കണ്ടു പഠിക്കണം ഈ കണ്ടുപിടിത്തങ്ങള്‍
കൊല്ലം: ഹെല്‍മറ്റ് വച്ചാല്‍ മാത്രം സ്റാര്ട്ടാകുകയും മദ്യപിച്ചതിനു ശേഷം ഓടിച്ചാല്‍ നില്‍ക്കുകയും ചെയ്യുന്ന ബൈക്ക്, അവയവമാറ്റത്തിനായി അവയവങ്ങള്‍ നിമിഷനേരം കൊണ്ട് ആശുപത്രിയില്‍ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് എത്തിക്കുന്ന എയര്‍ ആംബുലന്‍സ്, സേഫ്റ്റ് ഇന്‍ഷ്വര്‍ ബോട്ട്, വിറകടുപ്പില്‍ നിന്നും വൈദ്യുതി ഉണ്ടാക്കുന്ന സാങ്കേതിക വിദ്യ, പമ്പ് ഓപ്പറേറ്റര്‍മാരുടെ ആവശ്യമില്ലാതെ വാട്ടര്‍ അഥോറിട്ടി ഓഫീസിലിരുന്ന് നിയന്ത്രിക്കാവുന്ന ജലവിതരണം സംവിധാനം കോഴിവേസ്റില് നിന്നും കോഴിത്തീറ്റ ഉത്പാദിപ്പിക്കുന്ന രീതി കണ്ടുപഠിക്കാന്‍ ഏറെ കണ്ടുപിടുത്തങ്ങളാണ് ശാസ്ത്രോത്സവത്തിന്റെ മൂന്നാം ദിനത്തില്‍ കണ്ടത്.
മാലിന്യ സംസ്കരണത്തിന്റെയും ഊര്‍ജ സംരക്ഷണത്തിന്റെയും വിവിധങ്ങളായ മാര്‍ഗങ്ങള്‍ ഏവരേയും അത്ഭുതപ്പെടുത്തുന്നതും അതിശയിപ്പിക്കുന്നതുമായിരുന്നു.
മൂന്നാം ദിനമായ ഇന്നലെ ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളുടെ വര്‍ക്കിംഗ് മോഡലുകളും ശാസ്ത്രപ്രദര്ശനങ്ങളുമാണ് പ്രദര്‍ശിപ്പിച്ചത്. നാലാം ദിനമായ ഇന്നും പ്രദര്‍ശന മത്സരവും മൂല്യനിര്‍ണയവും നടക്കും. നാളെ ശാസ്ത്രോത്സവം സമാപിക്കും.
ഭൂകമ്പ മുന്നറിയിപ്പ് വീടുകളിലും
കൊല്ലം: അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുല്‍കലാമിന്റെ ഭൂകമ്പ പ്രവചന ഗവേഷണത്തിന്റെ ആവശ്യകതയിലൂന്നിയ പ്രഭാഷണത്തിന്റെ പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാണ് ഭൂകമ്പ മുന്നറിയിപ്പ് വീടുകളില്‍ എത്തിക്കാന്‍ കഴിയുന്ന സൈനാമിക് പ്രഡിക്ടര്‍ എന്ന ഉപകരണവുമായി എറണാകുളം പുല്ലുവഴി ജയകേരളം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളായ ഹൊസൈന്‍ അന്‍സാരിയും എസ് ഗോകുലും ശാസ്ത്രോത്സവത്തിലെത്തിയത്. ഇക്കഴിഞ്ഞ മേയ് മാസത്തില്‍ കൊച്ചിന് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ കലാം നടത്തിയ പ്രഭാഷമം കേള്‍ക്കാന്‍ അന്‍സാരിക്കും ഗോകുലിനും ക്ഷണം ലഭിച്ചിരുന്നു.
നിലവിലുള്ള ഉപകരണമായ സീസ്മോ ഗ്രാഫില്‍ ഭൂകമ്പത്തിന്റെ തീവ്രത മാത്രമേ രേഖപ്പെടുത്താറുള്ളു. ഇതില്‍ നിന്നുള്ള സന്ദേശം ഔദ്യോഗിക കേന്ദ്രത്തിലെത്തി വിശകലനം നടത്തുമ്പോഴേക്കും ജനങ്ങള്‍ കെട്ടിടത്തിനടിയില്‍പ്പെട്ട് വന്‍ ദുരന്തം സൃഷ്ടിച്ചിരിക്കും. രാത്രിയിലാണ് ഭൂകമ്പമെങ്കില് മരണം സംഖ്യ വീണ്ടുമുയരും. ഇവിടെയാണ് സൈസ്മിക് പ്രഡിക്്ടറിന്റെ പ്രസക്തി.
