പോലീസ് വേഷത്തില്‍ തട്ടിപ്പ്: പ്രതിയുടെ ഭാര്യ ജീവനൊടുക്കി
പോലീസ് വേഷത്തില്‍ തട്ടിപ്പ്: പ്രതിയുടെ ഭാര്യ ജീവനൊടുക്കി
Saturday, October 10, 2015 1:22 AM IST
കൊച്ചി: കേന്ദ്ര നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ ചമഞ്ഞു വ്യവസായിയെ ബ്ളാക്ക്മെയില്‍ ചെയ്തു കോടികള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസില്‍ തൃപ്പൂണിത്തുറയില്‍ അറസ്റിലായ രണ്ടാം പ്രതി സായ്ശങ്കറിന്റെ ഭാര്യ ജെസ്നിയ ബീവിയെ (20) തൃക്കാക്കര മലയപ്പിള്ളിയിലെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ചനിലയില്‍ കണ്െടത്തി. ആറാം നിലയിലുള്ള ഫ്ളാറ്റിലെ അടുക്കളയില്‍ കൈത്തണ്ടയിലെ ഞരമ്പു മുറിച്ചശേഷം ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇന്നലെ രാവിലെ മൃതദേഹം കണ്െടത്തിയത്. കൈത്തണ്ടയിലെ മുറിവില്‍ നിന്നു രക്തംവാര്‍ന്നിരുന്നു.

ജെസ്നിയക്കൊപ്പം മാതാവ് റഹിയാനത്തും താമസിച്ചിരുന്നു. വ്യാഴാഴ്ച രാത്രി ഇവരുടെ ഫ്ളാറ്റിലെത്തിയ ഒരു യുവതി സായ്ശങ്കര്‍ ഏതാനും യുവതികളുമൊത്തു നില്‍ക്കുന്ന കുറേ ഫോട്ടോകള്‍ ജെസ്നിയയെ കാണിച്ചിരുന്നുവെന്നും അതില്‍ ജെസ്നിയ ഏറെ ദുഃഖിതയായിരുന്നുവെന്നും മാതാവ് പറഞ്ഞതായി പോലീസ് വ്യക്തമാക്കി. ഫ്ളാറ്റിലെത്തിയ യുവതിയെക്കുറിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ എരൂര്‍ സ്വദേശിനിയായ ജെസ്നിയ ഒന്നരവര്‍ഷം മുന്‍പാണ് സായ്ശങ്കറെ പ്രണയിച്ചു വിവാഹം കഴിച്ചത്.

