ബാര്‍ കോഴ കേസില്‍ വിധി 29ന്
ബാര്‍ കോഴ കേസില്‍ വിധി 29ന്
Tuesday, October 6, 2015 12:43 AM IST
തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരായ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി സമര്‍പ്പിച്ച അന്തിമറിപ്പോര്‍ട്ട് തള്ളണമെന്നും സ്വീകരിക്കണമെന്നുമുള്ള ഹര്‍ജികളില്‍ ഈ മാസം 29ന് വിജിലന്‍സ് ജഡ്ജി ജോണ്‍ കെ. ഇല്ലിക്കാടന്‍ വിധി പറയും. തുടരന്വേഷണം ആവശ്യപ്പെട്ട് ഒമ്പതു ഹര്‍ജികളും വസ്തുതാ റിപ്പോര്‍ട്ട് അന്തിമ റിപ്പോര്‍ട്ടായി പരിഗണിക്കണമെന്ന ഹര്‍ജിയും അന്തിമറിപ്പോര്‍ട്ട് അനുവദിക്കണമെന്ന ഹര്‍ജിയുമാണു കോടതിയുടെ പരിഗണനയിലുള്ളത്.

ഉന്നത ഉദ്യോഗസ്ഥന്‍ എന്ന പദവി വിജിലന്‍സ് ഡയറക്ടര്‍ ദുരുപയോഗം ചെയ്ത് അന്വേഷണത്തെ അട്ടിമറിച്ചെന്നായിരുന്നു വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പടെയുള്ളവര്‍ സമര്‍പ്പിച്ച തുടരന്വേഷണ ഹര്‍ജികളിലെ പ്രധാന വാദം. എന്നാല്‍, ഡയറക്ടറുടെ ഓഫീസ് പോസ്റ് ഓഫീസായി പ്രവര്‍ത്തിക്കേണ്ടതല്ലെന്നും നിര്‍ദേശങ്ങള്‍ നല്‍കാമെന്നുമായിരുന്നു വിജിലന്‍സ് വാദം. അന്വേഷണ ഉദ്യോഗസ്ഥനെയും അദ്ദേഹത്തിന്റെ കണ്െടത്തലുകളെയും പൂര്‍ണമായും തള്ളിക്കൊണ്ടാണ് അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ജി. ശശീന്ദ്രന്‍ വാദിച്ചത്.

അന്തിമറിപ്പോര്‍ട്ടിനെതിരേ വി.എസ്. അച്യുതാനന്ദന്‍, വൈക്കം വിശ്വന്‍, വി. മുരളീധരന്‍, സാറാ ജോസഫ്, വി.എസ്. സുനില്‍കുമാര്‍, ബാറുടമ ബിജു രമേശ് എന്നിവര്‍ ഉള്‍പ്പെടെ പത്തു പേരാണു ഹര്‍ജി സമര്‍പ്പിച്ചത്. തൊടുപുഴ സ്വദേശി അഡ്വ. സണ്ണി മാത്യു അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കണമെന്ന വാദവുമായാണു കോടതിയില്‍ ഹാജരായത്. തുടരന്വേഷണം ആവശ്യപ്പെട്ട് നോബിള്‍ മാത്യു ഇന്നലെ വാദം നടത്തി.


തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ പ്രധാന സാക്ഷി ബിജു രമേശിന്റെ വാദമാണ് ആദ്യം നടന്നത്. കെ.എം. മാണിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശിപാര്‍ശയുള്ള വസ്തുതാ വിവര റിപ്പോര്‍ട്ട് അന്തിമറിപ്പോര്‍ട്ടായി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്ന് ബിജുവിന്റെ അഭിഭാഷകനായ കെ.പി. ഉദയഭാനു കോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ മാണിയെ അനുകൂലിച്ച് ഹൈക്കോടതിയില്‍നിന്നുള്ള മുതിര്‍ന്ന അഭിഭാഷകനായ ശ്രീകുമാര്‍ വീണ്ടുമെത്തിയത് കടന്നുകയറ്റമാണെന്ന് ഉദയഭാനു ആരോപിച്ചു. വാക്കുകള്‍ സൂക്ഷിച്ചു പ്രയോഗിക്കണമെന്നായിരുന്നു ശ്രീകുമാറിന്റെ മറുപടി. സ്വകാര്യ അഭിഭാഷകന്‍ ഹാജരായതിനെ സാറാ ജോസഫിന്റെ അഭിഭാഷകനും എതിര്‍ത്തു. മാണിക്കെതിരായ വസ്തുതാ വിവര റിപ്പോര്‍ട്ട് തയാറാക്കിയത് അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുമ്പാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.