ഉപ്പുതറക്കാരായ രണ്ടു യുവതികള്‍ തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു
ഉപ്പുതറക്കാരായ രണ്ടു യുവതികള്‍ തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു
Friday, August 28, 2015 1:28 AM IST
കട്ടപ്പന: സുഹൃത്തിന്റെ പൌരോഹിത്യസ്വീകരണത്തിനു തമിഴ്നാട്ടില്‍ പോയി മടങ്ങുന്നതിനിടെയുണ്ടായ വാഹനാപകടത്തില്‍ ഉപ്പുതറ സ്വദേശികളായ രണ്ടു യുവതികള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇടുക്കി ഉപ്പുതറ ജെജെ ഭവനില്‍ പരേതനായ ജപരാജിന്റെയും ശെല്‍വറാണിയുടെയും മകള്‍ അന്തോണി ജാസ്മിന്‍ (25), മകന്‍ മൈക്കിള്‍ ആല്‍വിന്റെ ഭാര്യ എക്സ്മേരി സരോജ(26) എന്നിവരാണ് മരിച്ചത്. മൈക്കിള്‍ ആല്‍വിനെ ഗുരുതര പരിക്കുകളോടെ മധുര മീനാക്ഷി മെഡിക്കല്‍മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുപ്പൂര്‍ സ്വദേശി രാജേഷാണ് ജാസ്മിന്റെ ഭര്‍ത്താവ്.

മധുര തിരുമംഗലത്തിനു സമീപം കല്ലിപ്പെട്ടിയില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ടിപ്പര്‍ലോറിയിടിച്ചാണ് അപകടമുണ്ടായത്. തിരുനല്‍വേലി ദിശൈവിളയില്‍ സുഹൃത്തിന്റെ പൌരോഹിത്യ സ്വീകരണത്തില്‍ പങ്കെടുത്ത് സഹോദരിക്കും ഭാര്യക്കുമൊപ്പം മടങ്ങുന്നതിനിടെ വിശ്രമിക്കുന്നതിനായി റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന ഇവരുടെ കാറില്‍ പിന്നില്‍നിന്നു മണല്‍കയറ്റിവന്ന ടിപ്പര്‍ ലോറിയിടിക്കുകയായിരുന്നു. സരോജ സംഭവസ്ഥലത്തുതന്നെ മരിച്ചു. ജസ്മിന്‍ തിരുമംഗലം ഗവണ്‍മെന്റ് ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആല്‍വിനെ ഗവണ്‍മെന്റ് രാജാജി ആശുപത്രിയിലും തുടര്‍ന്ന് മധുരയിലെ ആശുപത്രിയിലേക്കും കൊണ്ടുപോയി. ആല്‍വിന്റെ തറവാട് തിരുനല്‍വേലിയിലാണ്. 30 വര്‍ഷമായി ഉപ്പുതറയില്‍ പലചരക്കു വ്യാപാരിയാണ്.


അമ്മ ശെല്‍വറാണിയുടെ കണ്ണ് ഓപ്പറേഷന് പരിചരിക്കാന്‍ വന്നതായിരുന്നു ജാസ്മിന്‍. ആല്‍വിനെകൂടാതെ ആല്‍ബര്‍ട്ട്, ജാന്‍സി എന്നീ സഹോദരങ്ങളുമുണ്ട്. പോസ്റുമോര്‍ട്ടത്തിനുശേഷം ഇന്ന് വൈകുന്നേരം നാലിന് തിരുനല്‍വേലി അതിശയപുരം സെന്റ് മൈക്കിള്‍സ് പള്ളിയില്‍ മൃതദേഹങ്ങള്‍ സംസ്കരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.