പോലീസ് ചമഞ്ഞ് തട്ടിപ്പു നട ത്തിയ കേസില്‍ അറസ്റിലായ മയൂഖിയെ നാരായണദാസിനു പരിചയപ്പെടുത്തിയത് താനാണെന്ന വാര്‍ത്ത കണ്ടു വിഷമിച്ച ജെസ്നിയ താനിനി ജീവിച്ചിരിക്കില്ലെന്ന് ഇന്നലെ രാവിലെ ഭര്‍തൃമാതാവിനെ വിളിച്ച് അറിയിച്ചിരുന്നുവെന്നാണ് സായ്ശങ്കറിന്റെ ബന്ധുക്കള്‍ പറയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ജെസ്നിയയും സായ്ശങ്കറും ചോറ്റാനിക്കര ക്ഷേത്ര ദര്‍ശനത്തിനുപോയി മടങ്ങുന്നവഴി ഇരുവരെയും തൃപ്പൂണിത്തുറ പോലീസ് കസ്റഡിയിലെടുത്തിരുന്നു. വിവരം അറിഞ്ഞെത്തിയ സായ്ശങ്കറിന്റെ അമ്മ ജെസ്നിയെ വീട്ടിലേക്കു കൊണ്ടുപോരുകയായിരുന്നു. തട്ടിപ്പു കേസിലെ പ്രധാന പ്രതി എരൂര്‍ ദര്‍ഹം റോഡ് നാരായണീയത്തില്‍ നാരായണദാസിന്റെ സഹായിയാണ് അറസ്റിലായ എരൂര്‍ പിഷാരികോവില്‍ ശ്രീദുര്‍ഗയില്‍ സായ്ശങ്കര്‍. നാരായണദാസ് ഇവരില്‍നിന്ന് ആറു ലക്ഷം രൂപ പലിശക്ക് വാങ്ങിയിരുന്നുവെ ന്നും അതു തിരിച്ചുനല്‍കിയില്ലെന്നുമാണ് സായ്ശങ്കറിന്റെ അമ്മ പറയുന്നത്. കടം വാ ങ്ങിയ പണത്തിന് കുറെനാള്‍ പലിശ നല്‍കിയെങ്കിലും പന്നീട് മുതലും പലിശയും ഇല്ലാത്ത അവസ്ഥയിലായി. സായ്ശങ്കറും ജെസ്നിയയും പണം തിരിച്ചുകിട്ടണമെന്നു നിര്‍ബന്ധം പിടിച്ചപ്പോള്‍ പ്രകോപിതനായ നാരായണദാസ് ഇരുവരെ യും ബംഗളൂരുവിലെ ഫ്ളാറ്റില്‍ വിളിച്ചുവരുത്തി സായിയെ ക്രൂരമായി മര്‍ദിക്കുകയും ജെസ്നിയയെ ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രേ. പോലീസിനെ സ്വാധീനിച്ച് സായ്ശങ്കര്‍ തട്ടിപ്പ് നടത്തിയെന്ന് വരുത്തിതീര്‍ക്കാന്‍ നാരായണദാസ് ശ്രമിച്ചെന്നും ഇതെത്തുടര്‍ന്നാണ് തൃപ്പൂണിത്തുറ പോലീസ് ഇരുവരെയും പിടികൂടിയതെന്നുമാണ് സായ്ശങ്കറിന്റെ ബന്ധുക്കളുടെ ആരോപണം. തട്ടിപ്പിനു നേതൃത്വം നല്‍കിയ നാരായണദാസിന്റെ സുഹൃത്ത് ചോറ്റാനിക്കര കുളങ്ങേത്ത് സുധീറിനെ (42) തൃപ്പൂണിത്തുറ പോലീസ് ഇന്നലെ അറസ്റ് ചെയ്തു.


കേസില്‍ ആറാം പ്രതിയായ സുധീറിനെ ഇന്നലെ രാവിലെ തൃപ്പൂണിത്തുറ റെയില്‍വേ സ്റേഷനു സമീപത്തുനിന്നാണ് പോലീസ് കസ്റഡിയിലെടുത്തത്. തട്ടിപ്പിനു പറ്റിയ ഇരകളായ സമ്പന്നരെക്കുറിച്ചുള്ള വിവരങ്ങള്‍ നാരായണദാസിനു കൈമാറിയിരുന്നത് സുധീറാണെന്ന് ഹില്‍പാലസ് എസ്ഐ ജി. ശിവകുമാര്‍ പറഞ്ഞു.

പ്രതികള്‍ ബംഗളൂരിലെത്തിച്ച് ബ്ളാക്ക്മെയില്‍ ചെയ്യാന്‍ ശ്രമിച്ച ക്വാറി ഉടമയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത് സുധീറാണ്. ഏറെ നാളായി ഇയാളെ ഉന്നംവച്ചിരിക്കയായിരുന്നു. ഇതിനിടെയാണ് മകളുടെ വിവാഹത്തിനായി വ്യവസായി ബിഎംഡബ്ള്യു കാര്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന കാര്യം സുധീര്‍ മനസിലാക്കിയത്. വിവരം നാരായണദാസിനു കൈമാറി. തുടര്‍ന്നാണ് നാരായണദാസിന്റെ പദ്ധതിപ്രകാരം പെരുമ്പാവൂര്‍ ഗുല്‍മോഹര്‍ വീട്ടില്‍ രാജേഷ്കര്‍ത്തായുടെ മകള്‍ മയൂഖിയെ (22) ഉപയോഗിച്ച് വ്യവസായിയെ ബംഗളൂരിലേക്ക് വിളിച്ചുവരുത്തി തട്ടിപ്പിനു ശ്രമിച്ചത്.തട്ടിപ്പിനു കൂട്ടുനിന്ന എരൂര്‍ ശ്രീദുര്‍ഗയില്‍ സായ്ശങ്കര്‍ (23), തൈക്കൂടം തോപ്പുപറമ്പില്‍ ടി.ബി. ദിബിന്‍ (21), പാലക്കാട് മണ്ണാര്‍ക്കാട് പള്ളത്ത് വീട്ടില്‍ സമീര്‍ (35) എന്നിവരെയാണ് അറസ്റ് ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.