കാരായിമാര്‍ നാളെ പത്രിക നല്‍കും
Sunday, October 11, 2015 12:26 AM IST
തലശേരി: എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ വധിച്ച കേസിലെ പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും സിപിഎം സ്ഥാനാര്‍ഥികളായി നാളെ നാമനിര്‍ദേശ പത്രിക നല്‍കും. കാരായി രാജന്‍ ജില്ലാ പഞ്ചായത്തിലേക്കും കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭയിലേക്കുമാണു ജനവിധി തേടുന്നത്. ജാമ്യവ്യവസ്ഥകളില്‍ കോടതിയില്‍നിന്ന് ഇളവു നേടി കൊച്ചിയില്‍നിന്നു നാളെ തലശേരിയിലെത്തുന്ന ഇരുവരും നേതാക്കള്‍ക്കൊപ്പം പത്രിക നല്‍കും.

മാധ്യമങ്ങളെ കാണുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കര്‍ശന നിബന്ധനകളാണ് ഇരുവര്‍ക്കുമുള്ളത്. ജില്ലാ പഞ്ചായത്ത് പാട്യം ഡിവിഷനില്‍നിന്നാണു കാരായി രാജന്‍ മത്സരിക്കുക. തലശേരി നഗരസഭയിലെ ചെള്ളക്കര വാര്‍ഡില്‍നിന്നു കാരായി ചന്ദ്രശേഖരന്‍ ജനവിധി തേടും. സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളാണു രണ്ടു ഡിവിഷനും. പൌരനുള്ള അവകാശം വിനിയോഗിക്കുക മാത്രമാണു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലൂടെ തങ്ങള്‍ ചെയ്യുന്നതെന്നു കാരായി ചന്ദ്രശേഖരന്‍ പറഞ്ഞു.


ആര്‍എസ്എസ് നേതാവ് കതിരൂരിലെ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ പ്രകാശന്‍, രാമചന്ദ്രന്‍ എന്നിവര്‍ സിപിഎം സ്ഥാനാര്‍ഥികളായി പാട്യം പഞ്ചായത്തിലെ 16, 17 വാര്‍ഡുകളില്‍ മത്സരിക്കുന്നതിനു കോടതിയുടെ അനുമതിതേടി നല്‍കിയ ഹര്‍ജി കോടതി നാളെ പരിഗണിക്കും.

ജാമ്യത്തില്‍ കഴിയുന്ന ഇരുവര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനു ജാമ്യവ്യവസ്ഥ പ്രകാരം കോടതിയുടെ വിലക്കുണ്ട്. ഇരുവരും മാഹി പ്രദേശത്താണ് ഇപ്പോള്‍ താമസിച്ചുവരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.