എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സ് ഇടപാടുകള്‍ സിബിഐ അന്വേഷിക്കണമെന്ന് അച്യുതാനന്ദന്‍
എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സ് ഇടപാടുകള്‍  സിബിഐ അന്വേഷിക്കണമെന്ന് അച്യുതാനന്ദന്‍
Thursday, October 8, 2015 11:39 PM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തമ്മിലുള്ള വാക്പോര് തുറന്ന യുദ്ധത്തിലേക്ക്. സംസ്ഥാന പിന്നോ ക്ക വിഭാഗ കോര്‍പറേഷനില്‍നിന്നു മൈക്രോഫിനാന്‍സിന്റെ പേരില്‍ വെള്ളാപ്പള്ളി നടേശന്‍ രണ്ടു ശതമാനം പലിശയ്ക്കു കോടികള്‍ വായ്പയെടുക്കുകയും പാവപ്പെട്ട ഈഴവര്‍ക്കു 12 ശതമാനം പലിശയ്ക്കു വായ്പ നല്‍കുകയും ചെയ്തു കോടികളുടെ തട്ടിപ്പ് നടത്തുന്നുവെന്ന ഗുരുതരമായ ആരോപണമാണ് അച്യുതാനന്ദന്‍ ഇന്നലെ നടത്തിയത്.

ഈ ഇടപാടുകളുടെ രേഖകള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയ പ്രതിപക്ഷനേതാവ്, എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സ് ഇടപാടുകള്‍ സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തിനു സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ ഇക്കാര്യത്തില്‍ നിയമപരമായ നടപടിക്കു താന്‍ മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

എസ്എന്‍ ട്രസ്റിന്റെയും എസ്എന്‍ഡിപിയുടെയും കീഴിലുള്ള കോളജുകളിലും സ്കൂളുകളിലും നടത്തിയ നിയമനങ്ങളില്‍ കോടികളുടെ അഴിമതി വെള്ളാപ്പള്ളി നടേശന്‍ നടത്തിയെന്ന അച്യുതാനന്ദന്റെ ആരോപണം അവജ്ഞയോടെ തള്ളുന്നുവെന്ന വെള്ളാപ്പള്ളിയുടെ മറുപടിയാണു പുതിയ ആരോപണവുമായെത്താന്‍ വി.എസിനെ പ്രേരിപ്പിച്ചത്. ഇന്നലെ ചില മാധ്യമങ്ങളില്‍ വെള്ളാപ്പള്ളിക്കെതിരേ അച്യുതാനന്ദന്‍ ലേഖനമെഴുതിയിരുന്നു. സംസ്ഥാന പിന്നോക്ക വിഭാഗ കോര്‍പറേഷനില്‍ നിന്നു വെള്ളാപ്പള്ളി നടേശന്‍ 15 കോടി രൂപ മൈക്രോഫിനാന്‍സിന്റെ പേരില്‍ ഈഴവര്‍ക്കു വായ്പ നല്‍കാനായി എടുത്തിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ ദേശസാല്‍കൃത-ഷെഡ്യൂള്‍ഡ് ബാങ്കുകളില്‍നിന്ന് 600 കോടിയോളം രൂപയും എടുത്തിട്ടുണ്ട്. ഇപ്രകാരമെടുത്ത വായ്പ പരമാവധി അഞ്ചു ശതമാനം പലിശയ്ക്കു വേണം ഉപഭോക്താക്കള്‍ക്കു നല്‍കേണ്ടത്. എന്നാല്‍, എസ്എന്‍ഡിപി യോഗം വായ്പ നല്‍കിയതു 12 ശതമാനം പലിശയ്ക്കാണ്.


എന്നുമാത്രമല്ല വ്യാജമായ വിനിയോഗ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിക്കൊണ്ട് ഈ പണം സ്വകാര്യ ആവശ്യത്തിനു നടേശന്‍ തട്ടിയെടുത്തിരിക്കുകയാണെന്നും അച്യുതാനന്ദന്‍ ആരോപിച്ചു. 2010ല്‍ പ്രിന്‍സിപ്പല്‍ അക്കൌണ്ടന്റ് ജനറല്‍ ഇതുമായി ബന്ധപ്പെട്ടു നടത്തിയ പരിശോധനയ്ക്കുശേഷം പിന്നോക്ക വിഭാഗ കോര്‍പറേഷനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നതു വായ്പ ദുര്‍വിനിയോഗം ചെയ്തുവെന്നാണ്. ഇതിന്മേല്‍ യാതൊരു നടപടിയും എടുക്കരുതെന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നു നിര്‍ദേശിച്ചതായും അച്യുതാനന്ദന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ആരോപണവുമായി ബന്ധപ്പെട്ട ചില രേഖകളും അച്യുതാനന്ദന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.