ജോര്‍ജിന്റെ അയോഗ്യത: മുഖ്യമന്ത്രി ഉള്‍പ്പെടെ ഏഴുപേരെ സാക്ഷിയാക്കി
ജോര്‍ജിന്റെ അയോഗ്യത: മുഖ്യമന്ത്രി ഉള്‍പ്പെടെ ഏഴുപേരെ സാക്ഷിയാക്കി
Tuesday, October 13, 2015 12:18 AM IST
തിരുവനന്തപുരം: പി.സി. ജോര്‍ജിനെ അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസ്-എമ്മിന്റെ പരാതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെ ഏഴു നേതാക്കളെ സാക്ഷികളാക്കാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനു സാക്ഷിമൊഴി നല്‍കാന്‍ ഹാജരാകാന്‍ ഇവര്‍ക്കു നോട്ടീസ് അയയ്ക്കാന്‍ സ്പീക്കര്‍ എന്‍. ശക്തന്‍ തീരുമാനിച്ചു.

പി.സി. ജോര്‍ജിനുവേണ്ടി ഹാജരായ അഭിഭാഷകരാണ് ഇവരെ ഉള്‍പ്പെടുത്തിയുള്ള സാക്ഷിപ്പട്ടിക നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കൂടാതെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍, എംഎല്‍എമാരായ വി.ഡി. സതീശന്‍, ടി.എന്‍. പ്രതാപന്‍, വി.എസ്. സുനില്‍കുമാര്‍, എ. പ്രദീപ്കുമാര്‍ എന്നിവരെയും കേരള കോണ്‍ഗ്രസ് - സെക്കുലര്‍ നേതാവ് ടി.എസ്. ജോണിനെയുമാണു സാക്ഷികളായി വിസ്തരിക്കുന്നത്. ഇന്നലെ പി.സി. ജോര്‍ജിന്റെ മൊഴിയെടുക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. അദ്ദേഹത്തിന്റെ അഭിഭാഷകനായ അഡ്വ.വി. രാംകുമാറും എത്തിയില്ല. രണ്ടു ജൂണിയര്‍ അഭിഭാഷകരാണു ഹാജരായത്.


പി.സി. ജോര്‍ജ് അവധിക്ക് അപേക്ഷ നല്‍കിയെങ്കിലും സ്പീക്കര്‍ അംഗീകരിച്ചിരുന്നില്ല. പിന്നീടു വ്യാഴാഴ്ച മൊഴിയെടുക്കാന്‍ തീയതി നിശ്ചയിക്കുകയായിരുന്നു. രാവിലെ പത്തിനു ഹാജരാകാനാണു പി.സി. ജോര്‍ജിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കേസ് അനാവശ്യമായി വൈകിക്കാന്‍ പി.സി. ജോര്‍ജ് ബോധപൂര്‍വം ശ്രമിക്കുകയാണെന്നു സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ കുറ്റപ്പെടുത്തി. ജൂലൈ 21നു പരാതി കൊടുത്തതു മുതല്‍ നിയമപരമായി നിലനില്‍പ്പില്ലാത്ത കാരണങ്ങള്‍ പറഞ്ഞു തീരുമാനം നീട്ടിക്കൊണ്ടുപോകാന്‍ ജോര്‍ജ് ശ്രമിക്കുകയാണെന്നും ഉണ്ണിയാ ടന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.