മൂന്നാറില്‍ തൊഴിലാളികള്‍ രാത്രി റോഡ് ഉപരോധിച്ചു
മൂന്നാറില്‍ തൊഴിലാളികള്‍ രാത്രി റോഡ് ഉപരോധിച്ചു
Thursday, October 8, 2015 11:48 PM IST
മൂന്നാര്‍: പ്ളാന്റേഷന്‍ ലേബര്‍ കമ്മിറ്റിയില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതോടെ സ്ത്രീ തൊഴിലാളികള്‍ പ്രക്ഷോഭം തുടരുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാര്‍ത്ത എതിരായതോടെ ശാന്തമായിരുന്ന സ്ത്രീ തൊഴിലാളി സമരപ്പന്തല്‍ ഉപേക്ഷിച്ച് റോഡ് ഉപരോധത്തിലേക്ക് നീങ്ങി. സമരക്കാര്‍ക്ക് പിന്തുണയുമായിനിന്ന പുരുഷന്‍മാര്‍ സമരവുമായി റോഡില്‍ കുത്തിയിരുന്നതോടെ സ്തീകളും മുദ്യാവാക്യം വിളിച്ച് റോഡിലെത്തുതയായിരുന്നു.

കൊച്ചി-ധനുഷ്കോടി ദേശീയ പാത ഉപരോധത്തിലേക്ക് നീങ്ങിയതോടെ അന്തരീക്ഷം കലുഷിതമായി. റോഡിലേക്ക് മുദ്യാവാക്യ വികളികളുമായെത്തിയ ഗോമതി തളര്‍ന്നു വീണു. തളര്‍ന്നു വീണ രണ്ടു തൊഴിലാളികളെ പോലീസ് വാഹനത്തില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

പൊമ്പിളൈ ഒരുമൈയുടെ നേതാവ് റോഡിലിരുന്ന് പൊട്ടിക്കരഞ്ഞു. തൊഴിലാളിസ്ത്രീകളില്‍ ചിലര്‍ ആശ്വസിപ്പിക്കുന്നതും കാണാമായിരുന്നു. ഇന്നലെ രാവിലെ മുതല്‍ സ്ത്രീ സമരവേദി നിറഞ്ഞ പ്രതീക്ഷയിലായിരുന്നു. തങ്ങള്‍ക്ക് അനുകൂല തീരുമാനമുണ്ടാകുമെന്നും സമരം അവസാനിക്കുമെന്നും കരുതിയായിരുന്നു പലരും എത്തിയത്. അതിനാല്‍ തന്നെ പലരും നിറഞ്ഞ പുഞ്ചിരിയോടെയാണ് സമരവേദിയില്‍ ഇരുന്നത്. വാര്‍ത്ത അറിഞ്ഞതോടെ എല്ലാ മുഖങ്ങളും മ്ളാനമായി. തങ്ങളെ എല്ലാവരും


വഞ്ചിച്ചുവെന്നും തീരുമാനമുണ്ടായില്ലെങ്കില്‍ വീട്ടിലേക്ക് മടങ്ങിപ്പോകുന്നില്ലെന്നും തൊഴിലാളികളില്‍ ചിലര്‍ വിളിച്ചു പറഞ്ഞ് കരയുന്നുണ്ടായിരുന്നു.

രാവിലെ മുതല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയും മഹിളാ കോണ്‍ഗ്രസ്സ് നേതാവുമായ ലതിക സുഭാഷ് വേദിയില്‍ തന്നെ ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് ഹൈറേഞ്ച് സംരക്ഷണ സമിതി ചെയര്‍മാന്‍ ഫാ. സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ സമരപ്പന്തലിലെത്തി പോരാട്ടത്തിന് പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വളരെ ഗൌരവത്തോടെ ഈ വിഷയം കൈകാര്യം ചെയ്യുണമെന്നും

എത്രയും വേഗം ഉചിതമായ തീരുമാനം കൊക്കൊള്ളണമെന്ന് ആവശ്യപ്പെട്ടു. അനുകൂലമായി തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയില്‍ കാത്തിരുന്ന ട്രേഡ് യൂണിയന്‍ സമരവേദിയിലും വിഷാദം തളം കെട്ടി.

കെ.വി.ശശി, പളനിവേല്‍. ജി.മുനിയാണ്ടി പോലുള്ള നേതാക്കല്‍ രാവിലെ മുതല്‍ വേദിയിലുണ്ടായിരുന്നു. ചര്‍ച്ച പരാജയപ്പെട്ടു എന്നറിഞ്ഞതോടെ സമരം തുടരുമെന്നും കൂടുതല്‍ ശക്തമായി രീതികളിലേക്ക് സമരം എത്തുമെന്നും നേതാക്കള്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.