പ്രത്യേക ഒരുക്കങ്ങള്‍ തയാര്‍; ആദ്യ ഹജ്ജ് വിമാനം ഇന്ന്
Wednesday, September 2, 2015 11:24 PM IST
നെടുമ്പാശേരി: ഈ വര്‍ഷത്തെ ഹജ് ഫ്ളൈറ്റ് സര്‍വീസ് നെടുമ്പാശേരിയില്‍നിന്ന് ഇന്ന് ഉച്ചകഴിഞ്ഞ് 1.45ന് തുടങ്ങുമെന്നു ഹജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസലിയാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനംചെയ്യും. രാവിലെ എട്ടിനു ഹജ് ക്യാമ്പിന്റെ ഉദ്ഘാടനം പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷതവഹിക്കും.

ഈ വര്‍ഷം എയര്‍ ഇന്ത്യയാണ് എല്ലാ ഹജ് സര്‍വീസുകളും നടത്തുന്നത്. ആദ്യം പുറപ്പെടുന്ന എഐ 5401-ാം നമ്പര്‍ ഫ്ളൈറ്റില്‍ 340 ഹാജിമാര്‍ ഉണ്ടായിരിക്കും. നെടുമ്പാശേരിയില്‍നിന്നു ജിദ്ദയിലേക്കാണു വിമാനം പോകുന്നത്. അവിടെനിന്നു ഹാജിമാരെ മെക്കയില്‍ എത്തിക്കും. അവിടെ താമസസൌകര്യം ഉണ്ടായിരിക്കും. മെക്കയില്‍നിന്നാണു മദീനയിലേക്കുള്ള യാത്ര. മദീനയില്‍ ഭക്ഷണവും താമസ സൌകര്യവും നല്‍കും. മടക്കയാത്ര മദീനയില്‍നിന്നാണ്. ഓരോ ഫ്ളൈറ്റിലെയും ഹാജിമാരോടൊപ്പം ഓരോ വോളണ്ടിയര്‍മാര്‍ ഉണ്ടായിരിക്കും. 40 ദിവസമാണു ഹാജിമാര്‍ അവിടെ താമസിക്കേണ്ടി വരിക.


അസീസിയ കാറ്റഗറിയില്‍പ്പെട്ട ഹാജിമാര്‍ക്ക് 1,60,000 രൂപയും ഗ്രീന്‍ കാറ്റഗറിയില്‍പ്പെട്ടവര്‍ക്ക് 1,90,000 രൂപയുമാണ് ഹജിനു നല്കേണ്ടത്. എല്ലാ ഹാജിമാര്‍ക്കും ലഗേജ് കൊണ്ടുപോകാന്‍ രണ്ട് ബാഗുകള്‍ ഹജ് കമ്മിറ്റിയാണു നല്കുന്നത്.

ഇതിന് 5,200 രൂപ വീതം കൂടുതലായി കൊടുക്കണം. ബാഗുകളില്‍ 40 കിലോഗ്രാം തൂക്കമുള്ള സാധനങ്ങളാണ് അനുവദിച്ചിട്ടുള്ളത്. ഇതിനു പുറമെ പത്തു കിലോഗ്രാമിന്റെ ഹാന്‍ഡ് ബാഗും കൊണ്ടുപോകാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.