വിലസ്ഥിരതാ പദ്ധതി പരാജയപ്പെട്ടെന്ന് ഇന്‍ഫാം
Friday, November 27, 2015 12:39 AM IST
കോട്ടയം: റബര്‍ കര്‍ഷകര്‍ക്കായി പ്രഖ്യാപിച്ച വിലസ്ഥിരതാ പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നും വ്യവസായികളെ സഹായിക്കാന്‍ മാത്രമാണു പദ്ധതി ഉപകരിച്ചതെന്നും ഇന്‍ഫാം.

300 കോടി സഹായമെന്ന വാഗ്ദാനത്തിന്റെ മറവില്‍ 10 ലക്ഷത്തോളം കര്‍ഷകരെ സര്‍ക്കാര്‍ ഒറ്റുകൊടുത്തതായി ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവ.അഡ്വ.വി.സി.സെബാസ്റ്യന്‍ ആരോപിച്ചു. വിലസ്ഥിരതാ പദ്ധതിയിലൂടെ സര്‍ക്കാര്‍ ഇതിനോടകം വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കി, പദ്ധതി അംഗമായി ചേരുവാന്‍ വര്‍ധിപ്പിച്ച ഭൂനികുതിയാണ് കര്‍ഷകര്‍ അടച്ചത്.

2012ല്‍ ഒരു ഹെക്ടറിന് 100 രൂപയായിരുന്നു നികുതി. 2015-16ല്‍ 800 രൂപയാണ് ഭൂനികുതിയടച്ചത്. രണ്ടു ഹെക്ടര്‍ വരെയാണ് വിലസ്ഥിരതാ പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. റബര്‍ഷീറ്റും ലാറ്റക്സും ഉത്പാദിപ്പിക്കുന്ന മൂന്നു ലക്ഷത്തോളം കര്‍ഷകര്‍ ഈ പദ്ധതിയില്‍ അംഗമായി ചുരുങ്ങിയ സമയത്തിനുള്ളില്‍ ചേര്‍ന്നിരിക്കുമ്പോള്‍ കോടിക്കണക്കിന് രൂപയാണ് ഖജനാവിലടച്ചത്. ഈ തുകയുടെ പത്തിലൊന്നുപോലും കര്‍ഷകര്‍ക്ക് വിതരണം ചെയ്യുവാന്‍ സാധിക്കാത്ത വഞ്ചനാപരമായ നിലപാട് സര്‍ക്കാര്‍ തിരുത്തണം.


കാര്‍ഷിക പ്രതിസന്ധിയെക്കുറിച്ച് വിലയിരുത്തുവാനുള്ള നേതൃസമ്മേളനം ഡിസംബര്‍ ഒന്നിന് പാലായില്‍ ചേരുമെന്ന് വി.സി. സെബാസ്റ്യന്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.