തോട്ടം തൊഴിലാളി സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്ക്
Friday, October 9, 2015 12:32 AM IST
സ്വന്തം ലേഖകന്‍

തിരുവനന്തപുരം: വേതനവര്‍ധന ആവശ്യപ്പെട്ടു തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരം സെക്രട്ടേറിയറ്റിനു മുന്നിലേക്കു വ്യാപിപ്പിക്കുന്നു. തിങ്കളാഴ്ച സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാലറിലേ സത്യഗ്രഹസമരം ആരംഭിക്കുന്നതിന് സംയുക്ത സമരസമിതി തീരുമാനിച്ചു. സംസ്ഥാനമൊട്ടാകെയുള്ള തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാകും സെക്രട്ടേറിയറ്റിനു മുന്നില്‍ സമരപരിപാടികള്‍ ആരംഭിക്കുക.

അതേസമയം, തോട്ടം തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പാക്കുന്നതിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ എന്നിവര്‍ ചര്‍ച്ച നടത്തും.

സമരത്തിന്റെ ഭാഗമായി സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ഇന്നലെ മുതല്‍ തോട്ടം കവാടങ്ങളില്‍ അനിശ്ചിതകാല സത്യഗ്രഹസമരവും ആരംഭിച്ചിട്ടുണ്ട്. സമരം ആരംഭിക്കാത്ത തോട്ടങ്ങളില്‍ ഇന്നു സമരപരിപാടികള്‍ ആരംഭിക്കുന്നതിനാണു തീരുമാനം. ഇന്നു പത്തിനംതിട്ട ജില്ലയില്‍ 12 കേന്ദ്രങ്ങളിലും കൊല്ലം ജില്ലയില്‍ എട്ടു കേന്ദ്രങ്ങളിലും സമരം ആരംഭിക്കുമെന്നും സംയുക്ത സമരസമിതി നേതാക്കള്‍ വ്യക്തമാക്കി. പ്രാദേശികമായി സമരം നയിക്കുന്നതിന് പ്രാദേശിക തലങ്ങളിലുള്ള നേതാക്കളെ സംയുക്ത സമരസമിതി ചുമതലപ്പെടുത്തിയിട്ടുണ്ട്.


മൂന്നാറില്‍ ഇന്നലെ ഒരു തൊഴിലാളി സ്ത്രീ ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം നിര്‍ഭാഗ്യകരമായിപ്പോയെന്നു പ്ളാന്റേഷന്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എച്ച്. രാജീവന്‍ പറഞ്ഞു. സമരം അവസാനിപ്പിക്കുന്നതിനുവേണ്ട ചര്‍ച്ചകള്‍ കഴിഞ്ഞ ഒരു യോഗത്തിലും സര്‍ക്കാര്‍ നടത്തിയില്ല. തൊഴിലാളിയെ ആത്മഹത്യയ്ക്കു പ്രേരിപ്പിച്ചത് സര്‍ക്കാരിന്റെ നിലപാടുകള്‍ തന്നെയാണ്. കഴിഞ്ഞദിവസം നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി വരാത്തതു ശരിയായില്ല. ചര്‍ച്ചയില്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞ ഇടക്കാലാശ്വാസവും അംഗീകരിക്കാന്‍ കഴിയില്ല.

പുനലൂര്‍ റിഹാബിലിറ്റേഷന്‍ പ്ളാന്റേഷനും കൃഷിവകുപ്പിനു കീഴിലുള്ള പ്ളാന്റേഷന്‍ കോര്‍പറേഷനും ഇടക്കാലാശ്വാസം നല്‍കാമെന്നു പറഞ്ഞിട്ട് ഇതുവരെ നല്‍കിയിട്ടില്ല. ഇടക്കാലാശ്വാസമെന്നത് കണ്ണില്‍പൊടിയിടലാണ്. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ ഒരു പാക്കേജും സര്‍ക്കാര്‍ തങ്ങള്‍ക്കു മുന്നില്‍ വച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.