സിബിഎസ്ഇയുടെ അവധി പ്രഖ്യാപനം വിദ്യാര്‍ഥികളെ വെട്ടിലാക്കി
Wednesday, July 29, 2015 12:33 AM IST
കൊച്ചി: മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ നിര്യാണത്തെത്തുടര്‍ന്നു സിബിഎസ്ഇ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതിലെ ആശയക്കുഴപ്പം വിദ്യാര്‍ഥികളെ വലച്ചു. ഇന്നലെ ക്ളാസ് ഉണ്ടാകുമോ ഇല്ലയോ എന്നറിയാതെ ആയിരക്കണക്കിനു വിദ്യാര്‍ഥികളാണു രാവിലെ ബുദ്ധിമുട്ടിയത്.

സംസ്ഥാനത്തെ എല്ലാ സിബിഎസിഇ സ്കൂളുകള്‍ക്കും അവധിയായിരിക്കുമെന്നാണു തിങ്കളാഴ്ച രാത്രി കലാമിന്റെ മരണവാര്‍ത്തയെത്തുടര്‍ന്നു സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ ആദ്യം അറിയിച്ചത്. പിന്നീട് അവധി പിന്‍വലിച്ച കാര്യം ഇവര്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നില്ല. അതേസമയം സിബിഎസ്ഇ സ്കൂളുകള്‍ക്ക് ഇന്നലെ അവധിയായിരിക്കുമെന്ന നിലയില്‍ ദൃശ്യ- പത്ര മാധ്യമങ്ങളില്‍ വാര്‍ത്ത വന്നെങ്കിലും സംസ്ഥാനത്തെ മിക്ക സിബിഎസ്ഇ സ്കൂളുകളും ഇന്നലെ രാവിലെ സാധാരണപോലെ തുറന്നു. ഇതാണു വിദ്യാര്‍ഥികളെ ആശയക്കുഴപ്പത്തിലാക്കിയത്.

സംഭവം വിവാദമായതോടെ മാനേജ്മെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ പരസ്പരം പഴിചാരി തടിയൂരാന്‍ ശ്രമിച്ചു. സംസ്ഥാനത്തെ മുഴുവന്‍ സിബിഎസ്ഇ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചതായുള്ള അസോസിയേഷന്‍ പ്രസിഡന്റിന്റെ പ്രസ്താവന ടിവി ചാനലുകളിലൂടെ കണ്ടാണു സ്കൂളുകള്‍ക്ക് അവധിയാണെന്നു മാധ്യമങ്ങളെ അറിയിച്ചതെന്നു ജനറല്‍ സെക്രട്ടറി ഡോ. ഇന്ദിരാ രാജന്‍ പറഞ്ഞു. രാത്രി വൈകിയാണു തീരുമാനം മാറ്റിയത്. ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കാന്‍ സാധിച്ചില്ലെന്നും ഇന്ദിരാ രാജന്‍ പറഞ്ഞു.


സര്‍ക്കാര്‍ തലത്തില്‍ അവധി പ്രഖ്യാപിച്ചതിന്റെ ആശയക്കുഴപ്പമാണു പ്രശ്നങ്ങള്‍ക്കു കാരണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ടി.പി.എം. ഇബ്രാഹിംഖാന്‍ പറഞ്ഞു. ഇത്തരം സാഹചര്യങ്ങളില്‍ സിബിഎസ്ഇ സ്കൂളുകള്‍ക്കും അവധി പ്രഖ്യാപിക്കുകയാണു പതിവ്. ഈസമയം തന്നെ വിളിച്ച മാധ്യമപ്രവര്‍ത്തകരോടു ചൊവ്വാഴ്ച സിബിഎസ്ഇ സ്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്നു പറഞ്ഞു.

സ്കൂളുകള്‍ക്ക് അവധി നല്‍കണമെന്ന് അറിയിച്ച് അസോസിയേഷന്റെ കീഴിയുള്ള എല്ലാ മാനേജുമെന്റുകള്‍ക്കും മെയില്‍ അയയ്ക്കുകയും ചെയ്തിരുന്നു. പിന്നീടാണു സര്‍ക്കാര്‍ അവധി പിന്‍വലിച്ചത്. ഇക്കാര്യം മാനേജുമെന്റുകളെ ഔദ്യോഗികമായി അറിയിക്കാന്‍ കഴിഞ്ഞില്ല. തന്നെ ഫോണില്‍ ബന്ധപ്പെട്ട മാനേജ്മെന്റ് പ്രതിനിധികളോട് അവധി നല്‍കണമോയെന്ന കാര്യത്തില്‍ സ്വന്തം നിലയില്‍ തീരുമാനം എടുത്തുകൊള്ളാന്‍ നിര്‍ദേശം നല്‍കി. അതുകൊണ്ടാണ് ഇന്നലെ പല സ്കൂളുകളും തുറന്നതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.