മുല്ലപ്പെരിയാറില്‍ തമിഴ്നാടിന്റെ ധാര്‍ഷ്ട്യം
Wednesday, November 25, 2015 12:55 AM IST
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ എല്ലാക്കാലത്തും ഏതുകാര്യത്തിലും തങ്ങളുടെ ധാര്‍ഷ്ട്യം പ്രകടിപ്പിച്ചിരുന്ന തമിഴ്നാട് സുപ്രീം കോടതി വിധിയേത്തുടര്‍ന്ന് കൂടുതല്‍ കരുത്തരായി. ചെറിയ കാര്യങ്ങള്‍പോലും പര്‍വതീകരിച്ചു സുപ്രീം കോടതിവരെ പോകാനും തമിഴ്നാട് മടിച്ചിരുന്നില്ല. ഇ.എസ്. ബിജിമോള്‍ എംഎല്‍എ അണക്കെട്ട് പ്രദേശത്ത് അതിക്രമിച്ചു കടന്നെന്നും ബേബിഡാം തകര്‍ക്കാന്‍ ശ്രമിച്ചെന്നും കാട്ടി വരെ സുപ്രീം കോടതിയില്‍ പരാതിയുമായി തമിഴ്നാട് പോയിരുന്നു. അണക്കെട്ടിലെ കേരള പോലീസിന്റെ കഴിവുകേടായാണ് എംഎല്‍എയുടെ അണക്കെട്ട് സന്ദര്‍ശനത്തെ തമിഴ്നാട് ചിത്രീകരിച്ചത്.

അണക്കെട്ടിനുമേല്‍ എല്ലാക്കാലത്തും അധീശത്വം നിലനിര്‍ത്തിയിരുന്ന തമിഴ്നാട് സുപ്രീം കോടതിയുടെ അനുകൂല വിധിയോടെ കേരളപ്പോലീസിനെ അണക്കെട്ടില്‍നിന്നു മാറ്റുന്നതിനുള്ള ശ്രമത്തിലാണ്. അണക്കെട്ടിലെ കേരള പോലീസിന്റെ സാന്നിധ്യമാണ് അവരെ ഏറെ അലോസരപ്പെടുത്തുന്നത്. കേരള പോലീസ് അണക്കെട്ടിലില്ലായിരുന്നെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് പൂര്‍ണമായും തമിഴ്നാടിന്റേതായി മാറ്റിയേനെ.


തമിഴ്നാടിന്റെ ധാര്‍ഷ്ട്യം ഇപ്പോഴും തുടരുകയാണ്. അണക്കെട്ടിന്റെ ചുമതലയുള്ള തമിഴ്നാട് പിഡബ്ള്യുഡിയുടെ ഒരു അസിസ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ നേരിട്ട് കേരളത്തിന്റെ ചീഫ് സെക്രട്ടറി, ജില്ലാകളക്ടര്‍ എന്നിവര്‍ക്ക് കത്തെഴുതി. അണക്കെട്ടിലെ ജലനിരപ്പ് 23-ന് 136 അടിയിലെത്തിയപ്പോഴായിരുന്നു ഈ കത്ത്. നഗ്നമായ പ്രോട്ടോകോള്‍ ലംഘനമാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

തമിഴ്നാടിന്റെ എക്സിക്യൂട്ടീവ് എന്‍ജിനിയറാണ് ജാഗ്രതാ മുന്നറിയിപ്പു നല്‍കാന്‍ കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.