തോട്ടം മുതലാളിമാര്‍ക്കു സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു: കോടിയേരി
തോട്ടം മുതലാളിമാര്‍ക്കു സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു: കോടിയേരി
Wednesday, October 7, 2015 12:49 AM IST
തിരുവനന്തപുരം: തൊഴിലാളികളെ ദ്രോഹിക്കുന്ന തോട്ടം മുതലാളിമാര്‍ക്കു സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തോട്ടം ഭൂമിയുടെ പത്തു ശതമാനം മറ്റ് ആവശ്യങ്ങള്‍ക്കും ടൂറിസത്തിനും ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തോട്ടം മുതലാളിമാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അതിനാലാണു തൊഴിലാളികള്‍ നടത്തിവരുന്ന സമരത്തിനു പരിഹാരം കാണാന്‍ കഴിയാത്തത്. മൂന്നാറില്‍ സമരം തുടങ്ങിയ സമയത്തു പ്രശ്നത്തിനു പരിഹാരം കാണുമെന്നു മുഖ്യമന്ത്രി ഇടപെട്ട് ഉറപ്പ് നല്‍കിയതാണ്. എന്നാല്‍, വാഗ്ദാനങ്ങള്‍ നല്‍കുകയും പിന്നീട് അത് മറക്കുകയും ചെയ്യുക എന്ന പതിവുരീതിയാണ് ഇക്കാര്യത്തിലും മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ഉന്നയിച്ച ആവശ്യങ്ങളില്‍ തൊഴിലാളികള്‍ ഉറച്ചുനില്‍ക്കുംവരെ സിപിഎം സമരത്തിനു പിന്‍തുണ നല്‍കുമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

ഭൂപരിഷ്കരണ നിയമം അട്ടിമറിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിയമപ്രകാരം ഒരാള്‍ക്കു കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിനെ അട്ടിമറിക്കാനുള്ള ഉത്തരവുകളാണ് സര്‍ക്കാര്‍ പുറപ്പെടുവിക്കുന്നത്. പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വച്ചിരിക്കുന്നവരില്‍ നിന്നു ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു മിച്ചഭൂമിയായി കണക്കാക്കി ഭൂരഹിതര്‍ക്കു വിതരണം ചെയ്യണം. എന്നാല്‍, അതിനു സര്‍ക്കാര്‍ തയാറാകുന്നില്ല.


തോട്ടം ഭൂമിയുടെ കാര്യത്തില്‍ പരിധിയില്ല. എന്നാല്‍, വില്‍പ്പന നടത്താനോ ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനോ പാടില്ലെന്നാണു ഭൂപരിഷ്കരണ നിയമം പറയുന്നത്. ഇതിനെ അട്ടിമറിക്കുന്നതിനായി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ അഞ്ച് ശതമാനം തോട്ടം ഭൂമി ഇതര ആവശ്യങ്ങള്‍ ഉപയോഗിക്കാമെന്നു പറയുന്നു. ഇതില്‍ തന്നെ 30 ശതമാനം ഭൂമി ടൂറിസത്തിനായി ഉപയോഗിക്കാം. ഇത്തരത്തില്‍ ഉപയോഗപ്പെടുത്തുന്ന ഭൂമിയില്‍ റിസോര്‍ട്ടുകള്‍ വന്നാല്‍ മലയോരമേഖലകളില്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ഉണ്ടാകും. തോട്ടംഭൂമി ഇതര ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് തോട്ടം മേഖലയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതിന് തുല്യമാണെന്ന് കോടിയേരി പറഞ്ഞു.

കേരള കര്‍ഷക സംഘം, കര്‍ഷക തൊഴിലാളി യൂണിയന്‍, പട്ടികജാതി ക്ഷേമസമിതി, ആദിവാസി ക്ഷേമസമിതി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചില്‍ എംഎല്‍എമാരായ കോലിയക്കോട് കൃഷ്ണന്‍ നായര്‍, ബി. സത്യന്‍, നേതാക്കളായ എ. വിജയരാഘവന്‍, കെ.സി. വിക്രമന്‍, ബി. രാഘവന്‍, വണ്ടിത്തടം മധു, കെ.വി. രാമകൃഷ്ണന്‍, പി.പി. മധു, വിദ്യാധരന്‍ കാണി, ആനാവൂര്‍ നാഗപ്പന്‍, എന്‍. രതീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.