യുവതിയുടെ വിവാഹം പോലീസ് സംരക്ഷണയില്‍ നടത്താന്‍ ഹൈക്കോടതി ഉത്തരവ്
Wednesday, September 2, 2015 11:29 PM IST
കോട്ടയം: മാതാപിതാക്കളുടെ എതിര്‍പ്പിനെത്തുടര്‍ന്നു കോടതി നിര്‍ദേശപ്രകാരം ഹോസ്റലില്‍ താമസിപ്പിച്ചിരിക്കുന്ന യുവതിയുടെ വിവാഹം പോലീസ് സംരക്ഷണയില്‍ സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഉത്തരവ് നടപ്പാക്കുന്നതിനു കോഴിക്കോട് റൂറല്‍ എസ്പിക്കു കോടതി നിര്‍ദേശം നല്‍കി. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ജഡ്ജിമാരായ അബ്ദുള്‍ റഹിം, മേരിജോസഫ് എന്നിവരാണ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രോസിക്യൂഷനുവേണ്ടി എഡിജിപി അഡ്വ. ടോം ജോസ് പടിഞ്ഞാറേക്കര കോടതിയില്‍ ഹാജരായി. കോഴിക്കോട് ബാലുശേരി സ്വദേശിയായ യുവതി അന്യമതക്കാരനുമായി പ്രണയത്തിലായി ജൂലൈ 24നു വീടുവിട്ടിറങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. യുവതിയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കി. 28ന് ബാലുശേരി പോലീസ് യുവതിയെയും കാമുകനെയും പിടികൂടി ഹൈക്കോടതിയില്‍ ഹാജരാക്കി. സ്വന്തം ഇഷ്ടപ്രകാരമാണു പോയതെന്നു യുവതി കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്നു യുവതിയെ എറണാകുളത്തുള്ള ഹോസ്റലില്‍ പാര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.


ഇതിനിടെ കഴിഞ്ഞ 29ന് യുവതിയുടെ പിതാവും മറ്റ് എട്ടു പേരും ചേര്‍ന്നു ഹോസ്റല്‍ ജീവനക്കാരെ മര്‍ദിച്ചു യുവതിയെ തട്ടിക്കൊണ്ടുപോയി. അന്നുതന്നെ പോലീസ് പിതാവിനെയും മറ്റുള്ളവരെയും അറസ്റുചെയ്തു. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ ഇക്കാര്യങ്ങള്‍ എഡിജിപി അഡ്വ. ടോം ജോസ് കോടതിയെ ധരിപ്പിച്ചു. തുടര്‍ന്നാണു വിവാഹം പോലീസ് സംരക്ഷണയില്‍ നടത്താന്‍ ഹൈക്കോടതി ഉത്തരവായത്. കേസ് ഇനി ഒമ്പതിനു കോടതി വീണ്ടും പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.