വളാഞ്ചേരി കൊലപാതകം: ആദ്യം വെട്ടിയതു ജ്യോതിയെന്നു യൂസഫ്
Tuesday, October 13, 2015 12:49 AM IST
വളാഞ്ചേരി: വളാഞ്ചേരി വെണ്ടല്ലൂരില്‍ ഗ്യാസ് ഏജന്‍സി ഉടമ വിനോദ്കുമാറിനെ (54) കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് യൂസഫിനെ (51) കൃത്യം നടത്തിയ വെണ്ടല്ലൂരിലെ വിനോദ് കുമാറിന്റെ വാടക വീട്ടിലെത്തിച്ചു പോലീസ് തെളിവെടുപ്പ് നടത്തി. കൊല നടത്തിയ രീതി യൂസഫ് പോലീസിനോടു വിവരിച്ചു. സംഭവ ദിവസം രാത്രി അല്പസമയം ജ്യോതിയുടെ മുറിയില്‍ കിടന്നശേഷം വിനോദിനെ കൊലപ്പെടുത്തുന്നതിനായി തയാറെടുത്തു. തുടര്‍ന്നു വെട്ടുകത്തിയെടുത്തു വിനോദിന്റെ മുറിയില്‍ കയറിയ ജ്യോതിയാണ് ആദ്യം വെട്ടിയതെന്ന് യൂസഫ് പോലീസിനോടു പറഞ്ഞു. ഇതോടെ വിനോദ്കുമാര്‍ മരിച്ചെന്നു കരുതി ഇരുവരും സിറ്റൌട്ടില്‍ ഇരുന്നു. തുടര്‍ന്നു വിനോദ് ഫോണ്‍ വിളിക്കുന്ന ശബ്ദംകേട്ട് എത്തിയപ്പോള്‍ ജ്യോതിയും യൂസഫും മാറിമാറി വെട്ടി. ജ്യോതി അരിശം തീരുന്നതുവരെ വിനോദിനെ വെട്ടി പരിക്കേല്‍പ്പിച്ചുവെന്നും യൂസഫ് അന്വേഷണ ഉദ്യോഗസ്ഥനു മൊഴി നല്‍കിയിട്ടുണ്ട്.


പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവരുന്നതറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകളാണു തടിച്ചു കൂടിയത്. യൂസഫിനെ കൊണ്ടുവന്നപ്പോള്‍ പോലീസിനെ അഭിവാദ്യം അര്‍പ്പിച്ച് നാട്ടുകാര്‍ മുദ്രാവാക്യം വിളിച്ചാണ് സ്വീകരിച്ചത്. ആള്‍ക്കൂട്ടത്തില്‍ നിന്ന് യൂസഫിനെതിരേ രോഷവും ഉയര്‍ന്നു.

ഈ മാസം 15 വരെയാണ് പ്രതിയെ പോലീസ് കസ്റഡിയില്‍ വയ്ക്കുക. ജ്യോതിയുടെ മൊബൈല്‍ ഫോണുകള്‍ യൂസഫ് എറണാകുളത്തേക്കുള്ള ബസ് യാത്രയില്‍ ഉപേക്ഷിച്ചിരുന്നു. ഇവയടക്കമുള്ള തെളിവുകള്‍ പോലീസിനു ശേഖരിക്കാനുണ്ട്. അതേസമയം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജ്യോതിയെ ഡിസ്ചാര്‍ജ് ചെയ്യുന്ന മുറയ്ക്കു അറസ്റു ചെയ്യുമെന്നു കേസന്വേഷണം നടത്തുന്ന വളാഞ്ചേരി സിഐ കെ.ജി. സുരേഷ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.