അടച്ചുപോയ ബാറുകളിലെ മദ്യത്തിനു പണം നല്‍കിയില്ല
Saturday, August 1, 2015 12:26 AM IST
കോട്ടയം: അടച്ചുപൂട്ടി എക്സൈസ് സീല്‍ ചെയ്ത ബാറുകളില്‍ സ്റോക്കിരിക്കുന്ന മദ്യത്തിനു പണം ബാര്‍ ഉടമകള്‍ക്ക് നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പായില്ല. മദ്യനിയന്ത്രണത്തിന്റെ ഭാഗമായി രണ്ടുഘട്ടമായി ജില്ലയില്‍ ഫൈവ് സ്റാര്‍ പദവിയില്‍ താഴെയുള്ള 69 ബാറുകളാണ് അടച്ചുപൂട്ടിയത്. കുമരകത്ത് ഫൈവ് സ്റാര്‍ പദവിയുള്ള ഹോട്ടലുകളിലെ രണ്ട് ബാറുകള്‍ മാത്രമാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

ബാറുകള്‍ പൂട്ടാന്‍ തീരുമാനമായതോടെ ഓരോ ബാറിലും അവശേഷിച്ച മദ്യത്തിന്റെ അളവ്, എണ്ണം, ബ്രാന്‍ഡ് എന്നിവ തിട്ടപ്പെടുത്തി രജിസ്ററില്‍ എഴുതി അതാത് ഹോട്ടലുകളിലെ സുരക്ഷിതമായ മുറിയിലാണ് മദ്യം സൂക്ഷിച്ചിരിക്കുന്നത്. ബാറുകളുടെ താഴുകള്‍ മുദ്രവച്ച് താക്കോല്‍ എക്സൈസ് കൈവശപ്പെടുത്തുകയും ചെയ്തിരുന്നു. ആറു മാസത്തിനുള്ളില്‍ അവശേഷിച്ച സ്റോക്കിന്റെ വില ബാര്‍ ലൈസന്‍സിക്കു നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.

പണം കിട്ടാതെ വന്നതോടെ തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നതുള്‍പ്പെടെ പല ബാര്‍ നടത്തിപ്പുകാരും സാമ്പത്തികമായ പ്രതിസന്ധിയിലായി. ബിവറേജ് കോര്‍പറേഷന്‍ മദ്യം തിരികെയെടുത്ത് പണം നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ബാര്‍ ഉടമകള്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.


അബ്കാരി ചട്ടപ്രകാരം ബിവറേജസ് കോര്‍പറേഷനും ലൈസന്‍സിയാണ്.

ഒരു ലൈസന്‍സ് റദ്ദാക്കേണ്ടിവരുമ്പോള്‍ അതിലെ മദ്യശേഖരം മറ്റൊരു ലൈസന്‍സിക്ക് നല്‍കാന്‍ വ്യവസ്ഥയുണ്ട്. ജില്ലയില്‍ അടച്ചുപൂട്ടിയ 59 ബാറുകളും 15 ലക്ഷം രൂപ അടച്ച് ലൈസന്‍സ് വാങ്ങി ബിയര്‍, വൈ ന്‍ പാര്‍ലറുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതു കൂടാതെ മുമ്പു പ്രവര്‍ത്തിച്ചിരുന്ന കെടിഡിസിയുടെ 12 ബിയര്‍ പാര്‍ലറുകളിലും ബിയര്‍ വില്പനയുണ്ട്.

ബാറുകള്‍ അടച്ചു പൂട്ടിയപ്പോള്‍ ബാക്കിയിരുന്ന ബിയര്‍ പിന്നീട് ബിയര്‍ പാര്‍ലറുകള്‍ തുടങ്ങിയപ്പോള്‍ അതിലൂടെ വിറ്റഴിക്കാന്‍ അനുമതി നല്കിയിരുന്നു. പരമാവധി ആറു മാസം വരെ സ്റോക്ക് ചെയ്തു വില്‍ക്കാമെന്നാണ് എക്സൈസ് ചട്ടം. ഇത്തരത്തില്‍ പൂട്ടിയ ബാറുകളിലെല്ലാം ബാക്കിയുണ്ടായിരുന്ന ബിയര്‍ വിറ്റുപോയി. അഞ്ചു ലക്ഷം മുതല്‍ 15 ലക്ഷം വരെ രൂപയുടെ മദ്യം ജില്ലയിലെ വിവിധ ബാറുകളില്‍ സ്റോക്കിരിക്കുന്നതായാണ് എക്സൈസ് അധികൃതര്‍ പറയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.