വിവാദ സത്യവാങ്മൂലം: 16ന് ഇടുക്കി ജില്ലാ ഹര്‍ത്താല്‍
Sunday, October 11, 2015 12:24 AM IST
കട്ടപ്പന: പട്ടയഭൂമിയിലെ പാറഖനനത്തിനെതിരേ വണ്‍ എര്‍ത്ത് വണ്‍ ലൈഫ് ഹൈക്കോടതിയില്‍ കൊടുത്തിരിക്കുന്ന പരാതിയിന്മേല്‍ സംസ്ഥാന ചീഫ് സെക്രട്ടറി ജിജി തോംസണ്‍ സെപ്റ്റംബര്‍ 25-ന് സമര്‍പ്പിച്ച വിവാദ സത്യവാങ്മൂലം പിന്‍വലിച്ചില്ലെങ്കില്‍ 16-ന് ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ നടത്തുമെന്നു ഹൈറേഞ്ച് സംരക്ഷണസമിതി.

സത്യവാങ്മൂലത്തില്‍ 1993-ലെ പ്രത്യേക ചട്ടമനുസരിച്ച് പട്ടയം നല്‍കിയ ഭൂമിയെല്ലാം വനഭൂമിയാണെന്നു വ്യക്തമാക്കിയിരിക്കുകയാണ്. മലയോരമേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കാവുന്ന ഈ സത്യവാങ്മൂലം പിന്‍വലിച്ച് പട്ടയഭൂമി റവന്യൂ ഭൂമിയാണെന്നു പുതിയ സത്യവാങ്മൂലം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തരമായി തയാറാകണം.

1993-ലെ വനഭൂമി കുടിയേറ്റം ക്രമീകരിക്കല്‍ ചട്ടപ്രകാരം അഞ്ചുജില്ലകളിലായി 28,588 ഹെക്ടര്‍ ഭൂമിക്കാണു പട്ടയം നല്‍കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്. ഇതിനെതിരെ വന്ന കേസില്‍ 2009 ല്‍ ഈ ഭൂമിക്ക് പട്ടയം നല്‍കുന്നത് സാധുവാണെന്ന് സുപ്രീംകോടതി അന്തിമ ഉത്തരവും നല്‍കിയിട്ടുണ്ട്. ഇതില്‍ 25556 ഹെക്ടര്‍ ഭൂമിയും ഇടുക്കി ജില്ലയിലാണ്. ഇതില്‍തന്നെ 20000 ഹെക്ടര്‍ ഭൂമി കാര്‍ഡമം ഹില്‍റിസര്‍വ് പ്രദേശത്താണ്.

01/01/1977 നു മുമ്പുള്ള കുടിയേറ്റങ്ങളെ സാധൂകരിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമുള്ളതാണ്. ഈ ചട്ടത്തിനു കീഴില്‍വരുന്ന ഒട്ടുമിക്ക പ്രദേശങ്ങള്‍ക്കും സംയുക്ത പരിശോധന നടത്തി റീസര്‍വേ നടത്തിയിട്ടുള്ളതുമാണ്. ചുരുക്കം ചില സ്ഥലങ്ങളില്‍ പരിശോധന പൂര്‍ത്തിയാകാത്തത് സര്‍ക്കാര്‍ അതു നിര്‍ത്തിവച്ചതുമൂലമാണ്.

റവന്യൂ ഭൂമിയും വനഭൂമിയും കൃത്യമായി ജണ്ടയിട്ട് വേര്‍തിരിച്ചാണ് സംരക്ഷിക്കുന്നത്. ഇപ്രകാരം റവന്യൂ ഭൂമിയായി പരിഗണിക്കപ്പെടുന്നതും, ഉടമസ്ഥന് അവകാശം സ്ഥാപിച്ചുനല്‍കുന്ന ഔദ്യോഗിക രേഖയായ പട്ടയം ഉള്ളതുമായ ഭൂമിയെ വനഭൂമിയെന്നു പ്രതിപാദിച്ച് സത്യവാങ്മൂലം നല്‍കിയത് ആസൂത്രിത ഗൂഢാലോച നയാണ്.


കാര്‍ഡമം ഹില്‍ റിസര്‍വ് റവന്യൂ ഭൂമിയാണെന്ന് നിരവധി രേഖകള്‍ തെളിയിക്കുന്നുണ്ട്. 2015 ജൂലൈ 18-ന് തിരുവനന്തപുരത്തു കൂടിയ സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി തന്നെ ഇപ്രകാരം പ്രഖ്യാപിച്ചിട്ടുള്ളതുമാണ്. സിഎച്ച്ആര്‍ വനഭൂമിയാണെന്നു വാദിച്ച് സുപ്രീം കോടതിയില്‍ കേസ് നിലവിലുള്ളതാണ്. 2001 - ല്‍ അന്നത്തെ ചീഫ് സെക്രട്ടറി പി.ജെ. തോമസ് ഈ കേസില്‍ സിഎച്ച്ആര്‍ വനഭൂമിയല്ലെന്നു കാട്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഇതിനു ഘടകവിരുദ്ധമാണ് ഇപ്പോഴത്തെ സത്യവാങ്മൂലം. ഇത് സുപ്രീംകോടതിയിലെ കേസില്‍ പ്രതികൂലവിധിക്കു കാരണമാകാം.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിവേദിത പി. ഹരന്‍, കാര്‍ഡമം ഹില്‍ റിസര്‍വ് വനമാണെന്ന് പറഞ്ഞ് ഹൈക്കോടതിയിലും സത്യവാങ്മൂലം കൊടുത്തതാണ്. അന്ന് സമിതി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു സമരം നടത്തിയപ്പോള്‍ സര്‍ക്കാര്‍ ആ സത്യവാങ്മൂലം പിന്‍വലിക്കുകയായിരുന്നു.

ഇന്നിപ്പോള്‍ പട്ടയഭൂമി വനമാണെന്നു സമ്മതിച്ച് സര്‍ക്കാര്‍തന്നെ കോടതിയിലെത്തിയിരിക്കുകയാണ്. സര്‍ക്കാര്‍ ഭാഗത്തുനിന്നുള്ള ഇത്തരം നടപടികള്‍ ഈ മേഖലയില്‍ ജീവിക്കുന്ന ജനങ്ങളെ ഇവിടെനിന്നും ആട്ടിപ്പായിക്കുന്നതിനുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമാണെന്ന് സര്‍ക്കാരിന്റെ ഭാഗമായ ഒരു കക്ഷിയുടെ നേതാവായ പി.സി. ജോസഫ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

പത്രസമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ ഫാ.സെബാസ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, ജോയ്സ് ജോര്‍ജ് എംപി, രക്ഷാധികാരികളായ സി.കെ. മോഹനന്‍, മൌലവി മുഹമ്മദ് റഫീഖ് അല്‍കൌസരി, കെ.കെ. ദേവസ്യ, ഫാ. ജോസ് പ്ളാച്ചിക്കല്‍, സെക്രട്ടറി ജോസഫ് കുഴുപ്പള്ളില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.