പെന്‍ഷന്‍ പ്രായം: കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കണമെന്നു ഹൈക്കോടതി
പെന്‍ഷന്‍ പ്രായം: കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിക്കണമെന്നു ഹൈക്കോടതി
Wednesday, October 14, 2015 12:46 AM IST
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന ആവശ്യത്തില്‍ കേരള പബ്ളിക് എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടെ ശിപാര്‍ശ പരിഗണിച്ചു സര്‍ക്കാര്‍ ഉചിത തീരുമാനം എടുക്കണമെന്നു ഹൈക്കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് എയ്ഡഡ് സ്കൂള്‍ ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്സ് അസോസിയേഷന്‍, ഗവണ്‍മെന്റ് ഓഫീസേഴ്സ് അസോസിയേഷന്‍, എന്‍ജിഒ അസോസിയേഷന്‍ എന്നിവ സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണു ജസ്റീസ് എ.വി. രാമകൃഷ്ണപിള്ളയുടെ നിരീക്ഷണം.

ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യം പരിഗണിച്ചു പെന്‍ഷന്‍പ്രായം ഉയര്‍ത്തണമെന്ന ആവശ്യം ന്യായമാണ്. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിയുടെ സാഹചര്യം, ചുമതലകളുടെ സ്വഭാവം എന്നിവയുടെ അടിസ്ഥാനത്തിലാണു തീരുമാനം എടുക്കേണ്ടത്. എന്നാല്‍ ഇത്തരം ആവശ്യത്തില്‍ അനുകൂല തീരുമാനം എടുക്കണമെന്നു കോടതിക്ക് ഉത്തരവ് നല്‍കാനാവില്ല. ജീവനക്കാര്‍ അപേക്ഷ സമര്‍പ്പിക്കുകയാണെങ്കില്‍ കേരള പബ്ളിക് എക്സ്പെന്‍ഡിച്ചര്‍ റിവ്യൂ കമ്മിറ്റിയുടെ ശിപാര്‍ശ പരിഗണിച്ചു സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കണം. 2013 ഏപ്രില്‍ ഒന്നിനു മുമ്പ് സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കു പെന്‍ഷന്‍ പ്രായം 56, ഇതിനു ശേഷം ജോലി ലഭിച്ചവര്‍ക്ക് 60 എന്നാക്കിയ സര്‍ക്കാര്‍ നടപടി വിവേചനപരമാണെന്നാരോപിച്ചുള്ള ഹര്‍ജിയാണു ഹൈക്കോടതി പരിഗണിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആണെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാരിന്റെ രീതി സംസ്ഥാനത്തു പിന്തുടരണമെന്ന് ആവശ്യപ്പെടാനാവില്ല. ഫെഡറല്‍ റിപ്പബ്ളിക് എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിനു സ്വതന്ത്രമായി തീരുമാനം എടുക്കാനാവും. ഇതു വിവേചനമായി കണക്കാക്കാനാവില്ല. ജീവനക്കാര്‍ വിരമിക്കേണ്ട പ്രായം നിശ്ചയിക്കേണ്ടതു നിയമനം നല്‍കിയ സര്‍ക്കാര്‍ തന്നെയാണെന്നും ഇത്തരം തീരുമാനത്തിനു സര്‍ക്കാരിനെ തന്നെ സമീപിക്കുകയാണു വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.