ഭൂകമ്പമോ സുനാമിയോ ഉണ്ടായാല്‍ ഉടനെ തന്നെ വീടിനു സമീപമോ മണ്ണിനടിയിലോ സ്ഥാപിച്ചിട്ടുള്ള സൈസ്മിക് പ്രഡിക്്ടറില് നിന്ന് ഇലക്്ട്രോണിക് സംവിധാനം വഴി വീടിനകത്ത് മുന്നറിയിപ്പ് ശബ്ദം അടിക്കും.
പ്രകമ്പനത്തിന്റെ ത്രീവ്രതയ്ക്കനുസരിച്ച് വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങി അപകട സാധ്യത ഒഴിവാക്കാം. സൈസ്മിക് പ്രഡിക്ടറിലെ ചാര്‍ട്ട് പേപ്പറില്‍ പ്രകമ്പന തീവ്രത സൂചിപ്പിക്കുന്ന ഗ്രാഫും ലഭിക്കും.
ഇലക്്ട്രിക്കല്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചും മൈബൈല്‍ ഫോണ്‍ വഴിയും ഈ മുന്നറിയിപ്പ് നല്കാന് സാധിക്കും. ഭാവിയില്‍ ഏറ്റവും വലിയ വെല്ലുവിളിയായ ഇലക്്ട്രോണിക് മാലിന്യത്തില്‍ നിന്നാണ് സൈസ്മിക് പ്രഡിക്്ടറിന്റെ 90 ശതമാനം സാമഗ്രികളും സംഘടിപ്പിച്ചിരിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട ട്രാന്‍സ്ഫോര്‍മര്‍, റെഗുലേറ്റര്‍, ട്രാന്‍സിസ്റ്റര്‍, സെസിസ്റ്റര്, ഹീറ്റ് സിങ്ക്, സിസി മോട്ടോര്‍, ബസര്പ്ളേറ്റ് എന്നിവ കൊണ്ടാണ് സൈസ്മിക് പ്രഡിക്്ടര് നിര്‍മിച്ചിരിക്കുന്നത്. ഭൂകമ്പത്തെ ചെറുക്കും വിധം നിര്‍മിച്ചിട്ടുള്ള സ്മാര്‍ട്ട് ഹോമുമായി ബന്ധിപ്പിച്ച് അപായ സൂചന നല്കാവുന്ന നൂതന സാങ്കേതിക വിദ്യയാണ് ഈ കണ്ടുപിടുത്തത്തെ ശ്രദ്ധേയമാക്കുന്നത്.
വീടിനു തീപിടുത്തമോ, അപകടമോ ഉണ്ടായാല്‍ മുന്നറിയിപ്പു നല്‍കാനും അനധികൃതമായ വീടിനകത്ത് ആരെങ്കിലും പ്രവേശിച്ചാല്‍ കാമറയില്‍ പതിഞ്ഞ് റിമോര്‍ട്ട് സംവിധാനം വഴിയും ഫോണ്‍വഴിയും വീട്ടുടമസ്ഥര്‍ക്ക് മുന്നറിയിപ്പു നല്‍കാനും ഇതു വഴി കഴിയും. സ്കൂളിലെ ജോഗ്രഫി അധ്യാപകനായ ഡോ. വി. സനല്‍കുമാറിന്റെ മാര്‍ഗനിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ നൂതനമായ ഈ ആശയം അവതരിപ്പിച്ചിരിക്കുന്നത്.
ഇത് അഭിനന്ദിന്റെ പറക്കും തളിക
കൊല്ലം: സമയം ഉച്ചകഴിഞ്ഞ് 1.30. കൊല്ലത്തിന്റെ ആകാശത്ത് ഉച്ചവെയില്‍ കത്തിക്കയറുന്നു. ശാസ്ത്രോത്സവത്തിന്റെ പ്രധാന വേദിയായ സെന്റ് അലോഷ്യസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ കുരുന്ന ശാസ്ത്രപ്രതിഭകളുടെ വിസ്മയങ്ങള്‍ കണ്ടുകൊണ്ടിരുന്ന ആളുകള്‍ ശബ്ദം കേട്ട് സ്കൂള്‍ മുറ്റത്തേക്ക് ഒന്നു ശ്രദ്ധ തിരിച്ചു.
