ജെഎസ്എസ് ഓഫീസുകള്‍ വിട്ടുകൊടുക്കില്ല: കെ.കെ. ഷാജു
Tuesday, August 4, 2015 12:34 AM IST
തിരുവനന്തപുരം: സിപിഎമ്മിലേക്ക് പോകുന്ന കെ.ആര്‍. ഗൌരിയമ്മ, ജെഎസ്എസ് ഓഫീസുകള്‍ സിപിഎമ്മിനു വിട്ടു കൊടുക്കണമെന്നു പറഞ്ഞാല്‍ അതു വിലപ്പോവില്ലെന്ന് ജെഎസ്എസ് -രാജന്‍ ബാബു വിഭാഗം സംസ്ഥാന പ്രസിഡന്റ് കെ.കെ. ഷാജു. പാര്‍ട്ടി പ്രവര്‍ത്തകര്‍ ഫണ്ടു സ്വരൂപിച്ചു നിര്‍മിച്ചതാണ് തിരുവനന്തപുരത്തെയും ആലപ്പുഴയിലെയും പാര്‍ട്ടി ഓഫീസുകള്‍. ഇതു ഗൌരിയമ്മയുടെ ഉടമസ്ഥതയിലുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി വിട്ടുപോകുന്ന ഗൌരിയമ്മയുടെ കൂടെ നാലോ അഞ്ചോ ബന്ധുക്കള്‍ മാത്രമാണുള്ളത്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരേ ഉപയോഗിക്കാനുള്ള കോടാലി എന്ന നിലയിലാണു സിപിഎം ഔദ്യോഗിക വിഭാഗം, കൈയിലിരിപ്പുകൊണ്ട് ആര്‍ക്കും വേണ്ടാതായ ഗൌരിയമ്മയെ ഏറ്റെടുക്കുന്നതെന്നും ഷാജു പത്രസമ്മേളനത്തില്‍ പറഞ്ഞു.

തെരഞ്ഞെടുപ്പുകളില്‍ മല്‍സരിച്ചപ്പോള്‍ ഇലക്ഷന്‍ കമ്മീഷനു സമര്‍പ്പിച്ച സ്വത്തു വിവര പട്ടികയിലോ ഇന്‍കംടാക്സ് റിട്ടേണിലോ ഈ ഓഫിസുകളുടെ ഉടമസ്ഥാവകാശം ഗൌരിയമ്മ കാണിച്ചിട്ടില്ല. ജെഎസ്എസിന് നാല് എംഎല്‍എമാര്‍ ഉള്ള സമയത്താണ് പാര്‍ട്ടി ഓഫീസുകള്‍ സ്ഥാപിക്കുന്നത്. നാല് എംഎല്‍എമാരും സംഭാവനയായി ഒരു ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇതു വിട്ടുനല്‍കില്ല.


മാനസികാസ്വാസ്ഥ്യമുള്ള കുട്ടികളുടെ സംരക്ഷണത്തിനായി മേനംകുളത്തു ആരംഭിച്ച സ്ഥാപനവും ആറര ഏക്കര്‍ സ്ഥലവും സ്വന്തം പേരില്‍ മാറ്റിയെടുക്കാനാണു ഗൌരിയമ്മയുടെ ശ്രമം. ട്രസ്റായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുന്ന സ്ഥിതിക്ക് ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഷാജു ആവശ്യപ്പെട്ടു.

പത്രസമ്മേളനത്തില്‍ ജെഎസ്എസ് ഭാരവാഹികളായ ബാലരാമപുരം സുരേന്ദ്രന്‍, കെ. രാജശേഖരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെ ടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.