യുപിഎ ഭരണകാലത്തു കെപിസിസി പ്രസിഡന്റിന്റെ പേര് ശിലാഫലകത്തില്‍ വച്ചിട്ടില്ലെന്നു മുഖ്യമന്ത്രി
Thursday, September 3, 2015 12:46 AM IST
തിരുവനന്തപുരം: യുപിഎ സര്‍ക്കാര്‍ കേന്ദ്രം ഭരിച്ച പത്തു വര്‍ഷവും സംസ്ഥാനത്തു നടപ്പാക്കിയ വികസനപദ്ധതികളില്‍ ഒരിടത്തും ശിലാഫലകത്തില്‍ കെപിസിസി പ്രസിഡന്റിന്റെ പേര് വച്ചിട്ടില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അങ്ങനെ ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുമില്ല. ഈ കാര്യങ്ങളിലൊക്കെ സ്വയം നീതിപൂര്‍വമായ തീരുമാനമെടുക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞദിവസം കഴക്കൂട്ടം- മുക്കോല നാലുവരി ദേശീയപാതാ വികസനത്തിന്റെ ഉദ്ഘാടനച്ചടങ്ങിലെ ശിലാഫലകത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പേര് ഉള്‍പ്പെടുത്തിയതു സംബന്ധിച്ച വിവാദത്തെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.


ശിലാഫലകത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്റെ പേരു വച്ചതില്‍ ഭരണ, പ്രതിപക്ഷ എംഎല്‍എമാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. എന്നാല്‍, പരിപാടി ക്രമീകരിച്ചതു ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരാണ്. ഡല്‍ഹിയില്‍ നിന്നുള്ള തീരുമാനപ്രകാരമായിരുന്നു എല്ലാം നടപ്പാക്കിയത്. ചില ജനപ്രതിനിധികള്‍ തന്നോടു പരാതി പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് താന്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടിയാണിത്.

ഭരണതലത്തിലെ തീരുമാനങ്ങളെല്ലാം ജനപ്രതിനിധികളെ കേന്ദ്രീകരിച്ചുള്ളതാണ്. ഇതാണു യുഡിഎഫ് സ്വീകരിക്കുന്ന സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.