നെല്ല് സംഭരണം ഇന്നു പുനരാരംഭിക്കും
Sunday, October 4, 2015 12:56 AM IST
പിറവം: സപ്ളൈകോയുടെ നെല്ലു സംഭരണം ഇന്നു പുനരാരംഭിക്കും. സ്വകാര്യ മില്ലുടമകള്‍ക്കു ക്വിന്റലിന് 190 രൂപ അനുവദിക്കാന്‍ മന്ത്രി അനൂപ് ജേക്കബിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായതോടെയാണു നെല്ലുസംഭരണം പുനരാരംഭിക്കുന്നത്. പാലക്കാട്, കുട്ടനാട് മേഖലകളില്‍ നെല്ലു സംഭരണം തുടങ്ങിക്കഴിഞ്ഞതായി മന്ത്രി പറഞ്ഞു.

പിറവം വാട്ടര്‍ അഥോറിറ്റി ഗസ്റ് ഹൌസിലാണു മന്ത്രിയുടെ നേതൃത്വത്തില്‍ സ്വകാര്യ മില്ലുടമകളുമായി ഇന്നലെ ഉച്ചകഴിഞ്ഞു ചര്‍ച്ച നടന്നത്. സപ്ളൈകോയുടെ നേതൃത്വത്തില്‍ കര്‍ഷകരില്‍നിന്നു സംഭരിക്കുന്ന നെല്ല് സ്വകാര്യ അരി മില്ലുകളാണ് അരിയാക്കി തിരികെ നല്‍കിയിരുന്നത്. നിലവില്‍ മില്ലുടമകള്‍ക്കു ക്വിന്റലിന് 141 രൂപയാണു നല്‍കുന്നത്. സംഭരണ വില കൂട്ടിയതോടെ മില്ലുടമകളും കൂലി വര്‍ധന ആവശ്യപ്പെട്ടു. നെല്ല് അരിയാക്കാനുള്ള കൈകാര്യച്ചെലവും ലോറി വാടകയുമടക്കമുള്ളവ കൂട്ടണമെന്നായിരുന്നു ആവശ്യം. കര്‍ഷകര്‍ സംഭരണ വില രണ്ടു രൂപ കൂട്ടണമെന്നാവശ്യപ്പെട്ടപ്പോള്‍, സര്‍ക്കാര്‍ അതു രണ്ടര രൂപയാക്കി നല്‍കിയ കാര്യം മില്ലുടമകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്നലെ രാവിലെ ആലുവ പാലസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വകാര്യ മില്ലുടമകളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് ഏകദേശ ധാരണയായെങ്കിലും മറ്റു ചില പ്രശ്നങ്ങളുള്ളതിനാല്‍ ചര്‍ച്ച ഉച്ചയ്ക്കു ശേഷം പിറവം വാട്ടര്‍ അഥോറിറ്റി ഗസ്റ് ഹൌസിലേക്കു മാറ്റിയിരുന്നു. സിവില്‍ സപ്ളൈസ് എംഡി എ.ടി. ജെയിംസും ചര്‍ച്ചയില്‍ പങ്കെടുത്തു.


സ്വകാര്യ മില്ലുടമകളുടെ മറ്റു പ്രശ്നങ്ങളെക്കുറിച്ചു പഠിക്കാന്‍ ഒരു സമിതിയെ നിയമിക്കാനും തീരുമാനമായിട്ടുണ്ട്. ഒരു കിലോഗ്രാം നെല്ലില്‍നിന്ന് 68 ശതമാനം അരി ലഭിക്കേണ്ടതാണ്. എന്നാല്‍, 62 ശതമാനം മാത്രമാണ് അരി ലഭിക്കുന്നതെന്നാണു മില്ലുടമകള്‍ പറയുന്നത്. ഇതു പരിശോധിക്കും. ചില മില്ലുടമകള്‍ക്കെതിരേ നടത്തിപ്പിലുള്ള പിഴവു ചൂണ്ടിക്കാട്ടി സപ്ളൈ കോ നല്‍കിയിരിക്കുന്ന കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവും മില്ലുകാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍, സപ്ളൈകോയ്ക്കു നഷ്ടമുണ്ടായ ഇടപാടുകളിലുള്ള കേസുകള്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്നും നഷ്ടം സംഭവിച്ചിട്ടില്ലെന്നു തെളിഞ്ഞ മില്ലുടമകളെ കുറ്റവിമുക്തരാക്കുമെന്നും മന്ത്രി പറഞ്ഞു. മറ്റു കേസുകള്‍ ആഭ്യന്തര വകുപ്പിന്റെ പരിധിയിലാണ്. ഇതെല്ലാം അന്വേഷിക്കുമെന്നും മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.