കുടിശിക തീര്‍ക്കാതെ അരി നല്‍കില്ലെന്ന് ആന്ധ്രയിലെ അരിമില്ലുടമകള്‍
Sunday, August 2, 2015 12:38 AM IST
സ്വന്തം ലേഖകന്‍

കൊച്ചി: തങ്ങള്‍ക്കു ലഭിക്കാനുള്ള കുടിശിക തന്നു തീര്‍ക്കാതെ കണ്‍സ്യൂമര്‍ഫെഡ് അടക്കം കേരളത്തിലെ സര്‍ക്കാര്‍ വിതരണ ഏജന്‍സികള്‍ക്ക് അരി നല്‍കാനാകില്ലെന്ന് ആന്ധ്രയിലെ മില്ലുടമകള്‍. പണം കിട്ടാതെ സപ്ളൈകോ അടക്കമുള്ളവര്‍ക്കു നല്‍കില്ലെന്നു മാത്രമല്ല കര്‍ണാടകത്തില്‍നിന്നും തമിഴ്നാട്ടില്‍നിന്നുമുള്ള അരി ഇവിടത്തെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു ലഭിക്കാത്ത സാഹചര്യം സൃഷ്ടിക്കുമെന്നും ഇന്നലെ കൊച്ചിയിലെ കണ്‍സ്യൂമര്‍ ഫെഡ് ആസ്ഥാനത്തു എംഡി ടോമിന്‍ തച്ചങ്കരിയെ കണ്ടു കരാറുകാര്‍ അറിയിച്ചു.

മൂന്നു വര്‍ഷങ്ങളിലെ കുടിശികയായി ലഭിക്കാനുള്ളതു 80 കോടിയില്‍പ്പരം രൂപയാണെന്നു മില്ലുടമകള്‍ വ്യക്തമാക്കി. ഇതു നല്‍കാതെ കൂടുതല്‍ അരി നല്‍കാനാവില്ലെന്നും കരാറുകാര്‍ അറിയിച്ചു. കുടിശിക തന്നു തീര്‍ക്കുന്നതു അനിശ്ചിതമായി നീണ്ടു പോകുന്നതിലെ പ്രതിഷേധവും അവര്‍ എംഡിയെ അറിയിച്ചു. കൂടിക്കാഴ്ചയ്ക്കിടെ ചെറിയ തോതിലുള്ള ഒച്ചപ്പാടും ഉണ്ടായി.

ബാങ്കു വായ്പയെടുക്കുന്ന 150 കോടിയില്‍നിന്നു കുടിശിക തീര്‍ക്കാമെന്ന ഉറപ്പ് എംഡി മില്ലുടമകള്‍ക്കു നല്‍കി. ഇക്കാര്യത്തില്‍ പത്തു ദിവസത്തിനകം തീരുമാനമെടുക്കുമെന്നും കൂടിക്കാഴ്ചയില്‍ എംഡി വ്യക്തമാക്കി.

സപ്ളൈകോ 24 മണിക്കൂറിനകം പണം നല്‍കുമ്പോള്‍ സപ്ളൈകോ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണം നല്‍കുന്നില്ലെന്നു കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട കരാറുകാര്‍ കുറ്റപ്പെടുത്തി. ഇതേ നിലയില്‍ തുടരാന്‍ കഴിയില്ല. പണം നല്‍കാതെ അരി നല്‍കില്ല. കൂടുതല്‍ വിട്ടുവീഴ്ചയ്ക്കു തയാറല്ലെന്നും അവര്‍ വ്യക്തമാക്കി.


സര്‍ക്കാരില്‍നിന്നു ലഭിക്കാതെ പണം നല്‍കാനാവാത്ത സാഹചര്യമാണു ഉള്ളതെന്നു കരാറുകാരെ അറിയിച്ചതായി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി. ആറു ജില്ലാ സഹകരണ ബാങ്കുകളില്‍നിന്നായി 150 കോടി രൂപ വായ്പയായി കണ്‍സ്യൂമര്‍ ഫെഡ് സമാഹരിക്കുന്നുണ്ട്. എന്നാല്‍, ഈ നീക്കത്തിനെതിരേ ഒരാള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. കേസ് നാലിനു പരിഗണനയ്ക്കു വരും. കേസില്‍ അനുകൂല നടപടി ഉണ്ടായാല്‍ വായ്പ നടപടികളുമായി മുന്നോട്ടു പോകാന്‍ സാധിക്കുമെന്നും കരാറുകാരെ അറിയിച്ചതായി ടോമിന്‍ തച്ചങ്കരി വ്യക്തമാക്കി.

സഹകരണ ബാങ്കുകളില്‍നിന്നു സമാഹരിക്കുന്ന പണത്തില്‍നിന്നു കുടിശിക കുറേശെ നല്‍കാന്‍ കഴിയുമെന്ന കാര്യവും അറിയിച്ചു. ഇക്കാര്യത്തില്‍ പത്തു ദിവസങ്ങള്‍ക്കകം തീരുമാനം കൈക്കൊള്ളാന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എത്തി മുഖ്യമന്ത്രിയെ കണ്ട ശേഷമാണ് എംഡിയെ കാണുന്നതിനു 35ഓളം കരാറുകാര്‍ ഇന്നലെ കണ്‍സ്യൂമര്‍ ഫെഡ് ആസ്ഥാനത്ത് എത്തിയത്.

കുടിശിക നല്‍കാത്തതിനെത്തുടര്‍ന്നു കണ്‍സ്യൂമര്‍ ഫെഡിനു അരി നല്‍കുന്നത് ആന്ധ്രയിലെ മില്ലുമടകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അതേസമയം, ഓണം ലക്ഷ്യമിട്ട് അരി എത്തിക്കാന്‍ ഇ-ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ആന്ധ്രയില്‍നിന്നുള്ള 30ലേറെ മില്ലുടമകള്‍ ടെന്‍ഡറില്‍സംബന്ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.