കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പ്രേതബാധ ഒഴിപ്പിക്കാന്‍ ഹോമം; അന്വേഷണം തുടങ്ങി
കെഎസ്ആര്‍ടിസി ഡിപ്പോയില്‍ പ്രേതബാധ ഒഴിപ്പിക്കാന്‍ ഹോമം; അന്വേഷണം തുടങ്ങി
Thursday, November 26, 2015 12:35 AM IST
കാസര്‍ഗോഡ്: കെഎസ്ആര്‍ടിസി കാസര്‍ഗോഡ് ഡിപ്പോയില്‍ പ്രേതബാധ ഒഴിപ്പിക്കാന്‍ ഹോമം നടത്തിയതു വിവാദത്തില്‍. കഴിഞ്ഞ ഒക്ടോബര്‍ 22നു മഹാനവമി ദിവസം അര്‍ധരാത്രിയോടെയാണു പ്രേതബാധ ഇല്ലാതാക്കാന്‍ ഡിടിഒയുടെയും മറ്റു ജീവനക്കാരുടെയും സാന്നിധ്യത്തില്‍ ഹോമം നടത്തിയത്. എല്ലാ വര്‍ഷവും ഡിപ്പോയില്‍ മഹാനവമി ദിനത്തില്‍ ആയുധപൂജ നടത്താറുണ്ട്. പക്ഷേ, പ്രേതബാധ ഒഴിപ്പിക്കാന്‍ സുദര്‍ശന ഹോമം ആദ്യമായിട്ടാണ്. ഡിപ്പോയ്ക്കു കീഴിലുള്ള ബസുകള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്നതിനാല്‍ ചില ഡ്രൈവര്‍മാര്‍ കുണ്ടംകുഴി ബാലകൃഷ്ണന്‍ എന്ന ജ്യോത്സ്യരെ സമീപിച്ചിരുന്നു. ഇദ്ദേഹം രാശിവച്ചു ഡിപ്പോ സ്ഥിതിചെയ്യുന്ന സ്ഥലത്തു നേരത്തെമുതല്‍ പ്രേതബാധ ഉണ്ടായിരുന്നെന്നും ഇതിനെ ആവാഹിച്ചു തളച്ചില്ലെങ്കില്‍ വന്‍ അപകടമുണ്ടാകുമെന്നും പറഞ്ഞിരുന്നു. ഇതിനു പ്രതിവിധിയായാണ് ജീവനക്കാര്‍ 20,000 രൂപ പിരിവെടുത്തു ഹോമം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, നാല്പതോളം ഡ്രൈവര്‍മാര്‍ ആവശ്യപ്പെട്ടതിനാലാണു പൂജ നടത്തിയതെന്നും ഇതിന് ആവശ്യമായ പണം അവര്‍തന്നെ കണ്െടത്തുകയുമായിരുന്നെന്നു ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ ജി.മോഹനന്‍കുട്ടി പറഞ്ഞു.

അതേസമയം, സിഐടിയു യൂണിയനും ഐഎന്‍ടിയുസി യൂണിയനും തമ്മിലുള്ള തര്‍ക്കമാണു ഹോമം വിവാദമാകാന്‍ കാരണമെന്നു പറയപ്പെടുന്നു. സിഐടിയു യൂണിയനില്‍നിന്ന് ഏതാനുംപേര്‍ അടുത്ത നാളില്‍ ഐഎന്‍ടിയുസി യൂണിയനില്‍ ചേര്‍ന്നിരുന്നു. ഇതില്‍ ഒരാള്‍ക്കെതിരേ പിന്നീട് ഒരു സ്ത്രീ ഡിപ്പോയില്‍ പരാതി നല്‍കിയിരുന്നു. ഇയാളെ തത്കാലം ഡിടിഒ മാറ്റി നിര്‍ത്തുകയുംചെയ്തു. എന്നാല്‍, പരാതി നല്‍കിയ സ്ത്രീ അതു പിന്‍വലിച്ചതിനെത്തുടര്‍ന്ന് ഇയാളെ കഴിഞ്ഞ ദിവസം ജോലിക്കു തിരിച്ചെടുത്തിരുന്നു. ഇതിനെ സിഐടിയുക്കാര്‍ എതിര്‍ത്തു. ഇയാളെ ജോലിയില്‍ പ്രവേശിപ്പിക്കരുതെന്നു ഡിടിഒയോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഡിടിഒ ഈ ആവശ്യം നിരാകരിച്ചു. ഇതേത്തുടര്‍ന്നു സിഐടിയുക്കാര്‍ ഡിപ്പോയില്‍ ബഹളം വച്ചതായി പറയപ്പെടുന്നു. ഇതിനു ശേഷമാണു ഹോമത്തിന്റെ മൊബൈല്‍ വീഡിയോ ക്ളിപ്പ് പുറത്തായത്. കാസര്‍ഗോഡ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നടന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ഹോമം നടത്തിയിട്ടുണ്െടങ്കില്‍ അതു പരിശോധിച്ചു നടപടിയെടുക്കുമെന്നും ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സംഭവം വിവാദമായതോടെ അന്വേഷണത്തിനു കെഎസ്ആര്‍ടിസി എംഡി ആന്റണി ചാക്കോ ഉത്തരവിട്ടു. കെഎസ്ആര്‍ടിസിയുടെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.