ലീഗും കോണ്‍ഗ്രസും തമ്മിലുള്ള സൌഹൃദ മത്സരം ഒഴിവാക്കും: മജീദ്
ലീഗും കോണ്‍ഗ്രസും തമ്മിലുള്ള സൌഹൃദ മത്സരം ഒഴിവാക്കും: മജീദ്
Friday, October 9, 2015 12:44 AM IST
മലപ്പുറം: മലപ്പുറത്തു ലീഗും കോണ്‍ഗ്രസും തമ്മില്‍ സൌഹൃദമത്സരം ഉണ്ടാകാതിരിക്കാനാണു ശ്രമിക്കുന്നതെന്നു മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ്. മലപ്പുറം പ്രസ് ക്ളബ് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂത്തേടം, എടപ്പറ്റ, പൊന്‍മുണ്ടം പഞ്ചായത്തുകളില്‍ യുഡിഎഫ് സംവിധാനം പരാജയപ്പെട്ടതിനാല്‍ അവിടങ്ങളില്‍ ഒറ്റയ്ക്കു മത്സരിക്കാനുള്ള അനുവാദം ലീഗ് കമ്മിറ്റികള്‍ക്കു നല്‍കിയിരുന്നു. ഇതിനു പുറമേ ഇത്തവണ കൂടുതല്‍ പഞ്ചായത്തുകളില്‍ ലീഗ്-കോണ്‍ഗ്രസ് തര്‍ക്കമുണ്െടന്നു തുറന്നുസമ്മതിച്ച അദ്ദേഹം പ്രശ്നം യുഡിഎഫ് ഒറ്റക്കെട്ടായി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും പറഞ്ഞു.

ഉപസമിതിയുടെ നേതൃത്വത്തില്‍ ലീഗ്-കോണ്‍ഗ്രസ് തര്‍ക്കങ്ങള്‍ തീര്‍ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാണ്. ഇവിടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സംസ്ഥാന നേതൃത്വം ഇടപെടുമെന്നും കെ.പി.എ.മജീദ് പറഞ്ഞു. പോരൂര്‍, കരുവാരക്കുണ്ട് അടക്കമുള്ള പഞ്ചായത്തുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പരമാവധി ശ്രമിക്കും.


പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്കു നേട്ടം ഉണ്ടാക്കാന്‍ കഴിയില്ല. ബിജെപി എസ്എന്‍ഡിപിയുമായി കൂട്ടുചേരുന്നതും വിജയകരമായിരിക്കില്ല. വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകള്‍ ഈഴവര്‍ക്കിടയിലുണ്ട്. പാര്‍ട്ടി ഉണ്ടാക്കാനുള്ള വെള്ളാപ്പള്ളി നടേശന്റെ തീരുമാനം എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ അംഗീകരിക്കില്ല. ആദ്യം ഹിന്ദു പാര്‍ട്ടി എന്നു പറഞ്ഞ വെള്ളാപ്പള്ളിക്കു മതേതര പാര്‍ട്ടി എന്നു നിലപാടു മാറ്റേണ്ടി വന്നത് ഈഴവര്‍ക്കിടയിലുള്ള സമ്മര്‍ദം കൊണ്ടാണെന്നു മജീദ് പറഞ്ഞു. വെള്ളാപ്പള്ളിയുടെ നിലപാടുകള്‍ യുഡിഎഫിനെ സ്വാധീനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലാ വിഭജനത്തില്‍ മുസ്ലിം ലീഗ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.