യുഡിഎഫ് സ്ഥാനാര്‍ഥിനിര്‍ണയം ഒന്‍പതിനകം പൂര്‍ത്തിയാക്കും
യുഡിഎഫ് സ്ഥാനാര്‍ഥിനിര്‍ണയം ഒന്‍പതിനകം പൂര്‍ത്തിയാക്കും
Wednesday, October 7, 2015 11:42 PM IST
സ്വന്തം ലേഖകന്‍

കൊച്ചി: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ചകള്‍ ഈ മാസം ഒന്‍പതിനകം പൂര്‍ത്തിയാക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു മലപ്പുറത്തു കോണ്‍ഗ്രസും ലീഗുമായി നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നാലംഗ സമിതിയെ യുഡിഎഫ് നിയോഗിച്ചു. മന്ത്രി എ.പി. അനില്‍കുമാര്‍, മലപ്പുറം ഡിസിസി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി. അബ്ദുള്‍ ഹമീദ് മാസ്റര്‍, ലീഗ് നേതാവ് ഖാലിദ് മാസ്റര്‍ എന്നിവരാണു സമിതിയിലുള്ളത്.

ഈ സമിതി ചര്‍ച്ച ചെയ്ത് രണ്ടു ദിവസങ്ങള്‍ക്കകം പ്രശ്നങ്ങള്‍ പരിഹരിക്കും. ഇന്നലെ ഇവിടെ ചേര്‍ന്ന യുഡിഎഫ് നേതൃസമ്മേളനത്തിനുശേഷം മലപ്പുറം ജില്ലയിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച പ്രത്യേക ചര്‍ച്ചയും കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ തമ്മില്‍ നടത്തി. നേതൃസമ്മേളനത്തിനെത്തിയ വിവിധ കക്ഷിനേതാക്കള്‍ തമ്മില്‍ അനൌപചാരിക കൂടിയാലോചനകളും നടന്നു.

മലപ്പുറം ജില്ലയിലെ യുഡിഎഫിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തിയതായി കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ചര്‍ച്ചയ്ക്കുശേഷം പറഞ്ഞു. മലപ്പുറം ജില്ലയില്‍ എട്ട് പഞ്ചായത്തുകളിലാണ് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നത്. മഹാഭൂരിപക്ഷം സീറ്റുകളുടെ കാര്യത്തിലും ധാരണയില്‍ എത്തിയിട്ടുണ്ട്. ശേഷിക്കുന്നവ ചര്‍ച്ചകളിലൂടെ പരിഹരിക്കും. യുഡിഎഫ് മലപ്പുറത്തു വലിയ മുന്നേറ്റം തന്നെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നും നാളെയുമായി ശേഷിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. യുഡിഎഫില്‍ വളരെ വേഗത്തിലാണു സീറ്റു വീതംവയ്ക്കല്‍ ചര്‍ച്ചകള്‍ നടക്കുന്നത്. കൊല്ലം കോര്‍പറേഷനിലെ സീറ്റ് ധാരണ ഉണ്ടാക്കിയതു റിക്കാര്‍ഡ് സമയംകൊണ്ടാണ്. അതേ വേഗത്തില്‍ തന്നെ മലപ്പുറം അടക്കമുള്ള സ്ഥലങ്ങളിലെ പ്രശ്നങ്ങളും പരിഹരിക്കും.


മലപ്പുറം ജില്ലയില്‍ കാര്യമായ പ്രശ്നങ്ങള്‍ ശേഷിക്കുന്നില്ലെന്നു ലീഗ് മലപ്പുറം ജില്ല പ്രസിഡന്റ് പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ജില്ലയില്‍ യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാനാര്‍ഥിനിര്‍ണയം ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകാനാണു തീരുമാനമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പറഞ്ഞു. സീറ്റ് വീഭജനം സംബന്ധിച്ച് ഇന്നു തിരുവനന്തപുരത്ത് വിശദമായ ചര്‍ച്ച നടക്കും.

കോണ്‍ഗ്രസ്-ലീഗ് ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, ആര്യാടന്‍ മുഹമ്മദ്, എ.പി. അനില്‍കുമാര്‍, മലപ്പുറം ഡിസിസി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി, യുഡിഎഫ് കണ്‍വീനര്‍ പി.ടി. മോഹനകൃഷ്ണന്‍, പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് ജില്ല സെക്രട്ടറി പി. അബ്ദുള്‍ ഹമീദ് മാസ്റര്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി എംഎല്‍എ, കെ.പി.എ. മജീദ്, ഖാലിദ് മാസ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

യുഡിഎഫ് നേതൃയോഗം കൊച്ചിയില്‍ നടന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ്, ജനതാദള്‍-യു, മുസ്ലിം ലീഗ് പാര്‍ട്ടികളുടെ വെവ്വേറെ യോഗങ്ങളും നടന്നു. ഇന്നു തിരുവനന്തപുരത്ത് സീറ്റ് വീതംവയ്ക്കല്‍ സംബന്ധിച്ച വിശദമായ ചര്‍ച്ച നടക്കുന്ന പശ്ചാത്തലത്തില്‍ ഓരോ പാര്‍ട്ടിയും കൈക്കൊള്ളേണ്ട നിലപാടുകള്‍ ചര്‍ച്ച ചെയ്യാനാണ് യോഗങ്ങള്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് നേതൃയോഗത്തിനുശേഷം വിവിധ ഗ്രൂപ്പുകളും വെവ്വേറെ യോഗം ചേര്‍ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.