ആര്‍എസ്എസിനെതിരേയുള്ള ആക്രമണം ഗൂഢാലോചന: ഗോപാല്‍ഷെട്ടി എംപി
Wednesday, September 2, 2015 11:22 PM IST
തൊടുപുഴ: കേരളത്തില്‍ ആര്‍എസ്എസിനെതിരേ നടക്കുന്ന അതിക്രമങ്ങളില്‍ കോണ്‍ഗ്രസ്-സിപിഎം ഗൂഢാലോചനയെന്നു ബിജെപി മുംബൈ നോര്‍ത്ത് എംപി ഗോപാല്‍ഷെട്ടി തൊടുപുഴയില്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

കേരളത്തില്‍ തുടര്‍ച്ചയായി നടക്കുന്ന അക്രമങ്ങളില്‍ സര്‍ക്കാരിനും കേരള പോലീസിനും തികഞ്ഞ നിസംഗതയാണുള്ളത്. ഇവിടെ നടന്ന അക്രമങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും. കഴിഞ്ഞ ദിവസം തൊടുപുഴയില്‍ നടന്ന അക്രമസംഭവത്തില്‍ പരിക്കേറ്റ ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. സമീപകാലത്തു കേരളത്തില്‍ നിരവധി ആര്‍എസ്എസുകാരാണ് അക്രമങ്ങളില്‍ കൊല്ലപ്പെട്ടത്.

ഇന്നലെ തൊടുപുഴയില്‍ നടത്താനിരുന്ന പൊതുസമ്മേളനത്തിനു പോലീസ് അനുമതി നിഷേധിച്ചതില്‍ പാര്‍ട്ടിക്കു കടുത്ത പ്രതിഷേധമാണുള്ളത്. കേരളത്തില്‍ വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്കു വന്‍പ്രതീക്ഷയാണുള്ളതെന്ന് എംപി പറഞ്ഞു. തുടര്‍ച്ചയായി ലോകസഭ സ്തംഭിപ്പിക്കുന്ന പ്രതിപക്ഷത്തിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണ്.


ഇതുവരെയും പ്രതിപക്ഷം ഒരു ചര്‍ച്ചയ്ക്കുപോലും തയാറായിട്ടില്ല. മന്ത്രിമാര്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളൊന്നും ഇതുവരെ തെളിയിക്കാനായിട്ടില്ല. പത്രസമ്മേളനത്തില്‍ ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് പി.എ. വേലുക്കുട്ടന്‍, ബിനു ജെ.കൈമള്‍, കെ.എസ്. അജി, സന്തോഷ് അറയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.