പൊടിമറ്റം മഠത്തിലും മോഷണം; സതീഷ് ബാബുവിനെ തെളിവെടുപ്പിനു കൊണ്ടുവന്നു
പൊടിമറ്റം മഠത്തിലും മോഷണം; സതീഷ് ബാബുവിനെ തെളിവെടുപ്പിനു കൊണ്ടുവന്നു
Saturday, October 10, 2015 12:54 AM IST
കാഞ്ഞിരപ്പള്ളി: പാലാ ലിസ്യൂ കോണ്‍വന്റിലെ സിസ്റര്‍ അമലയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സതീഷ് ബാബു പൊടിമറ്റത്തുള്ള സെന്റ് തോമസ് പ്രൊവിന്‍ഷ്യല്‍ കോണ്‍വന്റിലും മോഷണം നടത്തിയിരുന്നു. ചോദ്യം ചെയ്യലിലാണ് പാലാ ഡിവൈഎസ്പിയോട് സതീഷ് ബാബു ഇക്കാര്യം സമ്മതിച്ചത്. ഇതിനെത്തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് ഇയാള്‍ക്കെതിരേ മോഷണത്തിന് കേസെടുത്തു.

ഇന്നലെ പ്രതിയെ പൊടിമറ്റത്തെ കോണ്‍വന്റില്‍ എത്തിച്ചു തെളിവെടുപ്പ് നടത്തി. 2014 മേയ് രണ്ടിനാണ് മോഷണത്തിനായി ഇയാള്‍ എത്തിയത്. രാത്രി പത്തിന് മഠത്തിലെത്തിയ സതീഷ് ബാബു പിന്‍വശത്തെ ഗ്രില്ലിന്റെ താഴ് തകര്‍ത്താണ് അകത്തുകയറിയത്. വാര്‍ക്കയ്ക്ക് ഉപയോഗിക്കുന്ന കമ്പി ഉയോഗിച്ചാണ് താഴുകള്‍ തകര്‍ത്തത്. ഈ സമയം കന്യാസ്ത്രീകളെല്ലാം മഠം ചാപ്പലില്‍ ആരാധനയില്‍ പങ്കെടുക്കുകയായിരുന്നു.


സ്റെയര്‍ കെയ്സിലൂടെ കയറി മുകളിലത്തെ നിലയിലെത്തിയ സതീഷ്ബാബു പൂട്ടാതെ കിടന്ന മുറിയില്‍ കടന്ന് ഇവിടെയുണ്ടായിരുന്ന ബാഗില്‍നിന്ന് 2000 രൂപ മോഷ്ടിച്ചു. ഇതോടൊപ്പം ഉണ്ടായിരുന്ന മരുന്നുകളുടെ കുറിപ്പടികള്‍ പിറ്റേന്നു മുറ്റത്തു നിന്നു കണ്ടതോടെയാണ് മോഷണവിവരം കന്യാസ്ത്രീകള്‍ അറിയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.