ഡിറ്റന്‍ഷന്‍ കേന്ദ്രം ഇല്ലാത്തത് ഖേദകരമെന്നു കോടതി
ഡിറ്റന്‍ഷന്‍ കേന്ദ്രം ഇല്ലാത്തത് ഖേദകരമെന്നു കോടതി
Friday, October 9, 2015 12:44 AM IST
കൊച്ചി: മതിയായ യാത്രാരേഖയില്ലാതെ എത്തിയതിനു പിടിയിലായ വിദേശികളെ ശിക്ഷാകാലാവധി കഴിഞ്ഞു നാടുകടത്തുന്നതുവരെ പാര്‍പ്പിക്കാന്‍ മതിയായ ഡിറ്റന്‍ഷന്‍ കേന്ദ്രങ്ങള്‍സംസ്ഥാനത്തില്ലാത്തതു ഖേദകരമാണെന്നു ഹൈക്കോടതി. ശിക്ഷ കഴിഞ്ഞിട്ടും പാര്‍പ്പിക്കാന്‍ മതിയായ സ്ഥലമില്ലാത്തതിനാല്‍ തന്നെ ജയിലില്‍ അടച്ചിടുന്നതിനെതിരേ ബംഗ്ളാദേശ് സ്വദേശി ഷഹബുള്‍ നല്‍കിയ ഹര്‍ജിയില്‍ ജസ്റീസ് ബി. കെമാല്‍പാഷയുടേതാണു നിരീക്ഷണം. ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇത്തരക്കാരെ പാര്‍പ്പിക്കാന്‍ കേന്ദ്രങ്ങള്‍ ഉണ്െടന്നിരിക്കെ, കേരളത്തില്‍ നടപടി സ്വീകരിക്കാത്തതു പരിതാപകരമാണ്. ഇതിനു നടപടി വേണമെന്നും സിംഗിള്‍ബെഞ്ച് വ്യക്തമാക്കി.


2014 ഓഗസ്റിലാണ് ഷഹാബുള്‍ പിടിയിലായത്. ഇയാളെ ആറു മാസത്തേക്കാണു കോടതി ശിക്ഷിച്ചത്. ശിക്ഷ കഴിഞ്ഞ് ഇയാളെ നാടുകടത്താനും കോടതി നിര്‍ദേശിച്ചിരുന്നു. ശിക്ഷാകാലാവധി കഴിഞ്ഞ ഫെബ്രുവരിയില്‍ അവസാനിച്ചു. തുടര്‍ന്നു നാടുകടത്താന്‍ നടപടി വൈകുന്നതിനാല്‍ ഇപ്പോഴും ജയിലില്‍ തന്നെയാണെന്നു ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, ഇയാളെ ജയിലില്‍നിന്നു മോചിപ്പിച്ചെന്നും നാടുകടത്താനായി ബംഗ്ളാദേശ് എംബസിയില്‍ എത്തിച്ചുവെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്നു ഹര്‍ജി തീര്‍പ്പാക്കിയെങ്കിലും ഡിറ്റന്‍ഷന്‍ സെന്റര്‍ തുടങ്ങാന്‍ നടപടി വേണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.