മത്സ്യത്തൊഴിലാളികള്‍ക്കു രാഷ്ട്രീയ നേതൃത്വം പിന്തുണ പ്രഖ്യാപിച്ചു
Friday, August 28, 2015 1:27 AM IST
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര വാണിജ്യ തുറമുഖവുമായി ബന്ധപ്പെട്ടു മത്സ്യത്തൊഴിലാളികള്‍ മുന്നോട്ടുവച്ചിട്ടുള്ള ആശങ്കകള്‍ക്കു പ്രമുഖ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും പിന്തുണ പ്രഖ്യാപിച്ചു. കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മന്ത്രിമാരായ രമേശ് ചെന്നിത്തല, കെ.എം. മാണി. കെ.സി. ജോസഫ്, ഷിബു ബേബിജോണ്‍, കെ. ബാബു തുടങ്ങിയവരാണു മത്സ്യത്തൊഴിലാളി പ്രശ്നപരിഹാരത്തിനു പിന്തുണ പ്രഖ്യാപിച്ചത്.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തോടെ കരയും വീടും തൊഴിലും നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ ആശങ്ക പരിഹരിക്കുന്നതിനു പിന്തുണ തേടിയ വിഴിഞ്ഞം ആക്ഷന്‍ കൌണ്‍സില്‍ കണ്‍വീനറും തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറാളുമായ മോണ്‍. യൂജിന്‍ എച്ച്. പെരേരയുടെ നേതൃത്വത്തിലുള്ള നിവേദന സംഘത്തിനാണ് നേതാക്കള്‍ പിന്തുണ സംബന്ധിച്ച ഉറപ്പുനല്കിയത്.


മത്സ്യത്തൊഴിലാളികളുടെ ആശങ്ക സംബന്ധിച്ച് രാഷ്ട്രീയ നേതൃത്വങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞുവെന്നും കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ആരുടെയും ജീവിതവും ജീവിക്കാനുള്ള അവകാശവും നിഷേധിച്ചുകൊണ്ടാവരുതെന്നും അത്തരത്തിലുള്ള ഏതൊരാശാങ്കയും പരിഹരിച്ചുകൊണ്ടുമാത്രമേ പദ്ധതി നിര്‍മാണം ആരംഭിക്കാവൂ എന്നും ഇതിന് എല്ലാവിധ പിന്തുണയും തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉറപ്പു നല്കിയതായി മോണ്‍. യൂജിന്‍ എച്ച്. പെരേര പറഞ്ഞു.മോണ്‍. തോമസ് നെറ്റോ, പുല്ലുവിള സ്റാന്‍ലി, ടി. പീറ്റര്‍, സേവ്യര്‍ ലോപ്പസ്, ബെര്‍ബി ഫെര്‍ണാണ്ടസ് എന്നിവരാണു നിവേദക സംഘത്തിലുണ്ടായിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.