലം പുറത്തുപോകുന്നത്. ഇതില്‍ കണ്ണികളായ ഏജന്റുമാര്‍ ഒരു നറുക്കെടുപ്പു ഫലം ലഭിക്കുന്നതിന് 50 രൂപ നല്‍കണം. ലക്ഷക്കണക്കിന് രൂപയാണ് ഓരോ ദിവസവും ഇടനിലക്കാര്‍ ഇങ്ങനെ തട്ടിയെടുക്കുന്നത്.

എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 2.30നാണ് നറുക്കെടുപ്പ്. അഞ്ചു മിനിറ്റിനുള്ളില്‍ നറുക്കെടുപ്പിന്റെ ഫലം ഇതില്‍ കണ്ണികളായ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിലുള്ള ഏജന്റുമാരുടെ മൊബൈല്‍ ഫോണില്‍ എത്തും. അപ്പോള്‍ തന്നെ സമ്മാനാര്‍ഹമായ ടിക്കറ്റുകള്‍ മാറ്റിയശേഷം ബാക്കി വിറ്റഴിക്കും. സമ്മാനമില്ലാത്തതാണെന്ന് ഉറപ്പുള്ളതിനാല്‍ വില കുറച്ചു വരെ വില്‍ക്കാന്‍ ഇവര്‍ തയാറാകും. ഇതിനു പുറമെ ഏജന്റുമാര്‍ മറ്റു വില്പനക്കാരില്‍നിന്നു സമ്മാനം ലഭിച്ച ടിക്കറ്റുകള്‍ തെരഞ്ഞു വാങ്ങുകയും ചെയ്യും.


ഉച്ചകഴിഞ്ഞു മൂന്നുവരെ ടിക്കറ്റ് വില്പന നടത്തുന്ന ചില വില്പനക്കാരുണ്ട്. നാലും അഞ്ചും ബുക്ക് ടിക്കറ്റ് മാത്രമെടുത്തു വില്ക്കുന്ന സാധാരണക്കാരായ ഏജന്റ് എങ്ങനെയും വിറ്റുതീര്‍ത്ത് നഷ്ടമുണ്ടാകാതിരിക്കാനാണു മൂന്നു വരെ വില്കുന്നത്. ഇവരുടെ പക്കല്‍ സമ്മാനാര്‍ഹമായ ടിക്കറ്റുണ്െടങ്കില്‍ അത് ഇത്തരം തട്ടിപ്പ് സംഘങ്ങള്‍ വാങ്ങിയെടുക്കും. സംസ്ഥാനത്തൊട്ടാകെ ആയിരക്കണക്കിന് ഏജന്റുമാരും ലോട്ടറി മൊത്തവിതരണക്കാരും തല്‍സമയം നറുക്കെടുപ്പു ഫലം അറിയുന്ന കണ്ണികള്‍ ഉള്‍പ്പെട്ടിട്ടുണ്െടന്നാണ് സൂചന.

ഇതിന്റെ തലപ്പത്തുള്ള സംഘമാണ് ഓരോ സ്ഥലത്തേക്കുമുള്ള ഫലം അയയ്ക്കുന്നത്. നറുക്കെടുപ്പു കേന്ദ്രത്തില്‍നിന്ന് അപ്പോള്‍ തന്നെ ഇവര്‍ക്ക് ലഭിക്കുന്ന ഫലം അടുത്തനിമിഷം ഇവരുടെ വലയിലുള്ളവര്‍ക്ക് അയച്ചു കൊടുക്കും. നറുക്കെടുപ്പു ഫലം ചോര്‍ത്തി നല്കുന്നതാരെന്നു വ്യക്തമല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.