വിമാനമോ ഹെലികോപ്റ്ററോ താഴ്ന്നു പറന്നു പോകുന്നതാണെന്നാണ് ആദ്യം ആളുകള്‍ കരുതിയത്. പിന്നീടാണ് മനസിലായത്. കണ്ണൂര്‍ കൂത്തൂപറമ്പ് ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നെത്തിയ അഭിനന്ദും അനുശ്രീയും നിര്‍മിച്ച എയര്‍ ആംബുലന്‍സ് ലക്ഷ്യ സ്ഥാനത്തേക്ക് പറക്കുന്നതാണെന്ന്.
വളരെ ദൂരെ നിന്ന് ശാസ്ത്ര വിസ്മയങ്ങളെ നോക്കി കണ്ട കുട്ടികളും മുതിര്‍ന്നവരും എയര്‍ ആംബുലന്‍സിനു പിന്നാലെ പാഞ്ഞു ഒടുവില്‍ വിധികര്‍ത്താക്കള്‍ കാത്തുനിന്ന സ്കുള് മുറ്റത്തെ കാന്റീനു സമീപം അഭിനന്ദിന്റെ കൈയ്യിലുള്ള റിമോട്ട് കണ്ട്രോളില് ആംബുലന്‍സ് പറന്നിറങ്ങി.
സ്കൂള്‍ മുറ്റത്ത് തിങ്ങിക്കൂടിയ ആളുകള്‍ ഹര്‍ഷാരവം മുഴക്കി. അവയവമാറ്റ ശസ്ത്രക്രീയ വര്‍ധിച്ചതോടെയാണ് എയര്‍ ആംബുലന്‍സിന്റെ പ്രസക്തി വര്‍ധിച്ചത്. കേരള സര്‍ക്കാര്‍ ഇതിന്റെ സാധ്യത പഠിക്കാന്‍ തുടങ്ങിയപ്പോഴേക്കും അങ്ങ് കണ്ണൂര്‍ കൂത്തുപറമ്പിലെ ഈ ശാസ്ത്ര പ്രതിഭകള്‍ എയര്‍ ആംബുലന്‍സ് നിര്‍മിച്ചു കഴിഞ്ഞു. പക്ഷേ ഒരു വ്യത്യാസം മാത്രം ഇവരുടെ എയര്‍ ആംബുലന്‍സ് എയര്‍പോര്‍ട്ടില്‍ നിന്ന് എയര്പോര്ട്ടിലേക്കല്ല എത്തുന്നത്. പകരം ഒരുആശുപത്രിയുടെ ടെറസില്‍ നിന്നും മറ്റൊരു ആശുപത്രിയുടെ ടെറസിലേക്ക് എത്തും.
ഫ്രെഷ് ലെസ് മോട്ടേഴ്സ്, ഇലക്ട്രോണിക് സ്പീഡ് കണ്ട്രോളര്, ലിഥിയം പോളിമര്‍ ബാറ്ററി, ജിപിഎസ്, ഫ്ളയിറ്റ് കണ്ട്രോളര് എന്നിവയാണ് എയര്‍ ആംബുലന്‍സിന്റെ ഭാഗങ്ങള്‍. ഫ്ളയിറ്റ് കണ്ട്രോളറില് പ്രോഗ്രാം ചെയ്ത് റിമോര്‍ട്ട് ഉപയോഗിച്ചാണ് ഇനിനെ നിയന്ത്രിക്കുന്നത്.
കൃഷിയെ പ്രോത്സാഹിപ്പിക്കാം; വിഷമില്ലാത്ത പച്ചക്കറി കഴിക്കാം
കൊല്ലം: കൃഷിയിലെ നൂതന സംവിധാനമാണ് മൈക്രോഫാമിംഗിലൂടെ മലപ്പുറം പൊന്നാനി എംഐ കോസ് സ്കൂളിലെ വിദ്യാര്‍ഥികളായ കീര്‍ത്തനയും ശില്പയും ഒരുക്കിയത്.
