അനധികൃത സ്വത്ത്: ഹൈക്കോടതി ഇടപെട്ടില്ല
Saturday, October 10, 2015 1:46 AM IST
കൊച്ചി: ജനപ്രതിനിധികളുടെ അനധികൃത സ്വത്തു സമ്പാദനം വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു കോഴിക്കോടു വട്ടോളി സ്വദേശി വി.ടി. പ്രദീപ്കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെട്ടില്ല. ജനപ്രതിനിധികള്‍ക്കെതിരേ ഗുരുതര ആരോപണം ഉന്നയിക്കുന്ന ഹര്‍ജിയില്‍ ബന്ധപ്പെട്ട ജനപ്രതിനിധികളെ കക്ഷിയാക്കിയിട്ടില്ലെന്നും വിജിലന്‍സ് ഡയറക്ടര്‍ക്കു നല്‍കിയ നിവേദനത്തില്‍നിന്നു വ്യത്യസ്തമാണു ഹര്‍ജിയിലെ ആരോപണങ്ങളെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ ബാബു വര്‍ഗീസ് ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ വാദം പരിഗണിച്ചാണു ജസ്റീസ് ബി. കെമാല്‍പാഷയുടെ ഉത്തരവ്.


അഞ്ചു വര്‍ഷത്തിനിടെ പൊതുപ്രവര്‍ത്തനം വഴി എംഎല്‍എമാര്‍ വന്‍തോതില്‍ സ്വത്തുണ്ടാക്കിയെന്നാണ് ആരോപണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്തു വിവരങ്ങളും ഇപ്പോഴത്തെ സ്വത്തുവിവരങ്ങളും തമ്മില്‍ വന്‍ അന്തരമാണെന്നു ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. അപാകതകള്‍ പരിഹരിച്ചു ഹര്‍ജി സമര്‍പ്പിക്കാന്‍ തടസമില്ലെന്നു കോടതി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.