സീറ്റുവിഭജനം ഒന്‍പതിനുള്ളില്‍ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി
സീറ്റുവിഭജനം ഒന്‍പതിനുള്ളില്‍ പൂര്‍ത്തിയാക്കും: മുഖ്യമന്ത്രി
Thursday, October 8, 2015 11:26 PM IST
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ സീറ്റുവിഭജനം ഒന്‍പതിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിലാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

സീറ്റു വിഭജനം സംബന്ധിച്ച് 14 ജില്ലകളിലും നടക്കുന്ന ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഉണ്ട്. ചര്‍ച്ചകളില്‍ പൂര്‍ണ തൃപ്തി ഉണ്ട്. തികഞ്ഞ ആത്മവിശ്വാസത്തോടെയാണു തെരഞ്ഞെടുപ്പിനെ നേരിടുക. യുഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ വിലയിരുത്തല്‍ കൂടിയാവും തദ്ദേശ സ്വയംഭരണതെരഞ്ഞെടുപ്പ് ഫലം. മുന്നണിയിലെ കക്ഷികള്‍ തമ്മിലുള്ള യോജിപ്പാണ് യുഡിഎഫിന്റെ ഏറ്റവും വലിയ ശക്തി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അതാതു കക്ഷികള്‍ മത്സരിച്ച സീറ്റുകള്‍ ഇക്കുറിയും അതേ കക്ഷികള്‍ക്കു നല്കും.

സീറ്റു വിഭജനം സംബന്ധിച്ചു മലപ്പുറത്തും ഇടുക്കിയിലും നിലനില്ക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. ഇടുക്കിയില്‍ ജില്ലാ തലത്തിലുളള ചര്‍ച്ചകള്‍ പൂര്‍ത്തിയായി. പഞ്ചായത്തു തലത്തിലുള്ള ചര്‍ച്ചകള്‍ ആരംഭിക്കുകയും ചെയ്തു. കോണ്‍ഗ്രസുകാര്‍ ഘടകകക്ഷികള്‍ മത്സരിക്കുന്ന സീറ്റുകളില്‍ റിബലായി മത്സരിച്ചാല്‍ അവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നു കെപിസിസി പ്രസിഡന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതേ നിലപാടു തന്നെ ഘടകകക്ഷികളും സ്വീകരിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിക്കാനായി കോണ്‍ഗ്രസിനു പുറത്തുള്ള ഒരു കക്ഷിയുമായി പ്രാദേശിക നീക്കുപോക്ക് ഉണ്ടാക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, ഘടകകക്ഷി നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.