നമുക്കാവശ്യമായ പച്ചക്കറി നമുക്ക് തന്നെ ഉണ്ടാക്കിയെടുക്കാം എന്ന സന്ദേശവുമായി കൃഷിയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. പാഴ്വസ്തുക്കള് കൊണ്ടുണ്ടാക്കിയ ബാഗുകളിലാണ് പച്ചക്കറി നട്ടുവളര്‍ത്തുന്നത്. ചാണകപ്പൊടിയും ചകിരിയും ഡോളോമൈറ്റുമാണ് മിശ്രിതമായി ഉപയോഗിക്കുന്നത്.
കൃഷിക്ക് സ്ഥലപരിമിതിയാല്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ടെറസിലും ഈ കൃഷി നടത്താം. ജലദൌര്‍ലഭ്യം പരിഹരിക്കുകയും ചെയ്യാം. മണ്ണ് പൂര്‍ണമായി ഉപേക്ഷിച്ച് ചകിരിയും ചാണകപ്പൊടിയുമാണ് ഉപയോഗിക്കുന്നത്. ചകിരി ഉള്ളതിനാല്‍ ജലാംശം നിലനിര്‍ത്തുമെന്നതിനാല്‍ വെള്ളം എപ്പോഴും വേണമെന്നില്ല. ഇതില്‍ നിന്നും കൃഷിയില്‍ സ്വയംപര്യാപ്തത കൈവരിക്കുകയും കളവിമുക്തമായ കൃഷി നടത്തുകയും ചെയ്യാനാകുമെന്ന് കീര്‍ത്തനയും ശില്പയും പറയുന്നു. ആരോഗ്യത്തിന് ഹാനികരമല്ലാത്ത പച്ചക്കറി ഉല്പാദിപ്പിച്ചെടുക്കുകയും ചെയ്യാം.
ജലവിതരണത്തിന് പമ്പ് ഓപ്പറേറ്റര്‍മാര്‍ വേണ്ട
കൊല്ലം: കുടിവെള്ള വിതരണത്തില്‍ ജലം പാഴാകുന്നത് ഒഴിവാക്കാന്‍ പുതിയ സംവിധാനവുമായാണ് മലപ്പുറം മാറാക്കര വിവിഎംഎച്ച്എസ്എസിലെ പ്ളസ് ടു വിദ്യാര്‍ഥികളായ മുഹമ്മദ് റഫീക്കും റെമീസും ശാസ്ത്രോത്സവത്തിന് എത്തിയത്.
പമ്പ് ഓപ്പറേറ്റര്‍മാരുടെ ആവശ്യമില്ലാതെ വാട്ടര്‍ സപ്ളൈ ഓഫീസിലിരുന്ന് നിയന്ത്രിക്കാവുന്ന തരത്തിലാണ് ഈ ജലവിതരണ സംവിധാനം രൂപപ്പെടുത്തിയിരിക്കുന്നത്. കുറ്റമറ്റ രീതിയില്‍ ജലവിതരണം നടത്താനും ഇതുവഴി സാധിക്കുമെന്ന് കുട്ടിശാസ്ത്രജ്ഞര്‍ പറയുന്നു.
ഈ സംവിധാനം വഴി നാല് പഞ്ചായത്തുകളിലേക്ക് വെള്ളം വിതരണം ചെയ്യാനാവും. ഒരു പഞ്ചായത്തിലേക്ക് കൂടുതല്‍ വെള്ളം എത്തുകയോ കുറച്ച് വെള്ളം എത്തിക്കുകയോ സാധ്യമല്ല. ഒരേ അളവില്‍ ആണ് വെള്ളം എത്തുന്നത്. ഏതെങ്കിലും വാല്‍വിനോ പൈപ്പിനോ തകരാര്‍ സംഭവിച്ചാല്‍ ഓട്ടോമാറ്റിക്കായി വിതരണം നില്ക്കും.
കോഴി വേസ്റില് നിന്ന് കോഴിത്തീറ്റയും ബയോ ഡീസലും
കൊല്ലം: വികസനത്തില്‍ നാം അതിവേഗം ബഹുദൂരം മുന്നോട്ടാണെങ്കിലും വൃത്തിയുടെ കാര്യത്തില്‍ നാം വളരെ പിന്നിലാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം കുമിഞ്ഞു കൂടുന്ന മാലിന്യങ്ങളാല്‍ വീര്‍പ്പുമുട്ടുകയാണ്.
