എസ്എന്‍ഡിപി-ബിജെപി കൂട്ടുകെട്ട് യുഡിഎഫിനെ ബാധിക്കില്ല: തങ്കച്ചന്‍
എസ്എന്‍ഡിപി-ബിജെപി കൂട്ടുകെട്ട് യുഡിഎഫിനെ ബാധിക്കില്ല: തങ്കച്ചന്‍
Monday, October 5, 2015 12:42 AM IST
കൊച്ചി: എസ്എന്‍ഡിപിയെ കൂട്ടുപിടിച്ചു ബിജെപി നടത്തുന്ന നീക്കം യുഡിഎഫിനെ ഒരു തരത്തിലും ബാധിക്കില്ലെന്നു യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. ബിജെപി-എസ്എന്‍ഡിപി കൂട്ടുകെട്ടു കേരളത്തില്‍ വിജയിക്കില്ല. പക്ഷേ, ബിജെപിയുടെ നീക്കം എല്‍ഡിഎഫിനു ദോഷം ചെയ്യും. കഴിഞ്ഞ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ സിപിഎമ്മില്‍നിന്നു ചെറിയൊരു വിഭാഗം ബിജെപിയിലേക്കു പോയതിനു വ്യക്തമായ തെളിവുണ്െടന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഗ്രൂപ്പിനേക്കാള്‍ വിജയസാധ്യതയ്ക്കായിരിക്കും മുന്‍ഗണന നല്‍കുക. പുതുമുഖങ്ങള്‍ക്കു കൂടുതല്‍ പരിഗണന നല്‍കും. ഘടകകക്ഷികള്‍ അനര്‍ഹമായ രീതിയില്‍ സീറ്റുകള്‍ ആവശ്യപ്പെട്ടു വിലപേശല്‍ നടത്തിയാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റുവിഭജനം ബുദ്ധിമുട്ടായി മാറും. കോണ്‍ഗ്രസിനൊപ്പംതന്നെ മറ്റു ഘടകകക്ഷികളും വിട്ടുവീഴ്ചയ്ക്കു തയാറാകണം. എല്ലാവരെയും പൂര്‍ണമായി തൃപ്തിപ്പെടുത്തി നൂറു ശതമാനം വിജയകരമായി സീറ്റു വിഭജനം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. പരമാവധി യോജിച്ചു തീരുമാനങ്ങളെടുത്തു സീറ്റുവിഭജനം നടത്താനാണ് ആഗ്രഹം.


കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ തന്നെ ഘടകകക്ഷികള്‍ക്കു ലഭിക്കാനാണു സാധ്യത. ഇത്തവണ മുന്നണിയിലുള്ള ആര്‍എസ്പി, ജനതാദള്‍(യു) എന്നീ ഘടകകക്ഷികള്‍ക്ക് അര്‍ഹമായ സീറ്റ് നല്‍കും. ജെഎസ്എസിനും സിഎംപിക്കും കഴിഞ്ഞ തവണ നല്‍കിയ അത്ര സീറ്റ് ഇത്തവണ നല്‍കാന്‍ കഴിയില്ല. രണ്ടു പാര്‍ട്ടിയില്‍നിന്നു ധാരാളം പേര്‍ കൊഴിഞ്ഞുപോകുകയും പാര്‍ട്ടികള്‍ പിളരുകയും ചെയ്തിരുന്നു. ഇതെല്ലാം പരിശോധിക്കേണ്ടതുണ്ട്. ഒപ്പം പുതുതായി എത്തിയ കക്ഷികള്‍ക്കു കൂടുതല്‍ സീറ്റ് നല്‍കേണ്ടിവരുമെന്നും തങ്കച്ചന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.