മന്ത്രിമാരുടെ വാഗ്ദാനം നടപ്പായില്ല, പൊടിമോന്റെ ചികിത്സയ്ക്കു പണമില്ല
Sunday, October 4, 2015 11:58 PM IST
ഏറ്റുമാനൂര്‍: കോട്ടയം മെഡിക്കല്‍കോളജില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയനായി ചികിത്സയില്‍ തുടരുന്ന പൊടിമോന്റെ ചികിത്സാച്ചെലവുകള്‍ക്കു പണം കണ്െടത്താനാവാതെ കുടുംബാംഗങ്ങള്‍ ബുദ്ധിമുട്ടുന്നു. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍കോളജില്‍ ആദ്യമായി നടന്ന ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ എന്ന നിലയില്‍ ചരിത്രത്തില്‍ ഇടംപിടിച്ച പത്തനംതിട്ട വയ്യാറ്റുപുഴ വാലുപറമ്പില്‍ പൊടിമോന്റെ (50) കുടുംബത്തിന് താങ്ങാനാകാത്ത ബാധ്യതകളാണ് ഇപ്പോള്‍ ഉണ്ടാകുന്നത്.

ശസ്ത്രക്രിയയ്ക്കു ശേഷം ആദ്യം മെഡിക്കല്‍കോളജില്‍ എത്തിയ റവന്യൂമന്ത്രി അടൂര്‍ പ്രകാശ് പട്ടികജാതി ഫണ്ടില്‍നിന്ന് പൊടിമോന് അഞ്ചുലക്ഷം രൂപ നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നു. പിന്നീടു മുഖ്യമന്ത്രി എത്തിയപ്പോള്‍ തുടര്‍ന്നുള്ള മരുന്നുകളുടെയും മറ്റു ചികിത്സാവശ്യങ്ങളുടെയും തുക പരിധിയില്ലാതെ കാരുണ്യ ഫണ്ടില്‍നിന്നു ലഭ്യമാക്കുമെന്നു പ്രഖ്യാപിച്ചു. എന്നാല്‍ ആഴ്ചകള്‍ കഴിഞ്ഞിട്ടും ഇതൊന്നും നടപ്പായിട്ടില്ല.

ദിവസേന മരുന്നുകള്‍ക്കും മറ്റുമായി എണ്ണായിരത്തിലധികം രൂപ വേണം. മരുന്നുകള്‍ പുറത്തുനിന്നു വാങ്ങുകയാണ്. ആശുപത്രിയില്‍ തങ്ങുന്ന ഭാര്യയുടെയും രണ്ടു മക്കളുടെയും ചെലവുകള്‍ വേറേ. റവന്യൂമന്ത്രിയും മുഖ്യമന്ത്രിയും സഹായങ്ങള്‍ പ്രഖ്യാപിച്ചതോടെ അതുവരെ ലഭിച്ചിരുന്ന ചെറിയ ചെറിയ സഹായങ്ങള്‍ നിലച്ചു. ഇപ്പോള്‍ മരുന്നു വാങ്ങുന്നതിനും മറ്റു ചെലവുകള്‍ക്കും മാര്‍ഗമില്ലാതെ വലയുകയാണ്.


കഴിഞ്ഞ 15-നാണ് വാര്‍ത്തകളിലിടംപിടിച്ച ശസ്ത്രക്രിയ നടന്നത്. കാരുണ്യ ഫണ്ടില്‍നിന്ന് ലഭിച്ച രണ്ടുലക്ഷം രൂപയില്‍ ഒന്നരലക്ഷത്തോളം രൂപ മാത്രമാണ് ശസ്ത്രക്രിയയ്ക്ക് ചെലവായത്. ഹൃദയശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ.ടി.കെ.ജയകുമാറിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാര്‍ പൊടിമോന്റെ ചികിത്സയിലും പരിചരണത്തിലും അതീവജാഗ്രതയാണു പുലര്‍ത്തുന്നത്.

എന്നാല്‍ യഥാസമയം മരുന്നുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. സ്വകാര്യ കോര്‍പറേറ്റ് ആശുപത്രികളില്‍ അരക്കോടിരൂപവരെ ചെലവുവരുന്ന ശസ്ത്രക്രിയ നാമമാത്രമായ ചെലവില്‍ സര്‍ക്കാര്‍ മെഡിക്കല്‍കോളജില്‍ നടത്തിയിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ട പിന്തുണ ലഭിക്കുന്നില്ലെന്ന ആക്ഷേപമുയരുക യാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.