കൂമിഞ്ഞുകൂടുന്ന മാലിന്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് കോഴി വേസ്റ്റുകളാണ്. ഇവയെ ശാസ്ത്രീയമായി സംസ്കരിക്കുന്നതൊടൊപ്പം ഫലപ്രദമായ രീതിയില്‍ ഉത്പന്നങ്ങള്‍ കൂടി നിര്‍മിക്കാമെന്നാണ് കാട്ടി തരുകയാണ് മലപ്പുറം കടക്കാശേരി ഐഡിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സ്മൃതി മോഹന്‍ദാസും അഫീഫ നിഹായയും. പ്രത്യേകമായി രൂപകല്പന ചെയ്ത പ്ളാന്റില്‍ കോഴി വേസ്റ്റ് ശാസ്ത്രീയമായി സംസ്കരിച്ച് കോഴിത്തീറ്റയും പന്നിത്തീറ്റയും ബയോഡീസലും ബയോഡിഗ്രേഡബിള്‍ പ്ളാസ്റിക്കും ജൈവവളവും ബയോഗ്യാസും നിര്‍മിക്കാമെന്നാണ് മലപ്പുറത്തെ ഈ കുട്ടിശാസ്ത്രജ്ഞകള് പറയുന്നത്.
ആദ്യമായി കോഴിവേസ്റ്റ് തല, കാല്, കുടല്, തൊലി, തൂവല്‍ എന്നിങ്ങനെ തരംതിരിച്ച് കഴുകുന്നു. തുടര്‍ന്ന് തൂവല്‍ ഒഴിച്ചുള്ളവ നീരാവിയില്‍ പുഴുങ്ങി അണുവിമുക്തമാക്കുന്നു. തുടര്‍ന്ന് ചെറിയ കഷണങ്ങളാക്കി മുറിച്ച് ഉണക്കി പൊടിച്ചെടുക്കുന്നു.
പൊടിച്ചെടുക്കുന്ന ഇവ ചോളപ്പൊടി, തവിട്, കടലപിണ്ണാക്ക് ഇവ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്താണ് സ്റാര്‍ട്ടര്‍, ഗ്രോവര്‍,് ഫിനിഷര്‍ എന്നിങ്ങനെ മൂന്നു തരത്തിലുള്ള കോഴിത്തീറ്റകള് തയാറാക്കുന്നത്. നീരാവിയില്‍ പുഴുങ്ങി അണുവിമുക്തമാക്കുമ്പോള്‍ ലഭിക്കുന്ന കൊഴുപ്പ് ഉപയോഗിച്ചാണ് ബയോഡീസല്‍ നിര്‍മിക്കുന്നത്. തൂവലുകള്‍ സംസ്കരിച്ചാണ് മണ്ണില്‍ ലയിച്ചു ചേരുന്ന വിധത്തിലുള്ള പ്ളാസ്റിക്കുകള്‍ നിര്‍മിക്കുന്നത്. സംസ്കരണ സമയത്ത് ്വശേഷിക്കുന്ന വേസ്റുകള്‍ ഉപയാിേഗച്ചാണ് ബയോഗ്യാസും ജൈവവളവും നിര്‍മിക്കുന്നത്.
കപ്പയിലയില്‍ നിന്ന് ജൈവകീടനാശിനി
കൊല്ലം: കപ്പയിലയില്‍ നിന്ന് ജൈവകീടനാശിനിയുമായി അഭിജിത്തും ഷിബിനയും. മലപ്പുറം നിലമ്പൂര്‍ എഎംഎച്ച്എസിലെ വിദ്യാര്‍ഥികളായ ഇവര്‍ വാഴകൃഷിയില്‍ വ്യാപക നാശം ഉണ്ടാക്കുന്ന പിണ്ടിപ്പുഴു ഇല്ലാതാക്കാന്‍ ഉതകുന്ന കീടനാശിനിയുമായാണ് ശാസ്ത്രോത്സവത്തിന് എത്തിയത്.
കുക്കറില്‍ അമ്പത് ശതമാനം വെള്ളത്തില്‍ അമ്പത് ശതമാനം കപ്പയില കഷ്ണങ്ങളാക്കി ഇട്ടാണ് ജൈവകീടനാശിനി ഉണ്ടാക്കുന്നത്. ഇത് നേര്‍പ്പിച്ച ആസിഡുമായി ചേര്‍ന്ന് ദ്രാവക രൂപത്തില്‍ കീടനാശിനിയായി മാറും. ഇത് രോഗം ബാധിച്ച വാഴയുടെ പീണ്ടിയില് ഇന്‍ഞ്ചക്ട് ചെയ്താണ് പ്രയോഗം നടത്തുന്നത്.
