സതീഷ് ബാബുവിനെ ഇന്നു കോടതിയില്‍ ഹാജരാക്കും
സതീഷ് ബാബുവിനെ ഇന്നു കോടതിയില്‍ ഹാജരാക്കും
Monday, October 5, 2015 12:41 AM IST
പാലാ: പാലാ ലിസ്യു മഠത്തിലെ സിസ്റര്‍ അമലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി സതീഷ് ബാബുവിനെ ഇന്നു പാലാ ഒന്നാംക്ളാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി കഴിഞ്ഞ തിങ്കളാഴ്ചയാണു പ്രതിയെ ഏഴു ദിവസത്തേക്കു പോലീസ് കസ്റഡിയില്‍ നല്‍കിയത്. ചോദ്യംചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തിയ രണ്ടു കൊലപാതകം, അഞ്ചു വധശ്രമം, 14 മോഷണം എന്നിവയുള്‍പ്പെടെ 21 കേസുകളില്‍ പോലീസ് തെളിവെടുപ്പു നടത്തി. പാലാ ലിസ്യു കോണ്‍വെന്റ്, ചേറ്റുതോട് എസ്എച്ച് കോണ്‍വെന്റ്, ഭരണങ്ങാനം സ്നേഹഭവന്‍, പൈക ആരാധനാ മഠം, കൂത്താട്ടുകുളം വടകര സെന്റ് കാതറിന്‍ ആരാധനാമഠം, ചെമ്മലമറ്റം മഠം, പാലാ ചെറുപുഷ്പം ഹോസ്പിറ്റല്‍ എന്നിവിടങ്ങളിലും പ്രതി സ്ഥിരമായി മദ്യപിക്കാനെത്തിയിരുന്ന മൂന്നാനി ഷാപ്പ്, തേപ്പുകട, മോഷണം നടത്തിയ വിവിധ മഠങ്ങള്‍ എന്നിവിടങ്ങളിലുമാണു തെളിവെടുപ്പു നടത്തിയത്.

കൊലപാതകവും കൊലപാതകശ്രമവും നടത്തിയ സ്ഥലങ്ങളില്‍നിന്നു ഫോറന്‍സിക് സംഘവും തെളിവുകള്‍ ശേഖരിച്ചു. പ്രതിയെ ചെന്നൈയിലും കാസര്‍ഗോട്ടും എത്തിച്ചു തെളിവെടുത്തതായും പോലീസ് പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജിലെ ബോര്‍ഡ് ഓഫ് ഡോക്ടേഴ്സ് നടത്തിയ സതീഷ്ബാബുവിന്റെ മനോനില പരിശോധനാ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ അറിവായിട്ടില്ല. എന്നാല്‍, സതീഷ്ബാബുവിനു സാധാരണയില്‍നിന്നു വ്യത്യസ്തമായ മനോനില സംബന്ധിച്ച് എന്തെങ്കിലും പ്രത്യേകത ഉള്ളതായി കണ്െടത്തിയിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

ചോദ്യംചെയ്യലില്‍ സഹകരിച്ച പ്രതിയുടെ കുറ്റസമ്മതമൊഴി വീഡിയോയില്‍ പകര്‍ത്തിയ പോലീസ് ശക്തമായ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും ശേഖരിച്ചിട്ടുണ്ട്. കൂടുതല്‍ ചോദ്യംചെയ്യലും തെളിവെടുപ്പും വേണ്ടിവന്നാല്‍ കോടതിയില്‍ അപേക്ഷ നല്‍കി കസ്റഡിയില്‍ വാങ്ങുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.