വിവാദവ്യവസായി നിഷാമിനു വഴിവിട്ട സഹായം
വിവാദവ്യവസായി നിഷാമിനു വഴിവിട്ട സഹായം
Wednesday, August 5, 2015 12:34 AM IST
കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസി ലെ പ്രതി വിവാദ വ്യവസായി മുഹ മ്മദ് നിഷാമിന് പോലീസ് വഴിവിട്ടു സഹായം ചെയ്തുവെന്ന് പരാതി. കേസിന്റെ വിചാരണയ്ക്കായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്നു ഇന്നലെ തൃശൂര്‍ ജില്ലാ കോടതിയില്‍ ഹാജരാക്കാന്‍ എത്തിച്ചപ്പോ ള്‍ നിഷാമിന് തൃശൂരിലെ ഹോട്ടലില്‍വച്ച് ബന്ധുക്കളുമായി കൂടിക്കാഴ്ച നടത്താന്‍ പോലീസ് അവസരം ഒരുക്കിയെന്നാണു പരാതി.

സംഭവം വിവാദമായതോടെ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന കണ്ണൂര്‍ എആര്‍ ക്യാമ്പിലെ എസ്ഐ കെ.ടി. പ്രദീപ്, പോലീസുകാരായ പ്രദീഷ്, സുധീഷ്, ജിജോ ജോര്‍ജ് എന്നിവര്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നറിയുന്നു. തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദേശപ്രകാരം പേരാമംഗലം സിഐയാണ് ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ടു നല്‍കിയത്.

സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പരാതി നല്‍കിയതോടെയാണ് സംഭവം വിവാദമായത്. വിചാരണ വേളയില്‍ കോടതി അനുമതിയോടെ മാത്രമേ കൂടിക്കാഴ്ച നടത്താവൂവെന്ന നിയമം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടിയാണ് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു പരാതി നല്‍കിയത്. പരാതിയെത്തുടര്‍ന്ന് അന്വേഷണത്തിനായി ഡിജിപി സെന്‍കുമാര്‍ തൃശൂര്‍ കമ്മീഷണറെ ചുമതലപ്പെടുത്തുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയെടുത്തു.

കേസ് പരിഗണിക്കുന്നത് കോടതി ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിലേക്കു മാറ്റിയതോടെയാണ് പോലീസുകാര്‍ നിഷാമിനെ തൃശൂര്‍ നഗരത്തിലെ ഹോട്ടലില്‍ എത്തിച്ചത്. ഹോട്ടലിലെ സിസിടിവി കാമറകള്‍ ഓഫ് ചെയ്യാന്‍ നിര്‍ദേശിച്ച ശേഷമാണ് പോലീസ് കൂടിക്കാഴ്ച ഒരുക്കിയതെന്നാണ് ആരോപണം. അവിടെവച്ച് കണ്ണൂര്‍ എആര്‍ ക്യാമ്പിലെ എസ്ഐയടക്കം നാലു പോലീസുകാരുടെ സാന്നിധ്യത്തില്‍ നിഷാമിന്റെ അഭിഭാഷകരും ബന്ധുക്കളും ഒന്നര മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയെന്നു പറയുന്നു. പോലീസുകാരും നിഷാമിനൊപ്പമുണ്ടായിരുന്നതായും ഭക്ഷണം കഴിച്ചതായും റിപ്പോര്‍ട്ടിലുണ്െടന്നാണ് സൂചന.


പുഴയ്ക്കല്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിവാദ വ്യവസായി നിഷാം. കേസന്വേഷണത്തിനായി നേരത്തെ നിഷാമിനെ ബംഗളൂരുവിലേക്ക് കൊണ്ടുപോയ പോലീസ് സംഘം പോലീസ് ജീപ്പ് ഉപേക്ഷിച്ച് നിഷാമിന്റെ ആഡംബര കാറില്‍ യാത്ര നടത്തിയതും വിവാദമായിരുന്നു.

കുന്നംകുളം കോടതിയില്‍ കൊണ്ടുവന്നപ്പോള്‍ നിഷാമിന്റെ ആവശ്യപ്രകാരം കൈവിലങ്ങുകള്‍ മറയ്ക്കാന്‍ പ്ളാസ്റിക് കവറുകള്‍ നല്‍കിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ നിഷാമിന് വീണ്ടും പോലീസ് വഴിവിട്ട സഹായം ചെയ്തു കൊടുത്തത് ഏറെ ഗൌരവത്തോടെയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കാണുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.