തെങ്ങിലും ഇത് പരീക്ഷിച്ചുവരികയാണെന്ന് അഭിജിത്തും ഷിബിനയും പറയുന്നു. വാഴപിണ്ടി ചീയുന്ന രോഗം ഇന്ന് വ്യാപകമായ സാഹചര്യത്തില്‍ ഈ ജൈവകീടനാശിനി കര്‍ഷകര്‍ക്ക് ഗുണം ചെയ്യുമെന്നും ഇവര്‍ പറയുന്നു.
കരവാളൂര്കാര്ക്ക് ഇനി ആഫ്രിക്കന്‍ ഒച്ചിനെ പേടിക്കേണ്ട
കൊല്ലം: ആഫ്രിക്കന്‍ ഒച്ചിനെ തുരത്താനുള്ള മാര്‍ഗവുമായാണ് പുനലൂര്‍ കരവാളൂര്‍ എന്ജിപിഎം സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിനികളായ അക്ഷരയും അജ്മിയും ശാസ്ത്രോത്സവത്തിനെത്തിയത്. കരവാളൂര്‍ പഞ്ചായത്തിലെ കുടിവെള്ള സ്രോതസുകല് മലിനമാക്കുകയും കാര്‍ഷിക വിളകള്‍ക്ക് നാശം വരുത്തുകയും ചെയ്യുന്ന ജനങ്ങളുടെ പേടി സ്വപ്നമാണ് ആഫ്രിക്കന്‍ ഒച്ച്. ഇതിനെ ഇല്ലായ്മ ചെയ്യാനുള്ള ശാസ്ത്രീയ മാര്‍ഗമാണ് അക്ഷരയും അജ്മിയും പ്രോജക്്ടിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
സാധാരണയായി ഉപ്പ് ഉപയോഗിച്ചാണ് നമ്മള് ഒച്ചിനെ നിയന്ത്രിച്ചിരുന്നത്. ഓരോ ഒച്ചിനേയും തിരിച്ചിട്ട് അതിന്റെ ഷെല്ലിനുള്ളില് ഉപ്പ് ഇടുമ്പോള്‍ എക്സ് ഒസ്മോസിസ് എന്ന പ്രക്രിയ വഴി ഇവ നശിക്കുന്നു. ഓരോ ഒച്ചിനേയും ഇങ്ങനെ നിയന്ത്രിക്കുന്നത് പ്രായോഗികമല്ല.അതിനാല്‍ ഇവയെ ആകര്‍ഷിച്ച് നിശിപ്പിക്കുക എന്ന പദ്ധതിയാണ് ഈ കുരുന്നുകള്‍ കാണിച്ചു തരുന്നത്.
ഇതിനായി ആദ്യം ഒച്ചിന് ഇഷ്ട്പ്പെട്ട ആഹാരമായ കാച്ചിലിന്റെ ഇല കണ്െടത്തുകയും വീര്യം കൂടിയ പുകയില കഷായം അവയില്‍ തളിക്കുകയും ചെയ്തു. ജൈവ കീടനാശിനി തളിച്ച കാച്ചില് ഇല ഭക്ഷിക്കുന്ന ഒച്ചുകള്‍ കുടല് പൊട്ടി ചാവുന്നതായാണ് ഇവരുടെ പഠനത്തില്‍ കണ്െടത്തിയിരിക്കുന്നത്. കാച്ചില് ജൈവവേലിയാക്കി പുകയില കഷായം തളിച്ച് ഇവയെ നിയന്ത്രിക്കാമെന്നാണ് ഇവര്‍ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പറയുന്നത്. കരവാളൂര്‍ പഞ്ചായത്ത്, കൃഷി വികസന വകുപ്പ്, പ്രാഥമികആരോഗ്യ കേന്ദ്രം, മൃഗസംരക്ഷണ വകുപ്പ് എന്നിവര്‍ക്ക് ഈ പ്രോജക്്ട് സമര്‍പ്പിക്കാനൊരുങ്ങുകയാണ് അക്ഷരയും അജ്മിയും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.