അടൂര്‍ ഓണാഘോഷം: വിദ്യാര്‍ഥികളടക്കം അഞ്ചുപേര്‍ കൂടി അറസ്റില്‍
Friday, August 28, 2015 1:28 AM IST
അടൂര്‍: ഐഎച്ച്ആര്‍ഡി എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥികളുടെ വിവാദ ഓണാഘോഷവുമായി ബന്ധപ്പെട്ടു രണ്ട് വിദ്യാര്‍ഥികളടക്കം അഞ്ചുപേരെ കൂടി പോലീസ് അറസ്റു ചെയ്തു. ഇതോടെ അറസ്റിലായവരുടെ എണ്ണം ആറായി. അറസ്റിലായവരെ പിന്നീടു ജാമ്യത്തില്‍ വിട്ടയച്ചു.

വിദ്യാര്‍ഥികളായ പോരുവഴി അശ്വതിയില്‍ ആകാശ് (20), വള്ളിക്കോട് വലിയവീട്ടില്‍ അജോയ് (21) എന്നിവരെ ഇന്നലെ വൈകുന്നേരവും ക്രെയിന്‍ ഓപ്പറേറ്റര്‍ കോട്ട ബഥേല്‍ ഭവനില്‍ ജെയ്സണ്‍ (32), മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവര്‍ ഏനാത്ത് കൊച്ചുതുണ്ടിയില്‍ സുനില്‍ (32) എന്നിവരെയും ചെകുത്താന്‍ ബോര്‍ഡ് തൂക്കി ഘോഷയാത്രയില്‍ പങ്കെടുത്ത ലോറിയുടെ ഉടമയെയും ചൊവ്വാഴ്ച രാത്രിയിലും അറസ്റു ചെയ്തിരുന്നു.


ലോറി ഡ്രൈവര്‍ ശിവാനന്ദനെ നേരത്തെ അറസ്റു ചെയ്തിരുന്നു. കഴിഞ്ഞ 21നു കോളജിലെ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗം വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായി അടൂര്‍ - ശാസ്താംകോട്ട റോഡില്‍ നടത്തിയ പ്രകടനങ്ങളാണ് വിവാദമായത്. അനധികൃതമായി വിട്ടുകൊടുത്ത വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു വരികയാണ്. അടൂരിലെ ഫയര്‍ ഫോഴ്സ് യൂണിറ്റില്‍ നിന്നെത്തിച്ച ഫയര്‍ എന്‍ജിന്‍ ഘോഷയാത്രയില്‍ അനധികൃതമായി ഉപയോഗിച്ചതും വിവാദമായി. സംഭവത്തേ തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരിക്കുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.