റബര്‍ കര്‍ഷകരെ സഹായിക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം: മുഖ്യമന്ത്രി
റബര്‍ കര്‍ഷകരെ സഹായിക്കാനുള്ള ബാധ്യത കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം: മുഖ്യമന്ത്രി
Thursday, August 27, 2015 11:23 PM IST
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ റബര്‍ ഉത്പാദന പ്രോത്സാഹന പദ്ധതി പ്രകാരമുള്ള സബ്സിഡി തുക വിതരണം തുടങ്ങി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. റബര്‍ കര്‍ഷകരെ സഹായിക്കാനുള്ള ബാധ്യത റബര്‍ ബോര്‍ഡ് വഴി കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക ബാധ്യത ഏറ്റെടുക്കണമെന്നാണു കേന്ദ്ര നിലപാടെങ്കില്‍ സംസ്ഥാനത്തിനു സാമ്പത്തിക സഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണം. റബര്‍ സെസ് ഉള്‍പ്പെടെ ഈ മേഖലയില്‍ നിന്നുള്ള വരുമാനം ലഭിക്കുന്നതു കേന്ദ്ര സര്‍ക്കാരിനാണ്. കേന്ദ്രത്തിനു പലവട്ടം നിവേദനം നല്‍കിയെങ്കിലും പ്രതികരണമുണ്ടായില്ല.

ഈ സാഹചര്യത്തിലാണു സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുള്ള ദൌത്യം ഏറ്റെടുത്തതെന്നും പദ്ധതി നടപ്പാക്കിത്തുടങ്ങിയ സാഹചര്യത്തില്‍ പ്രധാനമന്ത്രിയെയും കേന്ദ്ര ധന, വാണിജ്യ മന്ത്രിമാരെയും സമീപിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റബര്‍ കിലോയ്ക്ക് 130 രൂപയുള്ളപ്പോഴാണ് 150 രൂപ താങ്ങുവില നിശ്ചയിച്ച് 300 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ധനമന്ത്രി കെ.എം. മാണി പറഞ്ഞു. ഇപ്പോള്‍ കിലോയ്ക്ക് 108 രൂപ നിലവാരത്തിലേക്ക് വിപണിവില താണിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പദ്ധതി നടപ്പാക്കാന്‍ 700 കോടി രൂപയെങ്കിലും വേണ്ടിവരും. ഇതിനു കേന്ദ്ര സര്‍ക്കാരിന്റെ സഹായമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും കെ.എം. മാണി പറഞ്ഞു.


അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എം. ഏബ്രഹാം, റബര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.എ. ജയതിലക് തുടങ്ങിയവരും പങ്കെടുത്തു.

റബറിന്റെ വിപണി വിലയും 150 രൂപയും തമ്മിലുള്ള വ്യത്യാസം കണക്കാക്കി അതു സര്‍ക്കാര്‍ സബ്സിഡിയായി നല്‍കുന്നതാണ് റബര്‍ ഉല്പാദന പ്രോത്സാഹന പദ്ധതി. കര്‍ഷകരുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം കൈമാറ്റം ചെയ്യുന്ന പദ്ധതി നടപ്പാക്കുന്നതു സംസ്ഥാന സര്‍ക്കാരും റബര്‍ ബോര്‍ഡും സംയുക്തമായാണ്. രണ്ടു ഹെക്ടര്‍വരെ റബര്‍ കൃഷിയുള്ള കര്‍ഷകര്‍ക്കാണ് ഇപ്പോള്‍ സഹായം നല്‍കുന്നത്. രണ്േടകാല്‍ ലക്ഷം കര്‍ഷകര്‍ ഇതുവരെ പദ്ധതിയില്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.