ഉപേക്ഷിക്കപ്പെട്ട ക്വാറിക്കു സുരക്ഷാവേലി കെട്ടണം
Tuesday, October 13, 2015 12:52 AM IST
തിരുവനന്തപുരം: ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്നതും ഉപേക്ഷിക്കപ്പെട്ടതുമായ ക്വാറികള്‍ക്കു ചുറ്റും സംരക്ഷണ ഭിത്തി, വേലി, അപായ സൂചനാ ബോര്‍ഡ് തുടങ്ങിയവ ക്വാറി/ സ്ഥലം ഉടമ നിര്‍മിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ക്വാറികളെ സംബന്ധിച്ചു ഗ്രാമപഞ്ചായത്ത് മുനിസിപ്പാലിറ്റി സെക്രട്ടറിമാര്‍ മുഖേന വിവരശേഖരണം നടത്തണം. മൂന്നു മാസത്തിനുളളില്‍ സുരക്ഷാ കാര്യങ്ങള്‍ ചെയ്തില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരുമെന്നു മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പ് അറിയിച്ചു.

ധാതുഖനന ചട്ടം അനുസരിച്ചു ഖനനം കഴിഞ്ഞ സ്ഥലം മൂടുകയോ സംരക്ഷണ ഭിത്തിയോ വേലിയോ നിര്‍മിച്ചു ജനങ്ങള്‍ക്കും സ്വത്തിനും അപകടം ഉണ്ടാകുന്നില്ലെന്ന് ഉറപ്പ് വരുത്തുകയോ ചെയ്യണം. ഇതു ഖനനം നടത്തിയ വ്യക്തിയുടെ/സ്ഥലം ഉടമയുടെ ഉത്തരവാദിത്തമാണ്. അത്തരം സ്ഥലങ്ങളില്‍ അപായ സൂചന നല്‍കുന്ന ബോര്‍ഡ് സ്ഥാപിക്കണം. എന്നാല്‍, ഖനനം കഴിഞ്ഞ ക്വാറികള്‍ മൂടാത്തതും സംരക്ഷണ ഭിത്തി, വേലി, അപായ സൂചന നല്‍കുന്ന ബോര്‍ഡുകള്‍ തുടങ്ങിയവ ഇല്ലാത്തതുമൂലം നിരവധി അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്. അപകടങ്ങള്‍ക്ക് സര്‍ക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ക്വാറി ഉടമകളും നഷ്ടപരിഹാരം നല്‍കണമെന്നു മനുഷ്യാവകാശ കമ്മീഷന്‍ ഒന്നിലധികം തവണ സര്‍ക്കാരിനു ശിപാര്‍ശയും നല്‍കിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.