ബിജെപിയുമായി ബന്ധമില്ല; കെ.എം. മാണിയെയടക്കം മുന്നണിയില്‍ പ്രതീക്ഷിക്കുന്നുവെന്നു വെള്ളാപ്പള്ളി
ബിജെപിയുമായി ബന്ധമില്ല; കെ.എം. മാണിയെയടക്കം മുന്നണിയില്‍ പ്രതീക്ഷിക്കുന്നുവെന്നു വെള്ളാപ്പള്ളി
Thursday, October 8, 2015 11:43 PM IST
ചേര്‍ത്തല: ബിജെപി അടക്കം ഒരു പാര്‍ട്ടിയുമായും എസ്എന്‍ഡിപിക്കു ബന്ധമില്ലെന്നു എസ്എന്‍ ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്നാല്‍, ആരോടും ശത്രുതയുമില്ല. ഒറ്റയ്ക്കു പാര്‍ട്ടി രൂപീകരിക്കില്ലെന്നു വ്യക്തമാക്കിയ വെള്ളാപ്പള്ളി കെ.എം. മാണി ഉള്‍പ്പടെയുള്ളവരെ മുന്നണിയില്‍ പ്രതീക്ഷിക്കുന്നതായും ചേര്‍ത്തലയില്‍ പറഞ്ഞു.
ബിജെപിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ നോക്കിയല്ല എസ്എന്‍ഡിപി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ശ്രദ്ധ ചെലുത്തുന്നതു സമത്വമുന്നേറ്റ യാത്രയിലാണ്. അതിനുശേഷമേ പാര്‍ട്ടി രൂപീകരണ തീരുമാനം ഉണ്ടാകൂ. മൂന്നാം മുന്നണി രൂപീകരിക്കാന്‍ പോകുന്നുവെന്നു വ്യക്തമാക്കിയതോടെ രാഷ്ട്രീയക്കാര്‍ക്കെല്ലാം വിറളി പിടിച്ചിരിക്കുകയാണ്. എസ്എന്‍ഡിപിയുടെ മുന്നേറ്റം തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. ചെല്ലുന്നവരേയെല്ലാം സ്വീകരിച്ച് മടിയിലിരുത്തുന്ന പ്രസ്ഥാനമല്ല സംഘപരിവാറെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വി.എസിന്റെ ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളുന്നു. അദ്ദേഹം പറഞ്ഞ കണക്കുകള്‍ തെറ്റാണ്. ഇപ്പോള്‍ 100 കോടിയുടെ ആരോപണം ഉന്നയിക്കുന്ന വി.എസ് നേരത്തെ 500 കോടിയാണു പറഞ്ഞത്. കുമാരനാശാനും ആര്‍. ശങ്കറിനും നേരെ വരെ ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. മൈക്രോ ഫിനാന്‍സ് വിഷയത്തില്‍ തൃശൂര്‍ വിജിലന്‍സ് കോടതി അന്വേഷണം നടത്തി തള്ളിയ കാര്യങ്ങളാണ് വി.എസ് എടുത്തിടുന്നത്. അതിന് ഇനി മറുപടി പറയേണ്ട കാര്യവുമില്ല. തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടാണ് ഇപ്പോള്‍ തനിക്കെതിരേ ആരോപണങ്ങളുന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തന്നെ എതിര്‍ക്കുന്ന കാര്യത്തില്‍ വി.എസും പിണറായിയും ഒന്നിച്ചതില്‍ സന്തോഷം.


എസ്എന്‍ഡിപി യോഗത്തില്‍ കുടുംബാധിപത്യമാണെന്ന ചിലരുടെ ആരോപണം ശരിയല്ല. യോഗം വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തുഷാറിന് എതിരാളി പോലുമില്ലായിരുന്നു. സമുദായ പ്രവര്‍ത്തനത്തിന് ഇറങ്ങുമ്പോള്‍ എന്നോടൊപ്പം കുടുംബവും ഉണ്ടാകുമെന്നു വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.