500 രൂപ കൂലി അപ്രായോഗികമെന്നു വീണ്ടും തോട്ടമുടമകള്‍
Monday, October 5, 2015 12:43 AM IST
തിരുവന്തപുരം: തൊഴിലാളികള്‍ക്ക് 500 രൂപ ദിവസക്കൂലി അപ്രായോഗികമാണെന്നു വീണ്ടും തോട്ടമുടമകള്‍. തോട്ടങ്ങള്‍ നഷ്ടത്തിലാണു പ്രവര്‍ത്തിക്കുന്നതെന്നും ദിവസക്കൂലി 500 രൂപയാക്കാന്‍ കഴിയില്ലെന്നുമുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണു തോട്ടമുടമകള്‍. ഇന്നു ചേരുന്ന പിഎല്‍സി യോഗത്തിലും മിനിമം വേതനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്െടന്ന് ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന പ്ളാന്റേഴ്സ് അസോസിയേഷന്‍ യോഗം തീരുമാനിച്ചു.

മൂന്നാര്‍ സമരവും തോട്ടം തൊഴിലാളികളുടെ മിനിമം വേതന പ്രശ്നവും കൂട്ടിക്കുഴയ്ക്കരുതെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ന്യായമായ വേതനവര്‍ധനയ്ക്കു തയാറാണ്. ഉത്പാദനം വര്‍ധിപ്പിക്കണമെന്ന നിലപാടില്‍ മാറ്റമില്ല. കൊളുന്തിന് കിലോയ്ക്ക് മൂന്നു രൂപ സബ്സിഡി നല്‍കണമെന്നതടക്കം ഒന്‍പതിന നിര്‍ദേശങ്ങളും തോട്ടമുടമകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

ടാസ്ക് ജോലിയുള്‍പ്പെടെ തൊഴിലാളികളുടെ പ്രവര്‍ത്തനസമയം എട്ടു മണിക്കൂറാക്കണം, കൊളുന്തിന് കിലോയ്ക്ക് മൂന്നു രൂപ സബ്സിഡി നല്‍കണം, ഭൂനികുതി 2010 ലേതാക്കി പുനര്‍നിശ്ചയിക്കണം, കാര്‍ഷിക ആദായ നികുതിയും, പ്ളാന്റേഷന്‍ നികുതിയും പൂര്‍ണമായും ഒഴിവക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. ഇന്നുചേരുന്ന പിഎല്‍സിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും പ്ളാന്റേഴ്സ് അസോസിയേഷന്‍ അറിയിച്ചു.


പ്ളാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം ഇന്ന്

തിരുവനന്തപുരം: പ്ളാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം ഇന്നു നടക്കും. രാവിലെ പത്തിനു തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ അധ്യക്ഷതയില്‍ മന്ത്രിയുടെ ചേംബറിലാണു യോഗം. പ്ളാന്റേഷന്‍ അസോസിയേഷന്‍ ഭാരവാഹികളും ട്രേഡ് യൂണിയന്‍ ഭാരവാഹികളും യോഗത്തില്‍ പങ്കെടുക്കും. മൂന്നാറില്‍ തൊഴിലാളികള്‍ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നത്തെ പിഎല്‍സി യോഗത്തിനു പ്രാധാന്യം ഏറെയാണ്. 500 രൂപ ദിവസവേതനം വേണമെന്നതാണു തൊഴിലാളികള്‍ മുന്നോട്ടുവച്ചിരിക്കുന്ന പ്രധാന ആവശ്യം. ഈയാവശ്യം ഉന്നയിച്ച് വിവിധ ട്രേഡ് യൂണിയനുകളുടെയും പൊമ്പിളൈ ഒരുമൈയുടെയും നേതൃത്വത്തിലും പ്രത്യേക സമരങ്ങള്‍ മൂന്നാറില്‍ നടക്കുകയാണ്.

എന്നാല്‍, 500 രൂപ കൂലി പ്രായോഗികമല്ലെന്ന് ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന പ്ളാന്റേഴ്സ് അസോസിയേഷന്‍ യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഈ തീരുമാനം ഇന്നു നടക്കുന്ന പിഎല്‍സി യോഗത്തില്‍ അറിയിക്കാനും പ്ളാന്റേഴ്സ് ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനമായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.